തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുന്നതിനിടെ ചെയ്ത സഹായത്തിന്റെ കണക്കുകൾ നിരത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരിങ്കൊടി കാണിക്കുന്നവരൊന്നും ഒരു രൂപ പോലും മിഥുന്റെ കുടുംബത്തിന് കൊടുക്കാൻ തയാറായോയെന്ന് ചോദിച്ച മന്ത്രി സർക്കാർ നൽകിയ സഹായത്തിന്റെ കണക്കുകൾ വിശദീകരിച്ചു.
അപകടം ഉണ്ടായപ്പോൾ തന്നെ കെ എസ് ഇ ബി അഞ്ച് ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. വീട് വയ്‌ക്കുന്നതടക്കമുള്ള സഹായങ്ങൾ ഉടൻ സർക്കർ ചെയ്യും. കുടുംബത്തിനുവേണ്ടിയുള്ള സഹായം അടിയന്തരമായി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ വേഗത്തിൽ നടപടിയെടുത്ത സർക്കാർ മുമ്പുണ്ടായിട്ടുണ്ടോ. എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്തസാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണ്. – ശിവൻകുട്ടി പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകും. ഇതിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും കരിങ്കൊടി കാണിക്കുകയാണ്. പുതിയൊരു അപകടം ഉണ്ടാകുന്ന രീതിയിൽ കാറിന് മുന്നിൽ എടുത്തു ചാടുകയാണ്. സംഘർഷം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാണ് അടങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ സ്വാധീനം വെച്ച് നോക്കിയാൽ എവിടെയും സിപിഎം നേതാക്കൾക്ക് പോകാനുള്ള സാഹചര്യമുണ്ട്. പോലീസിനെ ഉപയോഗിച്ചൊന്നും സംഘർഷം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ വെല്ലുവിളി അംഗീകരിക്കാൻ കഴിയില്ല.
മരണ വീട്ടിൽ പോലും നേതാക്കന്മാരെ പോകാൻ അനുവദിക്കാതെ കാറിനു മുന്നിൽ ചാടുന്നില്ല. ഈ സമരത്തിലൂടെ വീണ്ടും ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ യുഡിഎഫും കോൺഗ്രസും ശ്രമിക്കുകയാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തലയില്‍ കെട്ടിവച്ച് പ്രധാന അധ്യാപിക എസ്.സുജയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹായ കണക്കുകൾ നിരത്തി മന്ത്രിയെത്തിയത്.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ മാനേജ്‌മെന്റാണ് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. മാനേജ്മന്റിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുവയ്‌ക്കാനായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ നീക്കം.
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചകള്‍ ഉണ്ടായതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
















