സനാ: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ ഒരു മത നേതാവിനെയും ഇടപെടൽ ഇല്ല എന്ന് ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയ സാമുവൽ ജെറോം . . എല്ലാ ചർച്ചകളും സർക്കാർതലത്തിലാണ് നടന്നത് എന്നും സാമുവൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രി ജയശങ്കർ , ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എംഎൽഎ ചാണ്ടി ഉമ്മൻ, കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർക്കാണ് നന്ദി പറയുന്നതെന്നും സാമുവൽ ജെറോം പറയുന്നു.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നിലവിൽ നിമിഷപ്രിയയുടെ വധശിക്ഷ സർക്കാർ തലത്തിലുള്ള ഇടപെടൽ മൂലം നീട്ടി വെച്ചിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാജ്യം എന്ന നിലയിൽ കേന്ദ്രസർക്കാരിന് നിരവധി പരിമിതികൾ ഉണ്ടായിരുന്നു. സൗദി എംബസി വഴിയാണ് കേന്ദ്രസർക്കാർ നടപടികൾ നീക്കിയത് എന്നും നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. സൗദിയിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ മാലിക് മെഹയ ആണ് യമനിലെ സർക്കാർതലത്തിൽ വലിയ ഇടപെടൽ നടത്തിയത് എന്നും സാമുവൽ പറഞ്ഞു.
നന്ദിപ്രകടനത്തിൽ ഒരു മതനേതാവിന്റെയും പേരും അദ്ദേഹം പരാമർശിച്ചില്ല . എന്നാൽ മനുഷ്യൻ എന്ന നിലയിലാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞത് . മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നുമാണ് കാന്തപുരം പറഞ്ഞത്.
















