ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 77-ാം സ്ഥാപക ദിനമായ ബുധനാഴ്ച രാജ്യവ്യാപകമായി സേവന പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. എബിവിപി സ്ഥാപക ദിനം ദേശീയ വിദ്യാർത്ഥി ദിനമായാണ് കൊണ്ടാടുന്നത്. ദൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്രു സർവ്വകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, വർധയിലെ മഹാത്മാഗാന്ധി ഹിന്ദി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, പഞ്ചാബ് സർവ്വകലാശാല എന്നിവിടങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിചേർന്നിരുന്നു.
വൃക്ഷത്തൈകൾ നട്ടും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും, രക്തദാനം നടത്തിയുമാണ് എബിവിപി പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചത്. 1948 ൽ സ്ഥാപിതമായ എബിവിപി ഔദ്യോഗികമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചത് 1949 ൽ ആണ്. ജ്ഞാനം ,ശീലം ,ഏകത എന്നീ മഹത്തായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഭാരതത്തിലെ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എബിവിപി ക്ക് ഇന്ന് 60 ലക്ഷത്തിന് അടുത്ത് പ്രവർത്തകരുണ്ട്.

ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കാൻ സാധിക്കുന്ന യുവതലമുറയെ സമാജസേവയുടെ മഹത്ത്വത്തെ കുറിച്ച് അവബോധരാക്കുവാനും രാഷ്‌ട്രത്തിനോട് അചഞ്ചലമായ കൂറും ആത്മാർത്ഥയുമുള്ള പൗരരാക്കി മാറ്റുന്നതിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.
കഴിഞ്ഞ 77 വർഷമായി രാജ്യത്തെ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എബിവിപി. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവർക്ക് താങ്ങാകാനും തണലാവാനും സധൈര്യം മുന്നോട്ടു വരുന്ന രാജ്യത്തെ ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം എബിവിപി യാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളോളം അധിനിവേശ ശക്തികളാൽ വേട്ടയാടപ്പെട്ട നമ്മുടെ ഭാരതത്തിൻറെ മഹത്തായ സംസ്കൃതിയെയും പൈതൃകത്തെയും പുനരുജ്ജീവിപ്പിക്കാനും രാഷ്‌ട്രപുനർ നിർമാണം എന്ന വലിയ ലക്ഷ്യം പൂർത്തീകരിക്കാനും ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി ഇന്ന് 60 ലക്ഷത്തോളം പ്രവർത്തകരാണ് പരിശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
















