പണിമുടക്ക് അനാവശ്യവും യുക്തിക്ക് നിരക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതുമാണ്. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് നിരവധി പദ്ധതികളും ആനുകൂല്യങ്ങളുമാണ് നടപ്പിലാക്കി വരുന്നത്. സമരത്തിനാഹ്വാനം ചെയ്തിരിക്കുന്ന പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും ഇപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ലേബര്‍ കൊഡുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാല്‍ ഇതു സംബന്ധിച്ച വസ്തുതകള്‍ മറച്ചുവെച്ച് തൊഴിലാളികളെ കബളിപ്പിക്കുകയാണ് ഇടതു തൊഴിലാളി യൂണിയനുകള്‍. 1999ല്‍ രൂപീകരിച്ച രണ്ടാം തൊഴില്‍ കമ്മീഷന്‍ 24 കേന്ദ്ര നിയമങ്ങളെ നാലു തൊഴില്‍ നിയമങ്ങളാക്കി ചുരുക്കണമെന്നും നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും ശുപാര്‍ശ നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം മോദി സര്‍ക്കാര്‍ നാല് ലേബര്‍ കോഡുകള്‍ നിര്‍ദ്ദേശിച്ചത്. മുന്‍ കേന്ദ്ര മന്ത്രി രവീന്ദ്രവര്‍മ്മ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം തൊഴില്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ഇടതു തൊഴിലാളി നേതാവായ എളമരം കരീം അടക്കമുള്ള പാര്‍ലമെന്ററി (തൊഴില്‍ കാര്യ) സമിതി മുന്‍പാകെ ചര്‍ച്ച ചെയ്തശേഷമാണ് ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നതും എടുത്തു പറയേണ്ടതാണ്. ലേബര്‍കോഡിനെ എതിര്‍ക്കാന്‍ നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. അന്നൊന്നും ചെയ്യാതെ ഇപ്പോള്‍ പണിമുടക്കെന്ന തട്ടിപ്പുമായി രംഗത്തുവരുന്നതാണ് വലിയ തട്ടിപ്പ്.
ലേബര്‍ കോഡ് രാജ്യത്തെ തൊഴിലാളി സമൂഹത്തിനാ
കെ ഗുണം ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല. കേന്ദ്ര തൊഴില്‍വകുപ്പ് ഇതു വ്യക്തമാക്കുന്നുണ്ട്. ലേബര്‍ കോഡ് നിലവില്‍വരുന്നതോടെ സംഘടിതരെന്നും അസംഘടിതരെന്നും വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ഉറപ്പാകും. മിനിമം വേതനമായി 26,000 രൂപ പ്രഖ്യാപിക്കണമെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്ന മറ്റൊരാവശ്യം. ലേബര്‍കോഡ് ഇതുറപ്പുനല്‍കുമ്പോഴാണ് പണിമുടക്കാഭാസം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഇവര്‍ രംഗത്തിറങ്ങുന്നത്. ഫലത്തില്‍ പണിമുടക്കിനാധാരമായി ഇവര്‍ പ്രചരിപ്പിക്കുന്ന ആവശ്യങ്ങളില്‍ തന്നെ വ്യക്തതയില്ല.
നാളത്തെ പണിമുടക്ക് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാകും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. മറ്റു സംസ്ഥാനങ്ങളെല്ലാം അനാവശ്യമായി നടത്തപ്പെടുന്ന ഇത്തരം പണിമുടക്കുകളെ നിരാകരിക്കുകയാണ് പതിവ്. മുന്‍കാല പണിമുടക്കുകളിലെ അനുഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതും. കേരളത്തിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പണിമുടക്കിന് അനുകൂലമായതിനാലും, ഇടതു സംഘടനകളുടെ മര്‍ക്കട മുഷ്ടിയെ സാധാരണ ജീവനക്കാര്‍ ഭയക്കുന്നതിനാ
ലും ഇവിടെ അതു വിജയിച്ചേക്കും. സിപിഐയും സിപിഎമ്മും ഭരിക്കുന്ന കേരളത്തിലെ തൊഴിലാളികളുടെ സ്ഥിതിയെന്താണെന്നു കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യണം. തൊഴിലാളി വിരുദ്ധ നടപടികളിലൂടെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ നൂറ് ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരോട് അനുഭാവത്തോടെയുള്ള സമീപനം സ്വീകരിക്കാത്തവരാണ് തൊഴിലാളികളുടെ ആവശ്യങ്ങളെ കുറിച്ച് വ്യാകുലപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പലവിധ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു. കെഎസ്ആര്‍ടിസിയടക്കമുള്ള പല തൊഴില്‍മേഖലകളിലും കൃത്യമായി ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ നരകിക്കുന്നു. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് താങ്ങു വില വേണമെന്ന് ആവശ്യപ്പെടുന്നവര്‍ കേരളത്തിലെ കര്‍ഷകരോട് കാട്ടുന്ന നീതികേട് മറച്ചുവെക്കുന്നു. നെല്ലിന് ഒരു കിലോയ്‌ക്ക് താങ്ങുവിലയായി നല്‍കുന്ന 28 രൂപ 20 പൈസയില്‍ 23 രൂപ കേന്ദ്രം നല്‍കുമ്പോള്‍ 5 രൂപ 20 പൈസയാണ് കേരളം നല്‍കുന്നത്. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളെയും തോട്ടംമേഖലയെയും ആകെ തകര്‍ത്ത് ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കിയവര്‍ തൊഴിലാളി സ്നേഹം പറഞ്ഞ് രംഗത്തുവരുന്നതിന്റെ കാപട്യം തിരിച്ചറിയണം. ഈ പണിമുടക്ക് രാഷ്‌ട്രീയ പ്രേരിതമാണെന്ന ബിഎംഎസ്സിന്റെ നിലപാട് ശ്ലാഘനീയമാണ്. പണിമുടക്കില്‍ പങ്കെടുക്കാത്ത, നാളെ ജോലിക്ക് കയറാന്‍ തയ്യാറുള്ള തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്തുക തന്നെവേണം.













