ചെന്നൈ : തമിഴ്‌നാട് ചേരമ്പാടിയില്‍ കൊന്ന് കുഴിച്ചു മൂടിയ ചിട്ടി നടത്തിപ്പുകാരന്‍ ഹേമചന്ദ്രന്റെ മൃതദേഹം രാവിലെയോടെ കോഴിക്കോട് എത്തിച്ചു. ഡിഎന്‍എ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ വച്ചാണ് മുഖ്യപ്രതി നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊന്നത്. വിദേശത്തുള്ള നൗഷാദിനെ ഉടന്‍ നാട്ടിലെത്തിക്കും.2024 മാര്‍ച്ചില്‍ തന്നെയാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്.
കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കം വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കോഴിക്കോട് നിന്ന് പെണ്‍ സുഹൃത്തിനെ കൊണ്ട് വിളിച്ചിറക്കിയ ഹേമ ചന്ദ്രനെ പ്രതികള്‍ ബത്തേരിയില്‍ എത്തിച്ചു.
നൗഷാദിന്റെ അയല്‍പക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്.എന്നാല്‍ സംഭവങ്ങള്‍ വീട്ടുടമസ്ഥരോ സമീപത്തുള്ള വീട്ടുകാരോ അറിഞ്ഞിരുന്നില്ല. വില്‍ക്കാനായി തങ്ങള്‍ നൗഷാദിന് വീട് നല്‍കിയിരുന്നുവെന്നും ആ കാലത്ത് വീട്ടില്‍ ആളുകളെ താമസിപ്പിച്ചിരുന്നുവെന്ന് നൗഷാദ് പറഞ്ഞിട്ടുണ്ടെന്നും വീട്ടുടമസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും ഹേമ ചന്ദ്രനെ നൗഷാദിന്റെ വീടിന് സമീപം നാട്ടുകാര്‍ കണ്ടിട്ടുണ്ട്.
ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹേമ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡി എന്‍ എ സാമ്പിള്‍ പരിശോധന ഫലം കിട്ടുന്നത് വരെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. ശരീരത്തില്‍ ഏറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: