ന്യൂദല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. അതായത് ഭീകരരെ ഇന്ത്യയിലേക്ക് രഹസ്യമായി പറഞ്ഞയക്കുന്ന പഴയ തന്ത്രം പാകിസ്ഥാന്‍ കൈവിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) തീവ്രവാദ പരിശീലന ക്യാമ്പുകൾക്ക് വന്‍നാശനഷ്ടം വരുത്തിയിരുന്നു. ഈ ഭീകരക്യാമ്പുകളെല്ലാം പാകിസ്ഥാന്‍ പുനർനിർമ്മിക്കുകയാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, നേരത്തെ 70–80 ഭീകരര്‍ക്ക് ഒന്നിച്ച് പരിശീലനം നൽകുന്ന മുൻ രീതി പാകിസ്ഥാന്‍ മാറ്റി. പകരം 20–30 ഭീകരരുടെ ചെറിയ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇതാവുമ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ബോംബാക്രമണമോ, മിസൈല്‍ ആക്രമണമോ, ഡ്രോണ്‍ ആക്രമണമോ ഉണ്ടായാല്‍ പോലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാകിസ്ഥാന്റെ ഈ പുതിയ സംവിധാനം. മാത്രമല്ല ഇന്ത്യയുടെ ഉപഗ്രഹസംവിധാനങ്ങള്‍ക്കോ റഡാര്‍ സംവിധാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരിക്കും ഈ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പിടിക്കപ്പെടാതിരിക്കാന്‍, ഭീകരപരിശീലനക്യാമ്പുകള്‍ക്ക് ചുറ്റും റഡാര്‍ കണ്ണുകളെ മറയ്‌ക്കാനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റ് സിഗ്നേച്ചര്‍ മാസ്കിങ്ങുകളും തെര്‍മല്‍ മാസ്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.
കാടുകളും ചെറിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും തീവ്രവാദികളെ ഒളിപ്പിച്ച് വളരെക്കാലം സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ സ്ഥലങ്ങള്‍ ആണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകര പരിശീലന കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭീകരപരിശീലനം നടക്കുന്ന പാക് അധീന കശ്മീരിലെ അത്മുക്കം, സര്‍ദി, ലിപ, കൊട് ളി, കഹുത, ജന്‍കോട്ടെ, ചമന്‍കോട്ട് എന്നീ പ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ജെയിഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരെയാണ് ഇവിടെ പരിശീലനങ്ങള്‍ക്കായി ഐഎസ് ഐ കൊണ്ടുവരുന്നത്. ഇവിടെ ഇപ്പോള്‍ പാക് കമാന്‍ഡര്‍മാര്‍ മാത്രമല്ല, കശ്മീരില്‍ നിന്നുള്ള ഭീകരരും ഈ ക്യാമ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.
പാകിസ്ഥാന്റെ ഭീകരശൃംഖലകള്‍ക്ക് തലപൊക്കാനാവാത്ത വിധം പരിക്കേല്‍പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്ന് കരുതുന്നതിനിടെയാണ് ആഴ്ചകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അധീന കശ്മീരിലെ ഭീകരവാദക്യാമ്പുകള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. അതേ സമയം, ഇന്ത്യയുടെ പ്രതിരോധ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതേക്കുറിച്ച് ബോധവാന്മാരാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് പരമാവധി രഹസ്യവിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സാങ്കേതിക രഹസ്യവിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജൂലായ് മൂന്നിന് അമര്‍നാഥ് യാത്ര ആരംഭിക്കുകയാണ്. ഏപ്രില്‍ 22ന് പഹല്‍ ഗാമില്‍ 26 പേരെ കൊല ചെയ്ത ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് അമര്‍നാഥ് യാത്രയ്‌ക്ക് തുടക്കമാകുന്നത്. ഇക്കുറി കൂടുതല്‍ സുരക്ഷാസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എന്തായാലും പുതിയ വിവരങ്ങള്‍ പറയുന്നത് പാകിസ്ഥാന്റെ ഭീകരപരിശീലന ക്യാമ്പുകള്‍ വീണ്ടും സജീവമാകുന്നു എന്ന് തന്നെയാണ്. ഒരു പക്ഷെ കുറെക്കൂടി രഹസ്യമായിട്ടാണ് അവ ഇക്കുറി പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.
2025 ജൂൺ 28 ശനിയാഴ്ച ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ) ഫോട്ടോ ശ്രീനഗർ:
പ്രതികരിക്കാൻ ഇവിടെ എഴുതുക: