കേരള സര്‍വകലാശാലാ രജിസ്ട്രാറെ ഹൈക്കോടതി കണക്കിനു വിമര്‍ശിച്ചത്, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കോ മന്ത്രിമാര്‍ക്കോ തീരെ ഉള്‍ക്കൊള്ളാനാവില്ലായിരിക്കാം. പക്ഷേ, രാഷ്‌ട്ര സ്നേഹവും സാംസ്‌കാരിക ബോധവുമുള്ളവര്‍ക്ക് അത് അനിവാര്യമായ നടപടിയായാണ് മനസ്സിലാക്കാന്‍ കഴിയുക. ഭൂരിപക്ഷ വോട്ടിന്റെ ബലത്തില്‍ ഭരണത്തില്‍ കയറിയവര്‍ ചുമതലകള്‍ മറന്നും രാഷ്‌ട്രീയ ലക്ഷ്യത്തോടുകൂടിയും അധികാരം ഉപയോഗിക്കുമ്പോള്‍, നിയന്ത്രണത്തിന് ഇത്തരം കോടതി ഇടപെടലുകള്‍ ഉണ്ടാവുന്നത് ആശ്വാസകരം തന്നെ. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സെനറ്റ് ഹാളില്‍ അനുമതി നിഷേധിക്കുകയും അതിനു കാരണമായുള്ള വിശദീകരണത്തില്‍ ഭാരതമാതാവിനെ അവഹേളിക്കകുയും ചെയ്യുന്ന വ്യക്തി സര്‍വകലാശാലയുടെ നിര്‍ണായക തസ്തികയില്‍ ഇരിക്കുന്നത് തലമുറകളോടു കാണിക്കുന്ന അപമാനമായിട്ടേ കാണാനൊക്കൂ. ഈ രണ്ടു കാര്യങ്ങളിലും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വിമര്‍ശിച്ച ഹൈക്കോടതി, ആ നടപടികള്‍ നിരുത്തവാദപരവും ഭരണഘടനാ സ്ഥാപനത്തേയും ഭാരതമാതാവിനേയും അപമാനിക്കലുമായി എന്നു നിരീക്ഷിക്കുകയും ചെയ്തു.
തൊടുന്നതെല്ലാം താറുമാറാക്കുന്ന പാര്‍ട്ടിയും മുന്നണിയും അവര്‍ നയിക്കുന്ന സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന കൊള്ളരുതായ്‌മകളും കോമാളിത്തരങ്ങളും കേരളത്തിനു പുതുമയല്ലാതായിക്കഴിഞ്ഞു. പക്ഷേ, അതുവഴി താറുമാറാകുന്നത് സംസ്ഥാനത്തെ ഭരണരംഗമാണെന്ന സത്യം അതീവ ഗൗരവം തന്നെയാണ്. അതിന്റെ ഫലം ദൂരവ്യാപകമായിരിക്കുകയും ചെയ്യും. ചെയ്യുന്നതിനു ന്യായീകരണമില്ലെന്ന് സാമാന്യ ബുദ്ധികൊണ്ട് അറിയാമായിരുന്നിട്ടും രാഷ്‌ട്രീയ താത്പര്യങ്ങളും പകപോക്കല്‍ താത്പര്യവും വച്ചുകൊണ്ടു വെല്ലുവിളിക്കുകയും പോരിനിറങ്ങുകയും ചെയ്യുന്ന ഈ സര്‍ക്കാര്‍ സമൂഹത്തിനു തലവേദനയും ബാധ്യതയുമായി മാറിക്കഴിഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷമുണ്ട് എന്ന കാരണംകൊണ്ട് തന്‍കാര്യങ്ങളും പാര്‍ട്ടിക്കാര്യങ്ങളും മാത്രം ചെയ്യാനും അതിന് അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖമുദ്രയാക്കുകയും ചെയ്യുകയാണ് മന്ത്രിമാരടക്കമുള്ളവര്‍. അതിനൊപ്പം നില്‍ക്കുന്നവരും നില്‍ക്കേണ്ടിവരുന്നരുമായി മാറിയിരിക്കുന്നു പൊലീസ് സംവിധാനത്തിലടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം. ഓരോ പ്രവൃത്തിയും ന്യായമോ അന്യായമോ നീതിയോ അനീതിയോ എന്നു തീരുമാനിക്കുന്നത്, തെരഞ്ഞെടുപ്പില്‍ അതു തങ്ങളെ എങ്ങനെ ബാധിക്കും എന്ന നിലയില്‍ മാത്രമായിരിക്കുന്നു. സ്വന്തം രാഷ്‌ട്രത്തേയും സംസ്‌കാരത്തേയും പാരമ്പര്യത്തേയും തള്ളിക്കളയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരെ പ്രീതിപ്പെടുത്തുകയും ഒപ്പം കൂട്ടുകയും ചെയ്താല്‍ ഒരു വട്ടംകൂടി ഭരണം പിടിക്കാമെങ്കില്‍ അതാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം നീതിയും ന്യായവും. ഭരണം തിരിച്ചുപിടിക്കാനിറങ്ങുന്ന പ്രതിപക്ഷമുന്നണിക്കും നോട്ടം ആ വഴിക്കു തന്നെ. നീതിക്കും ന്യായത്തിനും പുതിയ നിര്‍വചനം തന്നെ സൃഷ്ടിക്കാനുള്ള നീക്കത്തിലാണെന്നു തോന്നുന്നു ഈ ഭരണാധികാരികള്‍. നാടു നശിച്ചാലും കസേര നിലനിര്‍ത്തിയാല്‍ മതി എന്നു ചിന്തിക്കുന്നവര്‍.
ആരോഗ്യ രംഗത്തെ താറുമാറാക്കിയശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിദഗ്ധ ചികില്‍സയ്‌ക്കു വിദേശത്തേയ്‌ക്കു പറക്കുന്നു. വിദ്യാഭ്യാസ രംഗത്തിന്റെ കുത്തഴിച്ചിട്ടിട്ട് വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങളെ നാടുകടത്തുന്നു. സംരംഭകരെ ആട്ടിയോടിച്ച് തൊഴില്‍ സാധ്യതകള്‍ക്കു തുരങ്കം വയ്‌ക്കുന്നു. കേന്ദ്രത്തെ വെല്ലുവിളിക്കാന്‍, വികസനത്തിനും ജനോപകാരപ്രദ പദ്ധതികള്‍ക്കും തുരങ്കം വയ്‌ക്കുന്നു. അവിഹിതമായ തൊഴിലും ആനുകൂല്യങ്ങളും നല്‍കി വോട്ടുറപ്പിച്ച് സ്വന്തം നേട്ടം ഉറപ്പിക്കുന്നു. ഇതിനിടയില്‍ രാഷ്‌ട്രത്തേയോ ജനങ്ങളേയോ സേവിക്കാനോ സംരക്ഷിക്കാനോ സമയമോ താത്പര്യമോ ഇല്ല. ഭാരതാംബയെ, കാവിക്കൊടിപിടിച്ച സ്ത്രീ എന്നു വിശേഷിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്ന് നാട്ടുകാര്‍ക്കൊക്കെ മനസ്സിലാകും. ഗവര്‍ണര്‍ക്കു ദേശീയ ബോധവും രാഷ്‌ട്ര സ്നേഹവും പാടില്ലെന്നു ശഠിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം കൊടുത്തു? പറഞ്ഞു പഠിപ്പിച്ച ചരിത്ര നിഷേധങ്ങളും പാരമ്പര്യ നിഷേധങ്ങളും, ദേശ സ്നേഹമുള്ളവര്‍ തിരുത്തിപ്പറയും. അതു തങ്ങള്‍ക്കു രസിക്കുന്നില്ലെങ്കില്‍, വിദ്യാര്‍ഥി സംഘടനയിലെ കുട്ടിപ്പട്ടാളത്തെ ഇറക്കി വിരട്ടുന്ന ശൈലി വിലപ്പോകാതെ വന്നതിലെ അസഹിഷ്ണുതയാണ് സര്‍ക്കാരിന് അടി മുതല്‍ മുടിവരെ. വരുതിക്കു നില്‍ക്കുന്ന ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്ന കാലത്തു നടത്തിപ്പോന്ന നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍, രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എന്ന ഈ ഗവര്‍ണര്‍ കാണിച്ച തന്റേടമാണ് രാജ്ഭവനേയും ഗവര്‍ണറുടെ ഭരണഘടനാ പദവിയേയും അപമാനിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. അത് അവരുടെ പിടിയില്‍ നില്‍ക്കുന്നതല്ലെന്നു ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ആ ദൗത്യമാണ് ഹൈക്കോടതി നിര്‍വഹിക്കുന്നത്.
















