കൊച്ചി: എറണാകുളത്ത് മണ്ണാർക്കാട് സ്വദേശി അക്‌ബർ അലി നടത്തിവന്നിരുന്ന പെൺവാണിഭ കേന്ദ്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവാണിഭ കേന്ദ്രം നടത്തി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയം നടിച്ച് വലയിലാക്കിയ വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും ഐടി പ്രൊഫഷണലുകളെയും വരെ ഇയാൾ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇരുപത്തിയാറുകാരനായ അക്ബർ അലി മാസങ്ങളായി പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആഡംബര കാറിൽ കറങ്ങിനടക്കുന്ന ഇയാൾ പ്രണയം നടിച്ചാണ് യുവതികളെ വലയിലാക്കിയിരുന്നത്. ഇടപാടുകാരെ കണ്ടെത്തിയിരുന്നതാകട്ടെ ഓൺലൈൻ ആപ്പിലൂടെയും.. പ്രണയം നടിച്ച് വശീകരിക്കുന്ന യുവതികളെ ലഹരിനൽകിയാണ് ഇയാൾ എറണാകുളം സൗത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്.
പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പിടികൂടിയ ആറു പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആറുപേരും. ഇവരെ കൂടാതെ മലയാളി യുവതികളും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ അക്ബർ അലിയുടെ വലയിൽ അകപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കൂടുതൽ അന്വേഷണത്തിനുശേഷം അക്ബർ അലിക്കെതികെ പോക്‌സോ കേസടക്കം ചുമത്തിയേക്കും. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ പ്രണയച്ചതിയിൽ കുടുങ്ങിയാണ് യുവതികൾ അനാശാസ്യ കേന്ദ്രത്തിലെത്തിയത് എന്നാണ് സൂചന. കൂടുതൽപേർ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഓൺലൈൻ മുഖേന സമീപിക്കുന്നവർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും.
അക്ബറിൻറെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മൻസൂർ അലി എന്നിവർക്കും നടത്തിപ്പിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷൻ. 1000 മുതൽ 1500 രൂപ വരെയായിരുന്നു പെൺകുട്ടികൾക്കുളള പ്രതിഫലം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്‌ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്” ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷിപ്പെടുത്തിയത്. കൊച്ചി നഗരത്തിൽ അനാശാസ്യ കേന്ദ്രങ്ങൾ വ്യാപകമെന്ന പരാതി നേരത്തേ തന്നെ ഉയർന്നിരുന്നു. മസാജ് കേന്ദ്രങ്ങളുടെ മറവിലും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള മസാജ് സെന്ററുകളിൽ അധികവും യാതൊരു ലൈസൻസുകളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ മാത്രം ഇത്തരത്തിൽ നൂറിലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
















