ഭൂമുഖത്തുവെച്ച് ഏറ്റവും വലിപ്പമുള്ള ജീവിയാണ് ആന. കരിങ്കല്‍ തൂണുപോലെ കാലുകളുള്ളവന്‍. കൂറ്റന്‍ കരിമ്പാറപോലത്തെ ശരീരമുള്ളവന് അതിശക്തിമാന്‍. തുമ്പിക്കയ്യകലത്തു കിട്ടിപ്പോയാല്‍ ഒരു മോട്ടോര്‍കാറിനെപ്പോലും എടുത്തെറിയാനുള്ള കരുത്തുണ്ട് ആനയ്ക്ക്. പിന്നല്ലേ മറ്റു മൃഗങ്ങള്‍!
പറഞ്ഞിട്ടെന്തു കാര്യം. തീര്‍ത്തും നിസ്സഹായനായ മൃഗമാണ് ആന. ഈ ഭീമാകാരന്‍ ഒന്നു നിന്നുതിരിയണമെങ്കില്‍ ഇത്തിരി സാവകാശം വേണം. കിടക്കാന്‍ വിഷമം. എണീക്കാന്‍ വിഷമം. കാലുകള്‍ക്കിടയിലൂടെ ഒരു നായ ഓടിപ്പോവുകയാണെങ്കിലും ആന നോക്കിനിന്നെന്നു വരും. ഇത്തിരിപ്പോന്ന സിംഹം ആനയുടെ പുറത്തു ചാടിക്കേറി, മസ്തകമടിച്ചു തകര്‍ത്ത് ചാടിയോടിപ്പോകുമ്പോഴും ആന അതേ നില്പ്പു നില്ക്കും.
ആനയുടെ കാലിന്റെ അത്രപോലും നീളമില്ലാത്ത അശുവായ മനുഷ്യന് ആനയെ തോട്ടികൊണ്ടു കുത്തിയും കാരക്കോലുകൊണ്ട് മര്‍മ്മത്തിലടിച്ചും അനുസരിപ്പിക്കുന്നു. ഇടത്തിയാനേ വലത്തിയാനേ എന്ന് അയാള്‍ പറയുമ്പോള്‍ ആന ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു. എല്ലാ പീഡനങ്ങളും സഹിച്ച്, കണ്ണീരൊലിപ്പിച്ചുകൊണ്ട് ആന അയാളെന്തുപറഞ്ഞാലും അനുസരിക്കുന്നു. സ്വന്തം കരുത്തിനെപ്പറ്റി തരിമ്പും ബോധമില്ലാത്ത മൃഗം!
ഉഷ്ണം സഹിക്കാന്‍ വയ്യാത്ത ശരീരപ്രകൃതിയാണ് ആനയ്ക്ക്. ചങ്ങലക്കെട്ടില്‍ നില്ക്കുന്ന നേരത്ത് തുമ്പികൊണ്ടു മണ്ണുവാരി മുതുകത്തിട്ടുകൊണ്ടേ നില്ക്കും ആന. (മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ). ശരീരത്തിന്റെ ചൂടു കുറയ്ക്കാനാണ് അവന് അങ്ങനെ ചെയ്യുന്നത്. പൂഴിയിലാറാടിയതിന് പാപ്പാന്റെ വക നല്ല പെട കിട്ടും അവന്.
”ഇപ്പ കുളിപ്പിച്ചു കൊണ്ടുവന്നു നിര്‍ത്തിയതല്ലേ ഉള്ളൂ. തെമ്മാടി!”
വേലപൂരങ്ങള്‍ക്ക്, നട്ടപ്പൊരിവെയിലത്ത്, ആനകളെ എഴുന്നള്ളിച്ചു നിര്‍ത്തുമ്പോള്‍ ആനകളുടെ ദേഹത്ത് വെള്ളമൊഴിച്ചു കൊടുക്കണമെന്ന് അറിവുള്ളവര്‍ പറയുന്നു. എവിടെയെങ്കിലും, ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ, അറിയില്ല. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന ചൂട് മനുഷ്യര്‍ക്കു താങ്ങാനാവുന്നില്ല. പിന്നല്ലേ ആനകള്‍ക്ക്.
എന്റെ കുട്ടിക്കാലത്ത്, ക്ഷേത്രങ്ങള്‍ക്കു ചുറ്റും വിശാലമായ പറമ്പുകളുണ്ടായിരുന്നു. പറമ്പുകള്‍ക്ക് ഉടമസ്ഥന്മാരുണ്ടായിരുന്നെങ്കിലും വേലികെട്ടിത്തിരിച്ചു നിര്‍ത്തണമെന്ന് അവര്‍ക്കു നിര്‍ബന്ധമില്ലാതിരുന്ന കാലം. ആനപ്പൂരം നിരക്കുമ്പോള്‍ ആനകള്‍ക്ക് തമ്മില്‍ തൊടാതെ അനായാസമായി നില്‍ക്കാനുള്ള ഇടമുണ്ടായിരുന്നു. അന്ന് വേലപൂരങ്ങള്‍ക്ക് ആനകളുടെ എണ്ണവും കുറവായിരുന്നു.
ഇന്നോ, വിശാലമായിക്കിടന്ന പറമ്പുകള്‍ ഉടമസ്ഥര്‍ നല്ല വിലയ്ക്ക് കൈമാറി. പുതിയ ഉടമസ്ഥര്‍ അവരവര്‍ക്കു കിട്ടിയ സ്ഥലം വേലികെട്ടിത്തിരിച്ചു. വീടുവെച്ചു.
അമ്പലപ്പറമ്പിന്റെ വിസ്തൃതി കുറഞ്ഞുവരുമ്പോള്‍ ആനകളുടെ എണ്ണം കുറയണമെന്നാണല്ലോ സാമാന്യ നീതി. മലയാളത്തില്‍ നേരെ മറിച്ചാണ്. ആനകളുടെ എണ്ണം കൂട്ടുന്നതിലാണ് ഇപ്പോള്‍ പൂരക്കമ്മിറ്റിക്കാര്‍ക്കുത്സാഹം. തൊട്ടുതൊടാതെ നില്ക്കേണ്ടതിനു പകരം ആനകള്‍ക്ക് തിക്കിത്തിരക്കി നില്‍ക്കേണ്ടിവരുന്നു. അടുത്തു നില്ക്കുന്ന കൊമ്പനെ തോണ്ടിയും കുത്തിയും അവന് പ്രതിഷേധിക്കുന്നു. അങ്ങനെ നില്ക്കുമ്പോള് കൂട്ടത്തിലൊരുത്തന് വിരണ്ട് പിന്നാക്കം തിരിയുന്നു. ആനകളങ്ങനെയാണ്. നേരെ ഓടില്ല. തിരിഞ്ഞേ ഓടൂ.
പിന്നീടെന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് മനക്കണ്ണില്‍ കാണാം. ആളുകള്‍ പരക്കം പായുന്നു. ആലവട്ടവും വെഞ്ചാമരവും പിടിച്ചവരും തിടമ്പേറ്റിയ നമ്പൂതിരിമാരുണ്ടെങ്കില്‍ അവരും, ആനപ്പുറത്തുനിന്ന് ഉരുണ്ടു വീഴുന്നു. ആനകളുടെ ചവിട്ടേറ്റ് മനുഷ്യര്‍ പുഴുക്കളെപ്പോലെ ചതഞ്ഞരയുന്നു. ഈ അപൂര്‍വക്കാഴ്ചകള്‍ ചാനലുകാര് ചൂടോടെ ക്യാമറയില്‍ പകര്‍ത്തുന്നു. യുവജനം മൊബൈലില്‍ ഷൂട്ടു ചെയ്ത് ഫെയ്സ് ബുക്കിലും വാട്സാപ്പിലും അപ്ലോഡു ചെയ്തു നിര്‍വൃതിക്കൊള്ളുന്നു.
വനാന്തരങ്ങളിലെ ആനത്താരകളില്‍ വാരിക്കുഴി കുത്തി, കൊമ്പനെ വീഴിച്ച്, കുങ്കിയാനകളെക്കൊണ്ടു വലിച്ചു കയറ്റി, ആനക്കൂട്ടിലിട്ടു മെരുക്കിയെടുക്കുന്നത് ഇനി കഥകളില്‍ മാത്രം. സര്‍ക്കാര്‍ ആനപിടുത്തം നിരോധിച്ചിരിക്കുന്നു. ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആനലേലം നിര്‍ത്തിവെച്ച് ഉത്തരവായിരിക്കുന്നു. നിങ്ങളാഗ്രഹിക്കുന്ന അത്രയുമെണ്ണം ആനകളെ മേലില്‍ എഴുന്നള്ളത്തിനു കിട്ടിയെന്നു വരില്ല. ആനകളില്ലാതെ വേലപൂരങ്ങള്‍ ആഘോഷിക്കാന്‍ ശീലിക്കുക. അതല്ലേ ഭംഗി?
ഉത്സവങ്ങള്‍ക്കും വേലപൂരങ്ങള്‍ക്കും പോകുമ്പോള്‍ നിങ്ങള്‍ ആനയുടെ കാല്‍നഖങ്ങള്‍ പഴുത്തുകിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കെങ്കിലും പരിശോധിക്കുക. എങ്കിലത് പാപ്പാന് തോട്ടികൊണ്ടു കുത്തിയുണ്ടാക്കിയ മുറിവാണ്. ഒരിക്കലും ഉണങ്ങാത്ത ഈ മുറിവുകളില്‍ തോട്ടിയോ വടിയോ സ്പര്‍ശിക്കുമ്പോള്‍ ഏതു പോക്കിരിയായ ആനയും പാപ്പാനെ അനുസരിക്കുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. പൂരങ്ങള്‍ക്ക് പാണ്ടിമേളവും പഞ്ചാരിമേളവും പഞ്ചവാദ്യവും മുറുകുന്ന നേരത്ത്, ആന ചട്ടിമുറം പോലുള്ള ചെവികളാട്ടി രസിച്ചുകൊണ്ടുനില്‍ക്കുന്നു എന്ന് ആനപ്രേമി കോള്‍മയിര്‍ക്കൊള്ളുന്നു. കൂച്ചുവിലങ്ങില്‍ നില്ക്കുന്ന പാവം ആ വന്യജീവിക്ക് എന്തു മേളം, എന്തു നെറ്റിപ്പട്ടം എന്തു പഞ്ചവാദ്യം!. ചുട്ടുപൊള്ളുന്ന ചൂടില്‍ സ്വന്തംദേഹം തണുപ്പിക്കാനാണുപോലും ആന ചെവികളാട്ടുന്നത്. ആന വിദഗ്ധന്മാരുടെ കണ്ടെത്തലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: