പെരുമ്പാവൂർ : 46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. സൗത്ത് വാഴക്കുളം മണ്ണൂപ്പറമ്പൻ മുഹമ്മദ് അസ്ലം (25), പെരുമ്പാവൂർ ചെമ്പരത്ത് കുന്ന് തെക്കേ വടയത്ത് അജ്മൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാഴക്കുളത്തെ വീട്ടിൽ നിന്നാണ് രാസലഹരി കണ്ടെടുത്തത്. ബംഗലൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. യുവാക്കളെ കേന്ദ്രീകരിച്ച് ചെറിയ പായ്‌ക്കറ്റുകളിലാക്കിയായിരുന്നു വിൽപ്പന.
രാസലഹരി നിറക്കാനുള്ള സിപ്പ് ലോക്ക് കവറുകളും ഇവിടെ നിന്ന് കണ്ടെടുത്തു. ജില്ലയിലെ രാസലഹരി വിൽപ്പന ശൃംഖലയിലെ കണ്ണികളാണിവർ. കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു. വീടിനകത്ത് അലമാരിയിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് അസ്ലം അഞ്ച് കേസുകളിലും, അജ്മൽ രണ്ട് മയക്ക് മരുന്ന് കേസുകളിലും പ്രതികളാണ്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐമാരായ കെ.വേണുഗോപാൽ, എൽദോ, എ.എസ്.ഐ അജിത, സി.പി.ഒമാരായ റോബിൻ ജോയി, മുഹമ്മദ് നൗഫൽ, ജഗതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















