ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നു. ഗാസയിൽ തീവ്രവാദികൾക്കെതിരെ ഇസ്രായേൽ വൻ നാശം വിതച്ചു. മുതിർന്ന ഹമാസ് കമാൻഡർ ഉൾപ്പെടെ നിരവധി തീവ്രവാദികളെയാണ് ഇസ്രായേൽ ഇതിനോടകം വകവരുത്തിയത്. പലപ്പോഴായി സാധാരണക്കാരെ മുന്നിൽ നിർത്തിയാണ് ഭീകരർ ഇസ്രായേൽ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നത്. ഇത് ഗാസയിലെ മരണസംഖ്യ ഉയർത്തുന്നുണ്ട്.
കഴിഞ്ഞ 21 മാസത്തിലേറെയായി ഗാസയിൽ തുടരുന്ന പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 59,029 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക റിപ്പോർട്ട് പുറത്ത് വിട്ടു. 2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം 59,029 പേർ കൊല്ലപ്പെടുകയും 1,42,135 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. എന്നാൽ പോരാട്ടത്തിൽ എത്ര സാധാരണക്കാരും എത്ര തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് മന്ത്രാലയം അതിന്റെ കണക്കിൽ പറയുന്നില്ല.
അതേ സമയം തീവ്രവാദികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നും സാധാരണക്കാരുടെ മരണത്തിന് ഹമാസാണ് ഉത്തരവാദികളെന്നുമാണ് ഇസ്രായേൽ പറയുന്നത്. തീവ്രവാദികൾ സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും അവർ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്നാണ് അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇസ്രായേൽ ആരോപിക്കുന്നു. സമീപകാലത്ത് ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ത്വരിതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹമാസിന്റെ ഉന്നത കമാൻഡർ ബഷർ താബെത്തിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഹമാസിന്റെ ആയുധ നിർമ്മാണ ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും താബെത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഇയാൾക്ക് പുറമെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ, തീവ്രവാദികൾ, തുരങ്കങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
















