ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിൽ അപ്രതീക്ഷിത ആക്രമണം നടത്തി ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). 17 പാക് സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടായി എന്നാണ് റിപ്പോർട്ട്. പഞ്ച്ഗുർ, സുരബ്, കെച്ച്, ഖരാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ബിഎൽഎഫ് വ്യക്തമാക്കുന്നത്. ‘ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം’ എന്നാണ് ആക്രമണത്തെ ബിഎൽഎഫ് വക്താവ് ഗ്വാഹ്‌റാം ബലോച്ച് വിശേഷിപ്പിച്ചത്.
ആക്രമണം മക്രാൻ തീരം മുതൽ കോ-ഇ-സുലെമാൻ പർവതങ്ങൾ വരെ നീണ്ടു നിന്നതായി ഗ്വാഹ്റാം അവകാശപ്പെട്ടു. സുരക്ഷാ സേനയ്‌ക്ക് ആൾബലത്തിലും വസ്തുവകയിലും നഷ്ടം വരുത്താൻ ശ്രദ്ധാപൂർവം നടത്തിയ ആക്രമണങ്ങളാണ് ഇവയെന്നും ബിഎൽഎഫ് വ്യക്തമാക്കി. വിഭവ ചൂഷണം, രാഷ്‌ട്രീയ അവഗണന, സൈനിക സാന്നിധ്യം എന്നിവയാണ് ബലൂചുകൾ പ്രധാനമായും മുന്നോട്ടു വെയ്‌ക്കുന്ന പ്രശ്നങ്ങൾ. സർക്കാർ ഓഫീസുകളും സൈനിക ചെക്ക്പോസ്റ്റുകളും ആക്രമണത്തിൽ തകർന്നു.
ആശയവിനിമയ സംവിധാനങ്ങളും താറുമാറായി എന്നാണ് റിപ്പോർട്ട്. ‘ഓപ്പറേഷൻ ബാം’ എന്ന പേരിലാണ് ബലൂച് ലിബറേഷൻ ആർമി ഇക്കുറി പാകിസ്ഥാനെതിരെ ആക്രമണം നടത്തിയത്. കെച്ച്, പഞ്ച്ഗുർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ആശയവിനിമയ സേവനങ്ങൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. ആളപായമുണ്ടായതായി നിലവിൽ വിവരമില്ല. ഓപ്പറേഷൻറെ നേട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധിച്ച് പുറത്തുവിടുമെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് അറിയിച്ചു.
മാർച്ചിൽ ബലൂച് ലിബറേഷൻ ആർമി ക്വറ്റയിൽനിന്നു പെഷാവറിലേക്കു പോയ ജാഫർ എക്സ്പ്രസ് പിടിച്ചെടുത്തു യാത്രക്കാരെ ബിഎൽഎ ബന്ദികളാക്കിയിരുന്നു. പിന്നീട് ബിഎൽഎ പ്രവർത്തകരെ വധിച്ചാണ് പാക് സൈന്യം ഇവരെ മോചിപ്പിച്ചത്. . ചൊവ്വാഴ്ചയാണു പാക് സേനാംഗങ്ങൾക്കു നേരെ ബിഎൽഎയുടെ ആക്രമണമുണ്ടായത്. ഏപ്രിലിൽ സൈനിക വാഹനം തകർത്തുള്ള ബിഎൽഎ ആക്രമണത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഓപ്പറേഷൻ സിന്ദൂർ സമയത്തും ബിഎൽഎ പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു.
പാകിസ്ഥാനിലെ നാല് പ്രവിശ്യകളിൽ ഏറ്റവും വലുതും പ്രകൃതി വിഭവങ്ങളാൽ സമ്പന്നവുമാണ് ബലൂചിസ്ഥാൻ. ഇന്ത്യൻ അതിർത്തിയിലും ഇന്ത്യക്കുള്ളിലും തീവ്രവാദത്തിന് എല്ലാ സഹായവും നൽകുന്ന പാകിസ്ഥാന് അവരുടെ രാജ്യത്തിനുള്ളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ബലൂച് വിഘടനവാദം. പാകിസ്ഥാനെ വിറപ്പിക്കുന്ന ബലൂചികൾ എന്നും ഇന്ത്യക്കൊപ്പമാണ് നിലകൊള്ളുന്നത്.
















