തിരുവനന്തപുരം: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ രാജ്യത്തെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന ‘സ്വച്ഛതാ പഖ്വാദാ’ ശുചിത്വ ക്യാംപെയിൻ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സ്വച്ഛതാ പഖ്വാദാ’ ക്യാംപെയിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) പട്ടം സെന്റ് മേരീസ് എച്ച് എസ് എസുമായി ചേർന്ന് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുറ്റുപാടുകൾ വൃത്തിയാക്കുമ്പോൾ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികൾക്ക് വസിക്കാൻ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് ഒരുക്കിയെടുക്കുന്നത്. ശുചിത്വ കർമങ്ങളിൽ ഏർപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധർമമാണ്. രാജ്യത്തെ പൗരന്മാർക്കിടയിൽ ശുചിത്വബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘സ്വച്ഛതാ പഖ്വാദാ’. ഏവർക്കും മാതൃകയാകുന്ന തരത്തിൽ ബിപിസിഎൽ പരിപാടി ഏറ്റെടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. തുടർന്ന്, കേന്ദ്രമന്ത്രി കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്കൂളിൽ വൃക്ഷതൈ നടുകയും ചെയ്തു.
രാജ്യത്തെ മാലിന്യ നിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്വാദാ. ക്യാംപെയിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ പരിപാടികളും ബോധവൽക്കരണവും നടത്തും. ചടങ്ങിൽ ബിപിസിഎൽ എച്ച്ആർ വിഭാഗം ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ പി, വൈസ് പ്രിൻസിപ്പൽ രജി ലൂക്കോസ്, ബിപിസിഎൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജനറൽ മാനേജർ കെ ജോൺസൺ, എൽപിജി വിഭാഗം കേരള ഹെഡ് തര്യൻ പീറ്റർ, സ്കൂൾ പിടിഎ പ്രസിഡന്റ് മുരളിദാസ്, മാതൃസമിതി പ്രസിഡന്റ് സജിനി എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: