തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മൃതദേഹം വിലാപയാത്രയായി പഴയ എകെജി സെൻ്ററിലെത്തിക്കും. തുടർന്ന് രാത്രിയോടെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
ആലപ്പുഴയിൽ വി. എസിന്റെ വീടായ വേലിക്കകത്ത് വീട്ടിൽ രാവിലെ പൊതുദർശനത്തിന് സൗകര്യമൊരുക്കും. പിന്നീട് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. ഇന്ന് വൈകുന്നേരം 3.20ഓടെയാണ് വി.എസ് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ വച്ച് അന്തരിച്ചത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് വി എസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് വി എസ് കഴിഞ്ഞിരുന്നത്.
ഇന്ന് ഉച്ചയോടെ അച്യുതാന്ദന്റെ ആരോഗ്യനില ഗുരതരമായി. രക്തൃമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വിഎസിന്റെ ആരോഗ്യനില ഗുരതരമായത്. വിഎസിന്റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തിയിരുന്നു.
















