തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചത്. വ്യക്തമായ അന്വേഷണം നടത്തി വേണം നടപടി എടുക്കാനെന്ന് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതിയില്‍ അന്വേഷണം നടത്തിയാണ് കൊല്ലത്തെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച് കൊണ്ട് വനിതാ കണ്ടക്ടറെ അപമാനിക്കും വിധം പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.സദാചാര പരാതിയില്‍ കെ എസ് ആര്‍ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
നടപടി നേരിട്ട കൊല്ലത്തെ വനിതാ കണ്ടക്ടറുടെ യൂണിറ്റിലെ ബദലി ഡ്രൈവറുടെ ഭാര്യ, അവിഹിത ബന്ധം ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഭാര്യയുടെ പരാതിയില്‍ അന്വഷണം നടത്തിയ കെ എസ് ആര്‍ ടി സി പിന്നാലെ കൊല്ലത്തെ വനിതാ കണ്ടക്ടര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവായെടുത്താണ് കെ എസ് ആര്‍ ടി സി നടപടി സ്വീകരിച്ചത്. തെളിവായി ഭര്‍ത്താവിന്റെ വാട്‌സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും ഭാര്യ നല്‍കി. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം സസ്പന്‍ഷന്‍ ഉത്തരവിറക്കി.
വനിതാ കണ്ടക്ടര്‍, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് കണ്ടെത്തിയാണ് അവിഹിതത്തിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് കെ എസ് ആര്‍ ടി സി പുറത്തിറക്കിയത്. അവിഹിത ബന്ധ ആരോപണമടക്കം വിശദീകരിച്ചെഴുതിയ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് വലിയ വിവാദം ഉണ്ടാക്കി.ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചു, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കിവിട്ടില്ല, യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു, തുടങ്ങി അന്വേഷണത്തില്‍ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. കെ എസ് ആര്‍ ടി സിക്ക് അവമതിപ്പുണ്ടാക്കിയതിനാനാലാണ് സസ്‌പെന്‍ഷനെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ ഉത്തരവ് വനിതാ കണ്ടക്ടര്‍ക്കാണ് അവമതിപ്പുണ്ടാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം. അവിഹിത ബന്ധ ആരോപണമടക്കം വിശദമായി എഴുതി, വനിതാ കണ്ടക്ടറുടെ പേരും ഐ ഡിയും സഹിതം ഉത്തരവിറക്കിയതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടതോടെയാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടി പിന്‍വലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: