മധുര: ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 27 കാരനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കസ്റ്റഡിയിൽ അജിത് കുമാറിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങൾ. മരിച്ച അജിത് കുമാറിന്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും, ക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് വാനിൽ വെച്ച് അജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നും, സ്റ്റേഷനിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പോലീസ് അജിത് കുമാറിനെ തിരുവപ്പനം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ കഴിയവെ അജിത് കുമാർ അബോധാവസ്ഥയിലായതായും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചതായുമാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടയിലാണ് മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നത്. ഒരു സാധാരണ യുവാവിനെ തീവ്രവാദിയെപ്പോലെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൗനം തുടരുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്റ്റാലിൻ, തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നുവെങ്കിലും ശിവഗംഗ സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ പരസ്യമായി കാര്യങ്ങൾ വിശദീകരിക്കണമെന്നും, സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നുമായിരുന്നു സ്റ്റാലിന്റെ പൊതുവായ പ്രതികരണം.
വെള്ളിയാഴ്ച, മധുരയിൽ നിന്ന് മടപ്പുറം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതിനെത്തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജിത് കുമാർ വീൽചെയറിൽ നിന്ന് യുവതിയുടെ അമ്മയെ ഇറങ്ങാൻ സഹായിക്കുകയും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഇയാളുടെ കൈയിൽ ഇവർ കാറിന്റെ താക്കോൽ സൂക്ഷിക്കാനായി നല്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്വർണ്ണാഭരണം മോഷണം പോയതെന്നാണ് യുവതിയുടെയും അമ്മയുടെയും മൊഴി. തുടർന്ന് അവർ തിരുപ്പുവനം പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: