തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റായ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരു ഐബിഎമ്മില്‍ എത്തിയത് ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനാണ്. ടെക്നോളജിയില്‍ ലോകപ്രശസ്തമായ ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് എഐ അന്നേ ഒരു പാഠ്യവിഷയമായിരുന്നു. അതുകൊണ്ട് തന്നെ ഉദ്ഘാടന വേളയില്‍ അദ്ദേഹം കൃത്യമായി പറഞ്ഞു:”ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിൽ ഒരു കണ്ണിയാകുന്നതിന് പകരം അതിന് നേതൃത്വം നൽകാൻ ഇന്ത്യ സജ്ജരാണ്”. ശക്തമായ ഈ പ്രഖ്യാപനം നടത്താന്‍ ആഴത്തിലുള്ള എഐ പരിചയമുള്ള രാജീവ് ചന്ദ്രശേഖരിന് സാധിക്കുന്നതില്‍ അത്ഭുതമില്ല.
ബിജെപിയുടെ സംസ്ഥാനാധ്യക്ഷന്‍ പ്രത്യക്ഷപ്പെട്ടത് കോട്ടും സ്യൂട്ടുമണിഞ്ഞല്ല. ഐബിഎം വേദിയിലും കേരളത്തിലെ രാഷ്‌ട്രീയവേദികളില്‍ എത്തുന്ന അതേ ലാളിത്യം. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ കഴുത്തില്ലാത്ത അരക്കയ്യന്‍ ഇന്‍ഡിഗോ ജൂബയും മുണ്ടും വേഷം.
“സ്വയമേവ മുൻകൈയെടുത്ത് സ്വതന്ത്രമായി പ്രശ്‌നപരിഹാരം നടത്താൻ കഴിവുള്ള തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ അടുത്ത ഘട്ടമാണ് ഏജൻ്റിക് എഐ. സങ്കീർണ്ണമായ വെല്ലുവിളികളെ വേഗത്തിലും കൃത്യതയോടെയും നേരിടാൻ സഹായിക്കുന്ന എഐ ഏജൻ്റുമാരെ നിർമ്മിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായിരിക്കും ബംഗളൂരുവിലേത്.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതുവരെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തിരക്കുകളില്‍ പെട്ടൊഴുകിയിരുന്ന സംസ്ഥാന അധ്യക്ഷന്റെ ടെക്കി മുഖമാണ് ബെംഗളൂരുവില്‍ കണ്ടത്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനേജ് മെന്‍റ് ബിരുദം നേടിയതിനാല്‍ എഐയുടെ ബിസിനസ് ആപ്ലിക്കേഷനും കൃത്യമായി പ്രവചിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാവും.
“ഉന്നത സാങ്കേതികവിദ്യയിൽ വൈദഗ്‌ദ്ധ്യമുള്ള ഏറെ പ്രതിഭകളും വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യ. വരും കാലത്തെ മുന്നിൽക്കണ്ടുള്ള നയങ്ങളുടെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും പിന്തുണയോടെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതും, വിപുലീകരിക്കാവുന്നതും, ഭാവിക്ക് അനുയോജ്യമായതുമായ ഒരു എഐ ഇക്കോസിസ്റ്റം നാമിപ്പോൾ നിർമ്മിക്കുകയാണ്. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















