ഹിമാലയ തുല്യം അചഞ്ചലനായവനെക്കുറിച്ച്… ഉയിരെടുക്കാന്‍ വന്നവരോട്
ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍
എന്ന് ചിരിച്ചവനെക്കുറിച്ച്…
അനുതപിച്ചവരോട് സംഘസംഘമൊരേ ജപം എന്ന് പാടിയവനെക്കുറിച്ച്… ഉരുവച്ചാലിലെ തെരുവോരത്ത് അക്രമികള്‍ ഇരുകാലും അരിഞ്ഞെറിഞ്ഞിട്ടും മനക്കരുത്തില്‍ ഉയിര്‍ത്തവനെക്കുറിച്ച്…
കുഞ്ഞുന്നാളില്‍ ഞാനൊരു പാട്ടു പാടാറുണ്ടായിരുന്നുവത്രെ. ‘ദീഗ ദുശുത്തിയെ ദൂരഗഗറ്റി ബാടതമുണഗണയായി….’ നാവുറയ്‌ക്കാത്ത നാളില്‍ അച്ഛന്‍ പഠിപ്പിച്ചുതന്ന ‘പാട്ടു’കളില്‍ ഒന്നു മാത്രമായിരുന്നു അത്. പിന്നീട് ബുദ്ധിയുറച്ചപ്പോള്‍ ആ വരികള്‍ ഹൃദയത്തില്‍ ഉറപ്പിച്ചു… ‘ദീര്‍ഘ സുഷുപ്തിയെ ദൂരയകറ്റി, ഭാരതമുണരുകയായി….’ അത് കേവലം പാട്ടല്ല, മനുഷ്യന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും ഉണര്‍ത്താനും നിവര്‍ന്നുനിന്ന് കര്‍മനിരതരാവാനും പ്രേരണയേകുന്ന ഉജ്ജ്വല ആശയങ്ങളാല്‍ സമ്പുഷ്ടമായ സംഘഗീതങ്ങളാണവയെന്ന് പി
ന്നീട് അച്ഛനില്‍ നിന്നു തന്നെ അറിഞ്ഞു. അച്ഛന്‍ എന്നും പാടാറുള്ള മറ്റൊരുഗീതം ‘ഒരാദര്‍ശ ദീപം കൊളുത്തൂ, അതിന്നായഹോരാത്രമേകൂ സ്വജീവന്റെ രക്തം…’ കേട്ടു പഠിച്ച് ഞാനും പാടി നടക്കാന്‍ തുടങ്ങി. പിന്നീടത് സമാജത്തിനായി പാടി സമര്‍പ്പിച്ചു.

അച്ഛന്‍ അങ്ങനെയാണ്. പാടുക, പാടിപ്പിക്കുക. പറയുക, പറയിപ്പിക്കുക, പഠിക്കുക, പഠിപ്പിക്കുക… അങ്ങനെ പലതും. ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ കാണുന്ന എന്റെ അച്ഛന്‍ ഒരു പരിമിതിയുമില്ലാത്തയാളാണ്. പക്ഷെ കിടക്കാന്‍ നേരത്ത് കട്ടിലിനരികില്‍ അഴിച്ചുവെയ്‌ക്കുന്ന കൃത്രിമക്കാലുകള്‍ ഞാന്‍ കാണുമായിരുന്നു. ആദ്യമൊക്കെ ഒരല്പം പേടിയോടെ അകന്നു നിന്നാണ് ഞാനത് നോക്കാറുള്ളതെന്ന് അമ്മ പറയാറുണ്ട്. പിന്നെപ്പിന്നെ അത് സാധാരണമായി. എന്താണെന്റെയച്ഛന് പറ്റിയതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അച്ഛനായിട്ട് അതു പറയാറുമില്ല. അമ്മയും. പിന്നെ ഞാന്‍ മനസ്സിലാക്കി, എല്ലാം.
ഞാന്‍ ഇന്നെന്താണോ, അതെല്ലാം അച്ഛന്റെയാണ്. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ നെഞ്ചോടു ചേര്‍ന്ന് ഉറങ്ങാന്‍ കിടന്നാല്‍ കഥ പറഞ്ഞു തരണമെന്ന് ഞാന്‍ പറയാറുണ്ടത്രേ. ബാലിശമായ പിടിവാശിയോടെ പത്തു കഥകള്‍ വേണമെന്നായിരുന്നു ഡിമാന്റ് എന്ന് അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. കഥകളോരോന്നായി അച്ഛന്‍ പറയും. രണ്ടെണ്ണമൊക്കെയാകുമ്പോള്‍ ഞാനുറങ്ങും. എന്നാല്‍ അന്നത്തെ കഥകള്‍ ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കു കഴിയുന്നുണ്ട്. പൂമ്പാറ്റയും പൂക്കളും പുഴയും കാറ്റും മഴയും കിളികളും പൂച്ചയും നിറയുന്ന കഥകള്‍. അത് മാത്രമായിരുന്നില്ല, സ്വാമി വിവേകാനന്ദനും വീര ശിവാജിയും ഗാന്ധിജിയും ഡോക്ടര്‍ജിയും ഝാന്‍സി റാണിയുമൊക്കെ കഥകളിലൂടെയാണ് ഞാനാദ്യമറിഞ്ഞത്. ത്യാഗത്തിന്റെ മഹിമയുള്ള കഥകള്‍, സ്‌നേഹത്തിന്റെ മധുരമുള്ള കഥകള്‍. അതൊക്കെ എന്നിലെവിടെയൊക്കെയോ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.

വിവേചന ബുദ്ധിയും വീക്ഷണങ്ങളും ഉറയ്‌ക്കുന്ന കാലം മുതല്‍ അച്ഛനാണ് എനിക്ക് റോള്‍ മോഡല്‍. സംഘത്തിന്റെ മുതിര്‍ന്ന അനേകം കാര്യകര്‍ത്താക്കള്‍ മുതല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ വരെ പലരും വീട്ടിലെത്താറുണ്ടായിരുന്നു. അച്ഛനെക്കുറിച്ചറിയാന്‍, കണ്ണൂരിനെക്കുറിച്ചറിയാന്‍ വിദൂരദേശങ്ങളില്‍ നിന്ന് എത്രയോ പേര്‍. ചോരയും പകയും സംഘര്‍ഷവുമില്ലാത്ത ഒരു നാളെയുണ്ടാകുമെന്ന പ്രതീക്ഷ പ്രത്യാശാപൂര്‍വ്വം പങ്കുവയ്‌ക്കുന്ന അച്ഛനെയാണ് എനിക്ക് പരിചയം. എല്ലാവരുടെയും മുന്നില്‍ കേള്‍വിക്കാരനായി എത്രനേരം വേണമെങ്കിലും അച്ഛന്‍ ഇരിക്കും. എല്ലാം കേട്ട് പറയാനുള്ളതു പറയും. ഇതേക്കുറിച്ച് അച്ഛന്‍ പറയാറുള്ളത്, നല്ലൊരു ശ്രോതാവാകുക എന്നതാണ് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണം എന്നാണ്.
മറ്റുള്ളവരുടെ മനസുകാണാന്‍ ക്ഷമ കാണിക്കണമെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ട്. അങ്ങനെയാവുമ്പോള്‍ പരസ്പര വിശ്വാസമില്ലായ്‌മയും അതുവഴി ബന്ധങ്ങളിലെ അസ്വസ്ഥതയും ഒഴിവാക്കാമെന്നാണ് അച്ഛന്റെ പക്ഷം. അച്ഛന്‍ ഞാന്‍ പഠിച്ച സ്‌കൂളിലെ മാഷായിരുന്നെങ്കിലും അച്ഛന്റെ ക്ലാസിലിരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല.
അച്ഛനിലെ അദ്ധ്യാപകനെ ക്ലാസിലിരുന്ന് വില യിരുത്താന്‍ എനിക്കായിട്ടില്ല. എന്നാല്‍ അച്ഛന്‍ പഠിപ്പിച്ച തൃശൂരിലെ ശ്രീ ദുര്‍ഗാ വിലാസം സ്‌കുളില്‍ നഴ്‌സറി ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിച്ച എനിക്ക് കൂട്ടുകാരിലൂടെ സദാനന്ദന്‍ മാഷിനെ അറിയാന്‍ സാധിച്ചു. എന്റെ കൂട്ടുകാരുടെ എത്രയും പ്രിയപ്പെട്ട മാഷ്. മറ്റു മാഷമ്മാരുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍. രക്ഷിതാക്കളും അച്ഛനോട് ഏറെ അടുപ്പമുള്ളവര്‍. സ്‌കൂളിലും പുറത്തും അറിയപ്പെട്ട അദ്ധ്യാപക സംഘടനാ നേതാവുമായിരുന്നു അച്ഛന്‍. ദേശീയ അദ്ധ്യാപക വാര്‍ത്തയുടെ എഡിറ്റര്‍ എന്ന തിരക്കിലുമായപ്പോള്‍ അച്ഛന്റെ സാമീപ്യത്തിനായി ഞാനേറെ കൊതിച്ചിട്ടുണ്ട്. സെമിനാറുകള്‍, ചര്‍ച്ചകള്‍, ചാനല്‍ ചര്‍ച്ചകള്‍, സമ്മേളനങ്ങള്‍… എന്നും തിരക്കുള്ള അച്ഛനെയാണ് ഞാന്‍ കണ്ടത്. ജന്മഭൂമിയിലൂടെ മാധ്യമപ്രവര്‍ത്തകനായാണ് അച്ഛന്‍ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാലഘട്ടത്തെ തരണം ചെയ്തതെന്നും എനിക്ക് ആവേശകരമായ അറിവായിരുന്നു.
ആഗ്രഹങ്ങളല്ല ജീവിതത്തെ നയിക്കേണ്ടത് എന്നത് അച്ഛന്‍ എനിക്ക് പറയാതെ പറഞ്ഞു തന്ന പാഠമാണ്. കര്‍ണാടക സര്‍ക്കാരിന്റെ മഹാവീര്‍ ശാന്തി രാഷ്‌ട്രീയ പുരസ്‌കാരം, സത്യസായി സേവാസമിതി പുരസ്‌കാരം, പൂനെയില്‍ നിന്ന് വീര സവര്‍ക്കര്‍ ദേശീയ പുരസ്‌കാരം, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം എന്നിവ തേടിയെത്തിയപ്പോഴൊക്കെ അച്ഛന്റെ വികാരവും വിചാരവും എനിക്കു തന്ന പാഠങ്ങളാണവ.
പ്രീഡിഗ്രിക്കാലം മുതല്‍ നെഹ്‌റു യുവകേന്ദ്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അച്ഛന്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രീപാര്‍വ്വതി ജനസേവാ സമിതിയുടെ അധ്യക്ഷന്‍ എന്നീ ചുമതലകളും വഹിച്ചു. ഒരേ സമയം എങ്ങനെ ഒന്നിലധികം കാര്യങ്ങളില്‍ വ്യാപൃതനാകുന്നുവെന്ന എന്റെ ചോദ്യത്തിന് പതിവ് ചിരിയോടെ ‘ഒരു ജീവിതമല്ലേ നമുക്കുറപ്പുള്ളൂ’എന്ന മറുപടി കേട്ട് ഞാന്‍ ആശ്വസിക്കും.
അച്ഛനെ താങ്ങി നിര്‍ത്തുന്നത് ആ പൊയ്‌ക്കാലുകളല്ലെന്നും കീഴടക്കാനാവാത്ത ഇച്ഛാശക്തിയാണെന്നും തിരിച്ചറിയാന്‍ എനിക്ക് ആദ്യം കഴിഞ്ഞിരുന്നില്ല. അരുതാത്തതെന്ന് തോന്നുന്ന കാര്യങ്ങളോട് അച്ഛന്‍ ഒരു വിട്ടുവീഴ്‌ച്ചയും കാണിക്കില്ല. ഏറ്റവും കഠിനമായി പ്രതികരിക്കാറുള്ളത് നീതികേടിനോടാണ്. അസ്വസ്ഥമാണ് മനസ്സെങ്കിലും വീട്ടില്‍ ഞങ്ങള്‍ക്കിടയില്‍ അത് കാണിക്കാറില്ല. അതിരില്ലാത്ത ശുഭാപ്തി വിശ്വാസമായിരുന്നു എപ്പോഴുമച്ഛനില്‍. സംഘര്‍ഷഭരിതമായ നേരങ്ങളില്‍ അസ്വസ്ഥനാവുന്ന അച്ഛനില്‍ നിന്ന് പുഞ്ചിരിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.
ഒരു പുഞ്ചിരിയ്‌ക്ക് പണച്ചെലവില്ല. എന്നാല്‍ അതിലൂടെ പലതും സൃഷ്ടിക്കാം. (A Smile ctoss nothing, but create much) എന്ന പഴഞ്ചൊല്ല് ഒരു മുദ്രാവാക്യം പോലെ അച്ഛന്‍ ഉരുവിടാറുണ്ട്. അത് പാലിക്കുന്നതും കാണാറുണ്ട്. എത്ര ഗൗരവപ്പെട്ട മുഖഭാവത്തെയും അലിയിച്ചു കളയുന്ന മാസ്മര വിദ്യയായി എനിക്കു തോന്നും. പല പ്രശ്‌നങ്ങളും അതിലൂടെ ഇല്ലാതാവുന്നതും കാണാറുണ്ട്.
പ്രകൃതിയെ സ്‌നേഹിക്കുന്ന അച്ഛന്‍ എനിക്ക് കൗതുകമാണ്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന കണ്ണൂരിലെ പെരിഞ്ചേരിയിലുള്ള വീട്ടില്‍ തയ്യാറാക്കി വെച്ച മണ്‍ചട്ടിയില്‍ വെള്ളം കുടിക്കാനെത്തുന്ന പക്ഷികള്‍ ആര്‍ത്തുല്ലസിക്കുന്നതു കാണാം. കാലത്ത് ഗേറ്റില്‍ വന്നിരുന്ന് കരയുന്ന കാക്കകള്‍ക്ക് ആഹാരം കൊടുക്കാന്‍ പലതും കരുതിവെയ്‌ക്കും. പട്ടിയും പൂച്ചയും അച്ഛനെ പ്രതീക്ഷിച്ചു വരും. തൃശൂരിലെ തിരക്കില്‍ നിന്നൊഴിയാനായിരുന്നില്ല പെരിഞ്ചേരിയിലേക്ക് താമസം മാറിയത്. നാടും നാട്ടുകാരും ബന്ധുക്കളും നാട്ടിടവഴികളും തോടുമെല്ലാം അച്ഛന് ഏറെ പ്രിയപ്പെട്ടതായതിനാലാണ്. അച്ഛന്‍ ഏറ്റവും സന്തോഷവാനായി കാണപ്പെടുന്നത് മഴ തിമര്‍ത്ത് പെയ്യുമ്പോഴാണ്. കൈകൊണ്ട് ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത കാര്‍ നല്ല മഴയത്ത് ഓടിക്കുന്നത് അച്ഛന് ഹരം പകരും. എത്ര ദൂരം വണ്ടിയോടിച്ചാലും മടുപ്പ് കാണാറേയില്ല. മഴയില്ലെങ്കിലും അങ്ങനെ തന്നെ.
എനിക്കൊരു ബൃഹത് ഗന്ഥമാണ് എന്റെയച്ഛന്‍. പലതും പഠിച്ചു. പഠിക്കാനിനിയുമുണ്ടേറെ…!
ഇപ്പോള്‍ ഭാരതത്തിന്റെ ജനാധിപത്യ ശ്രീകോവിലില്‍ കടന്നു ചെല്ലാന്‍ പോകുന്ന സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനായ അച്ഛന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. പൊള്ളുന്ന അനുഭവങ്ങള്‍ കൂട്ടിനുണ്ടാകും. സംഘടന അച്ഛന്റെ ദൗര്‍ബല്യമാണ്. സംഘടനയോടുള്ള പ്രതിബദ്ധതയും ആദര്‍ശത്തോടുള്ള വിധേയത്വവും അളവില്ലാതെ അച്ഛനില്‍ കാണാനായിട്ടുണ്ട്. അതെല്ലാമായിരിക്കാം പ്രസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരാളായി അച്ഛന്‍ പരിഗണിക്കപ്പെട്ടത്. എന്റെ അച്ഛനില്‍ എനിക്കു വിശ്വാസമുണ്ട്. ഏല്‍പിച്ച ദൗത്യം ഏല്‍പ്പിച്ചയാള്‍ പ്രതീക്ഷിക്കുന്നതുപോലെ നിര്‍വഹിക്കാന്‍ കഴിയും. ഉറച്ചങ്ങനെ വിശ്വസിക്കുമ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യം എന്റെ മനസ്സിനെ അലട്ടുന്നു… എന്തിനാണ് എന്റച്ഛനെ ഇങ്ങനെ… അച്ഛനെ പോലെ അനേകരെ…?
(2018ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി. ടെക് ഒന്നാം റാങ്കോടെ പാസായ യമുന ഇപ്പോള്‍ തിരുവനന്തപുരം സിവിലിയന്‍സില്‍ അസി. പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ സര്‍ക്കാര്‍ യുവ പ്രതിഭകള്‍ക്കായി സംഘടിപ്പിച്ച ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത് മീറ്റില്‍ ഭാരതത്തെ പ്രതിനിധീകരിച്ചതും യമുനയാണ്)
















