തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി പൊളിച്ചു കൊണ്ടുപോകാന്‍ ശ്രമം. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.
വിമാനം ഭാഗങ്ങളാക്കി പൊളിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇതിനായി കൂറ്റന്‍ വിമാനം സി17 ഗ്ലോബ്മാസ്റ്റര്‍ എത്തിക്കും. ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമല്ല. ചിറകുകള്‍ അഴിച്ചുമാറ്റും. ഇതിനായി ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധസംഘം പുറപ്പെട്ടിട്ടുണ്ട്.ബ്രിട്ടീഷ് – അമേരിക്കന്‍ സാങ്കേതിക വിദഗ്ധരുടെ 40 അംഗ സംഘമാണ് തിരുവനന്തപുരത്തെത്തുന്നത്. എഫ്35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ധരും കൂട്ടത്തിലുണ്ടാകും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാര്‍. ജൂണ്‍ 15-നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ പാര്‍ക്കിംഗ്, ഹാംഗര്‍ ഫീസുകള്‍ ഉള്‍പ്പെടെ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: