കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവയ്‌ക്കുകയും ചെയ്തു. ഒരു മത്സരം തുടങ്ങിയ ശേഷം, അതിന്റെ നിയമാവലി മാറ്റിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഡി.കെ സിങ്ങിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ പോയത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഇത് സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
എല്ലാവരെയും തുല്യ അനുപാതത്തിൽ പരിഗണിക്കാനാണ് ഈ നടപടിയെന്നായിരുന്നു കേരള സർക്കാരിന്റെ വാദം. പഴയ രീതിയിൽ അനുപാതം എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലായിരിക്കും. പുതിയ നടപടിയിൽ രണ്ട് സിലബസിനും തുല്യ അനുപാതം ഉണ്ടാവുമെന്നും സർക്കാർ പറയുന്നു. ഈ വാദം അംഗീകരിക്കാൻ ഹൈക്കോടതി തയാറായില്ല. ഈയാഴ്ച തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതാണ് ഹൈക്കോടതി വിധി.
കഴിഞ്ഞ ദിവസമാണ് കീമിന്റെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഫീസ് പുതുക്കല്‍ അന്തിമഘട്ടത്തിലാണ്. ഈയാഴ്ച അവസാനത്തോടെ എന്‍ട്രന്‍സ് കമ്മീഷണര്‍ ഓപ്ഷന്‍ ക്ഷണിക്കാനിരുന്നപ്പോഴാണ് ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി. സംസ്ഥാന സിലബസുകാരെ സഹായിക്കാൻ, വെയ്റ്റേജ് സ്കോർ നിർണയത്തിന് പുതിയ ഫോർമുല ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്. 2011 മുതൽ തുടരുന്ന പ്രോസ്പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും നേരത്തേ കോടതി ഉത്തരവിട്ടിരുന്നു.
ജൂലായ് ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അവസാന നിമിഷം മാറ്റിയത് എന്ത് ബോധോദയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാന സിലബസുകാർ പിന്നാക്കം പോയെന്ന് ബോദ്ധ്യപ്പെട്ടതാകാം കാരണം. നടപടി നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
















