ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. ശിവഗംഗയില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാര്‍ (27) ആണ് തിരുപ്പുവനം പോലീസ് സ്റ്റേഷനില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ശിവഗംഗ മടപ്പുറം കാളിയമ്മന്‍ ക്ഷേത്രത്തിലെ കരാര്‍ ജീവനക്കാരനായിരുന്നു അജിത് കുമാര്‍. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അജിത് ഉള്‍പ്പെടെ അഞ്ച് ക്ഷേത്രജീവനക്കാരെ വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അമ്മയ്ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ കാറിന്റെ താക്കോല്‍ അജിത്തിനെ ഏല്‍പ്പിച്ചെന്നും, മടങ്ങിയെത്തിയപ്പോള്‍ ബാഗിലുണ്ടായിരുന്ന ഒന്‍പതര പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്നും നികിത പരാതിയില്‍ പറഞ്ഞിരുന്നു. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ ഉച്ചയോടെ അജിത്തിനെ പൊലീസ് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. പൊലീസ് വാനില്‍ വെച്ച് അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുന്‍പ് മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി.
അതേസമയം സംഭവത്തില്‍ ആറ് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: