ന്യൂഡല്‍ഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വലിയ മാറ്റങ്ങളുമായി എന്‍സിഇആര്‍ടി. മുഗള്‍ കാലഘട്ടം ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ ഒന്നാം ഭാഗമായ ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യന്‍ ആന്‍ഡ് ബിയോണ്ടി’ലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
കൊല്ലുംകൊലയും അക്രമങ്ങളും അതിക്രമങ്ങളും മാത്രമായ കാലഘട്ടമാണിത്. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ചരിത്രത്തിലെ പിഴവിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പാഠപുസ്തകത്തില്‍ പറയുന്നു.നേരത്തെ 12 ക്ലാസ്സിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.
നഗരങ്ങളിലെ മുഴുവന്‍ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനാണ് ബാബര്‍. അക്ബറിന്റെ ഭരണകാലം ക്രൂരതയുടെയും അസഹിഷ്ണുതയുടെയും മിശ്രിതമാണ്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ചയാളാണ് ഔറംഗസേബ് എന്നും എന്‍സിആര്‍ടിയുടെ പുതിയ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ പറയുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയുടെ ജനറല്‍ മാലിക് കഫൂര്‍ ‘ശ്രീരംഗം, മധുര, ചിദംബരം, ഒരുപക്ഷേ രാമേശ്വരം തുടങ്ങിയ നിരവധി ഹിന്ദു കേന്ദ്രങ്ങള്‍ ആക്രമിച്ചു’ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തില്‍ ‘ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളിലെ പവിത്രമായ പ്രതിമകള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു. കൊള്ളയടിക്കപ്പെട്ടു, വിഗ്രഹങ്ങള്‍ നശിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കിയ ബാബറെ കുറിച്ചും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.
















