മട്ടാഞ്ചേരി: നിയന്ത്രണങ്ങള്‍ മറികടന്ന് നിയമവിരുദ്ധമായി പാകിസ്ഥാനില്‍ നിന്ന് ചരക്ക് ഇറക്കുമതി പിടികൂടിയതോടെ തുറമുഖങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പരിശോധനയും നിരീക്ഷണവും ശക്തമാക്കി. കൊച്ചിയടക്കം രാജ്യത്തെ 13 മേജര്‍ തുറമുഖങ്ങളിലും വിഴിഞ്ഞം അടക്കമുള്ള സ്വകാര്യ തുറമുഖങ്ങളിലും ഡിആര്‍ഐ, കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് മെയ് രണ്ടു മുതല്‍ പാകിസ്ഥാനില്‍ ഉല്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഭാരതം പുര്‍ണമായും ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് കറാച്ചിയില്‍ നിന്ന് ദുബായ് ജയേല്‍ അലി തുറമുഖം വഴി ഭാരതത്തിലേയ്ക്ക് ചരക്ക് ഇറക്കുമതി നടത്തിയത്. മുംബൈ നവസേവ തുറമുഖത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത 39 കണ്ടെയ്നറുകളാണ് കഴിഞ്ഞ ദിവസം ഡിആര്‍ഐ പിടികൂടിയിരുന്നു. ദുബായ് ഒര്ജിന് എന്ന് വ്യാജമായി രേഖപ്പെടുത്തിയ ഒന്‍പത് കോടി രൂപയുടെ 1115 മെട്രിക് ടണ്‍ ചരക്കാണ് നിയമവിരുദ്ധമായി ഇറക്കിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇതര തുറമുഖങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയത്.
1996ല്‍ കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനെ പ്രത്യേക അനുകമ്പ രാജ്യം (എംഎഫ്എന്‍) പട്ടികയില്‍പ്പെടുത്തി ഉഭയകക്ഷി കയറ്റിറക്കുമതി ഇടപാടുകള്‍ നടത്തിയിരുന്നു.
2019ല്‍ പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ഇടപാടുകള്‍ നിയന്ത്രിച്ചു.
ഇറക്കുമതി ചുങ്കം 200 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ 2018ല്‍ 20,602 കോടി രൂപയുടെ വ്യാപാര ഇടപാടുകളായിരുന്നത് 2024ല്‍ 10,258 കോടിയായി കുറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: