Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഥ: അതിരുകള്‍ക്കപ്പുറം

Janmabhumi Online by Janmabhumi Online
Jun 29, 2025, 04:37 pm IST
in Varadyam, Literature
FacebookTwitterWhatsAppTelegramLinkedinEmail

മുക്കുറ്റിപ്പൂവ് തന്റെ നനുത്ത മിഴികള്‍ ചുറ്റിലും പായിച്ചു, ഓ! സന്തോഷം. തന്നെപ്പോലെ ആ വീട്ടിലെ പൂന്തോപ്പിനു പുറത്ത് കഴിയുന്ന മുയല്‍ ചെവിയനും നിലപ്പനയും ഒക്കെ വിടര്‍ന്നിട്ടുണ്ട്. ആശ്വാസം! അതിരുകള്‍ക്ക് പുറത്താണെങ്കിലും തനിക്ക് കൂട്ടുകാരുണ്ടല്ലോ.

ലക്ഷണമൊത്ത വിരൂപാക്ഷന്റെ വിസ്തൃതമായ പറമ്പിന്റെ കിഴക്കേ അറ്റത്താണ് അയാളും കുടുംബവും താമസിക്കുന്ന മാളിക. പറമ്പിന്റെ പടിഞ്ഞാറ് കായലുള്ളതിനാല്‍ അവിടെ എല്ലാ കാലത്തും വൃക്ഷലതാദികള്‍ വിഭവസമൃദ്ധമായ കണിയൊരുക്കുന്നത് കാണാം. ഗ്രാമ്യതയുടെ നിറവുറ്റ കാഴ്ച. പുതിയ വള്ളിക്കുടിലുകള്‍ തീര്‍ക്കാനായി പടര്‍ന്നുകയറി പന്തല്‍ പണിഞ്ഞുകൊണ്ടിരിക്കുന്ന ലതകള്‍. ആ വള്ളികളാകട്ടെ വര്‍ണ്ണക്കടലാസുപോലെ നേര്‍ത്ത കുസുമങ്ങള്‍ ചെവിയില്‍ തിരുകിക്കൊണ്ടാണ് മരശിഖരങ്ങളെ വരിഞ്ഞുചുറ്റുന്നത്. എങ്ങും പാറിപ്പറക്കുന്ന ശലഭങ്ങള്‍, തേന്‍ കുടിച്ച് മത്തുപിടിച്ച മട്ടില്‍ ചില വണ്ടുകള്‍ ആടിയുലഞ്ഞ് പറക്കുന്നുണ്ട്. സായംസന്ധ്യകളില്‍ നിറക്കൂട്ട് തീരുമ്പോള്‍ ആകാശ ശില്പി, മങ്ങിയ ചിത്രങ്ങള്‍ വരച്ച് തുടങ്ങവെ, കായല്‍ കനിയുന്ന ശീതളക്കാറ്റേറ്റ് ചെടികള്‍ മയങ്ങാന്‍ തയ്യാറെടുക്കും. ചെറുശിഖരങ്ങള്‍ ഊഞ്ഞാലിലാടി നിദ്രപൂകും. വെയിലേറ്റ് വാടിയ വയസ്സായ വൃക്ഷങ്ങള്‍ വിശ്രമം കൊള്ളാന്‍ കാത്തിരിക്കുന്നതുപോലെ. ആലോലക്കൈയ്കള്‍ നീട്ടി വൃക്ഷ ശിഖരങ്ങളെയും ചെറുസസ്യങ്ങളെയും തഴുകാറുള്ള പ്രേമലോലുപനായ മാരുതനാകട്ടെ ചിലപ്പോള്‍ കളരിപ്പയറ്റാശാന്റെ മട്ടില്‍ നിനച്ചിരിക്കാതെ അവയെ ആഞ്ഞടിക്കുന്നതും കാണാം.

വീടിന് പുറത്തുള്ള ഇടവഴിയില്‍ കുട്ടികളുടെ ചിരിയും തുള്ളി ചാട്ടവും. അവര്‍ ചിരിച്ച് തിമിര്‍ത്തുകൊണ്ട് മുറ്റത്തെത്തി. വാല്യക്കാരന്‍ അപ്പുക്കുട്ടന്‍ എന്തോ തൂക്കിയെടുത്തുകൊണ്ടു വരുന്നു. മുക്കുറ്റിയും കൂട്ടുകാരും എന്താണെന്നറിയാന്‍ വലിയ ആകാംക്ഷയോടെ നോക്കി. അതാ അഞ്ച് വലിയ പുഴമീനുകള്‍ അപ്പുക്കുട്ടന്‍ പിടിച്ചിരുന്ന വലയ്‌ക്കുള്ളില്‍ പിടയുന്നു. ഒരു കുട്ടിയുടെ സംശയം: ”ഈ മീനുകള്‍ ഇപ്പോള്‍ തുള്ളിക്കളിക്കാത്തതെന്താ?” കുട്ടികള്‍ക്ക് മീനുകള്‍ക്കൊപ്പം ചാടിക്കളിക്കാന്‍ വലിയ രസം തോന്നിയിരുന്നു. എന്നാലിപ്പോള്‍ അവര്‍ ചാട്ടമെല്ലാം നിര്‍ത്തിയിരിക്കുന്നു. വല നിലത്തിട്ടു വാല്യക്കാരന്‍: ”ഇവയുടെ ശ്വാസം നിലച്ചിരിക്കുന്നു.”
അപ്പുവിന്റെ കണ്ണുകളില്‍ കൊതിയൂറുന്ന പുഞ്ചിരി പടരുന്നു. മരണവെപ്രാളം കൊണ്ടുള്ള പിടച്ചിലിന്റെ രസം! അത് കുരുന്നുകളുടെ മനസ്സിലേക്കും വാല്യക്കാരന്റെ നാവിലേക്കും ഊര്‍ന്നിറങ്ങി. ഒരേ കുടുംബത്തില്‍പ്പെട്ട 5 ജഡങ്ങള്‍. അവ ജീവിച്ചിരുന്ന പുഴയില്‍ വലിയ വാര്‍ത്തയായിക്കാണും.

പൂന്തോപ്പിനുള്ളിലെ ചെടികള്‍ക്ക് ഓരോ പ്രഭാതവും പ്രതീക്ഷയുടേതാണ്. എത്ര ഉന്മേഷവതികളായിട്ടാണ് റോസയും മുല്ലയും മറ്റും വിടരുന്നത് ! അതിരുകള്‍ക്കപ്പുറമുള്ള കുഞ്ഞു പൂക്കളും മന്ദസ്മിത ചാരുതയോടെ തന്നെയാണ് ഉണര്‍ന്ന് വിലസാറുള്ളത്. പക്ഷേ ഏറെ താമസിയാതെ പൂന്തോപ്പിലെ ചെടികള്‍ക്ക് കിട്ടുന്ന പരിചരണം കണ്ട് അവര്‍ നിരാശയിലാണ്ട് പോകും. മഴക്കാലത്തുമാത്രം നുരഞ്ഞു പൊങ്ങുന്ന കുളങ്ങളെയെന്നപോലെ അവയെ ആരും ആശ്രയിക്കാറില്ല. കളകള്‍ എന്ന പേര് വിളിച്ച് ഇടക്കൊക്കെ വെട്ടിനിരത്താറുമുണ്ട്. എത്രയിനം കുറ്റിച്ചെടികളുടെ തറവാടുകള്‍ ഇപ്രകാരം തകര്‍ത്തെറിയപ്പെട്ടിരിക്കുന്നു. പൂര്‍വ്വികര്‍ അവശേഷിപ്പിച്ചു പോയ വേരുകളും വിത്തുകളും കാരണം തങ്ങളെപ്പോലെ ചിലര്‍ക്കൊക്കെ വീണ്ടും വീണ്ടും വിലസാന്‍ യോഗമുണ്ടെന്ന് മാത്രം.
പൂന്തോപ്പില്‍ തലേന്നാള്‍ വെണ്‍പ്പട്ടു കണക്കെ വിലസിനിന്നിരുന്ന അന്തിമന്ദാരം വാടിനില്‍ക്കുന്നു. പവിഴമല്ലിയും കൊഴിഞ്ഞു വീണിരിക്കുന്നു. മുക്കുറ്റി ആശ്വാസം കൊണ്ടു:
”ഞങ്ങളെപ്പോലെ അവരും വാടിക്കൊഴിയുന്നവര്‍ തന്നെ”.
മുക്കുറ്റി ഇപ്രകാരം ആലോചിച്ചിരിക്കെ നിലപ്പന ഭയപ്പാടോടെ മൊഴിഞ്ഞു:
”തോട്ടക്കാരന്‍ വരുന്നുണ്ട്. നമ്മെയെങ്ങാനും വെട്ടിനിരത്താനായിരിക്കുമോ?”
കറുക : ”അല്ല, അയാള്‍ നമ്മുടെ അതിരിന്നരികെയുള്ള ചെടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വരികയാണ്. കയ്യില്‍ കരണ്ടിയും എന്തോ തരം പൊടികളുമാണ്.”
ചെമപ്പും റോസും വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള പൂക്കള്‍ വിടര്‍ത്തുന്ന റോസാച്ചെടികള്‍ക്കും മുല്ലവള്ളികള്‍ക്കും അപ്പുക്കുട്ടന്‍ വളവും വെള്ളവും നല്‍കിക്കൊണ്ടിരിക്കെ:
”ഇവയ്‌ക്ക് ഇത്രയേറെ പരിചരണം നല്‍കുന്നതെന്തിനാണ് ?” ചെറൂളയുടെ ചോദ്യം.
മുയല്‍ ചെവിയന്‍ : ”അവ നമ്മെക്കാള്‍ ഭംഗിയുള്ളവയല്ലേ? വിറ്റാല്‍ കാശ് കിട്ടും. റോസയും മുല്ലയും തെറ്റിയുമൊക്കെ വില്പ്പനച്ചരക്കുകളാണ്.”
പൂവാംകുരുന്നിന്റെ മൃദുവദനം തുടുത്തു. അത് ഇപ്രകാരം മൊഴിഞ്ഞു:
”പൂക്കളെ ചരക്കുകള്‍ എന്ന് പറയുന്നത് മോശമാണ്.”
വിഷ്ണുക്രാന്തി തര്‍ക്കിച്ചു :
”മനുഷ്യര്‍ വിലപേശി വാങ്ങി ആസ്വദിച്ചിട്ട് പിന്നീട് ദൂരത്തെറിയുന്ന സാധനത്തിന്റെ പേര് ചരക്കെന്നായാല്‍ ദോഷമെന്താണ്?”
പൂവാംകുരുന്നിലയുടെ പതിഞ്ഞ സ്വരം വീണ്ടും:
”മനുഷ്യര്‍ അവയെ പൂജയ്‌ക്കും ഉപയോഗിക്കാറുണ്ടെന്നത് മറക്കാമോ?”
തൊട്ടടുത്തു നിന്നിരുന്ന അശോകത്തെറ്റി കുരുന്നുപൂക്കളുടെ സംഭാഷണം കേട്ട് തന്റെ ചില്ലകള്‍ ആട്ടി ചിരിച്ചു. തിരുതാളി അടക്കം പറഞ്ഞു:
”ഒരുത്തന്‍ നമ്മെ ആക്കിചിരിക്കുന്നത് കേട്ടോ?”
ഇതുകേട്ട അശോകം സുസ്മേരവദനനായി എന്നാല്‍ ദൃഢസ്വരത്തില്‍ പറഞ്ഞു:
”നിങ്ങള്‍ക്ക് പൂമുഖ മുറ്റത്തെ ചെടികളോടും പൂക്കളോടും അസൂയ തോന്നേണ്ട കാര്യമില്ല. ആ പൂക്കള്‍ എല്ലാം എത്രതന്നെ പരിചരിക്കപ്പെട്ടാലും കുറച്ചുസമയം കഴിയുമ്പോള്‍ വാടിക്കൊഴിയുന്നവ തന്നെയല്ലേ? അതുവരെയുള്ള അവയുടെ ആര്‍മാദം കണ്ട് വിഷമിക്കുന്നത് മണ്ടത്തരമാണ്.”
അതാ തിരുതാളിയുടെ അടക്കം പറച്ചില്‍ വീണ്ടും:
”ഇത് കേട്ടാല്‍ തോന്നും നമ്മള്‍ വാടിക്കൊഴിയാത്തവരാണെന്ന്. അശോകത്തിന് അഹങ്കാരമാണ്. തന്റെ പൂക്കള്‍ പെട്ടെന്ന് കൊഴിയാറില്ലല്ലോ, മാത്രമല്ല ഓരോരോ പൂക്കുടകള്‍ പോലെയല്ലേ അയാള്‍ പൂക്കള്‍ വിടര്‍ത്തുന്നത്? പോരാത്തതിന്, സീതാദേവി രാവണന്റെ ലങ്കയിലായിരുന്നപ്പോള്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നു വസിച്ചതെന്നും അയാള്‍ വെറുതെ വിശ്വസിക്കുന്നു, കഷ്ടം!” കയ്യൂന്നി അത്ഭുതത്തോടെ:
”അപ്പോള്‍ അത് ശരിയല്ലേ? അശോകമരത്തിന്റെ ചുവട്ടിലല്ലേ സീതാദേവി തങ്ങിയത്?” തിരുതാളിയുടെ ഉഴപ്പിക്കൊണ്ടുള്ള മറുപടി :
”ദേവി വസിച്ചിരുന്നത് ഏതാണ്ടിത്തരം പൂക്കള്‍ വിടര്‍ത്തുന്ന ഒരു മരത്തിന്റെ താഴെയാണെന്നേ ഉള്ളൂ. അതിന്റെ പേരില്‍ ഈ അശോകം തലയും പൊക്കിപ്പിടിച്ച് നമ്മെ ഉപദേശിക്കാന്‍ മുതിരുന്നത് അഹങ്കാരം കൊണ്ടുതന്നെ, സംശയിക്കേണ്ട .”
ഇവരുടെ കുശുമ്പ് പറച്ചിലിന് കാതോര്‍ക്കാതെ അശോകം പിന്നെയും മൊഴിഞ്ഞു’

”കൂട്ടുകാരെ! നിങ്ങള്‍ കുഞ്ഞുപൂക്കളാണ്, മണമില്ലാത്തവയാണ്,അതിനാല്‍ പൂന്തോട്ടത്തിന്റെ അതിരുകള്‍ക്കപ്പുറം പാഴ്ചെടികളെന്നോണം ആരുടെയും പരിചരണം കൂടാതെ വളരുന്നു. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതായ ഒരു കാര്യമുണ്ട്: പുറമേയുള്ള സൗഷ്ഠവം കാലം പെട്ടെന്ന് കവര്‍ന്നെടുക്കുന്നു. പക്ഷേ ഉള്ളിലെ സാരം സൗഖ്യവും ആരോഗ്യവും നല്‍കുന്നതാണ്. നിങ്ങള്‍ ഓരോരുത്തരും വിലപ്പെട്ട ഔഷധികളാണ്. മനുഷ്യര്‍ ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെയും തിരിച്ചറിയപ്പെടാത്തവയുമുണ്ട് നിങ്ങളുടെ കൂട്ടത്തില്‍. പാഴ്ചെടികളെന്നോര്‍ത്ത് വിലപിക്കുന്നത് സ്വന്തം മൂല്യം അറിയാത്തതുകൊണ്ടാണ്. പുറംമോടി തേടുന്നവര്‍ ചന്തമുള്ള പൂക്കളുടെ പിന്നാലെ പൊയ്‌ക്കോട്ടെ. തിരിച്ചറിവുള്ളവര്‍ നിങ്ങളുടെ ഗുണത്തെ തേടിയെത്തുന്നതാണ്. നിങ്ങളും ഒരുനാള്‍ തോട്ടത്തിനുള്ളില്‍ ഇടം പിടിക്കുന്നതാണ്, പരിചാരകരും ഉണ്ടാവുന്നതാണ്.”

ശ്വാസമടക്കി കാതുകള്‍ കൂര്‍പ്പിച്ച് അത്ഭുതപരവശരായി തന്റെ നേരെ കണ്ണുകള്‍ വിടര്‍ത്തി ആകാംക്ഷാഭരിതരായി വീണ്ടും എന്തൊക്കെയോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ ചെറുസസ്യങ്ങളെ നോക്കി അശോകം പറയുകയാണ്:
ഇതിലെല്ലാമുപരി, നിങ്ങള്‍ ‘ദശപുഷ്പങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്നവരല്ലേ? സമൂഹത്തില്‍ ഒന്നറിയപ്പെടാനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നത് നിങ്ങളെങ്ങാനും അറിയുന്നുണ്ടോ? അതിനായി അവര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നു, ആരുടെ കാലാണേലും പിടിക്കും, ആള്‍ക്കാരെ കബളിപ്പിക്കും, സ്വയം വിഡ്ഢികളാകും. ഇതൊന്നും ചെയ്യാതിരുന്നിട്ടും അതിരുകള്‍ക്ക് പുറത്തായിരുന്നിട്ടും കുരുന്നുകളായ നിങ്ങളെ അറിവുള്ളവര്‍ തേടി വരാറില്ലേ? വര്‍ഷത്തിലൊരിക്കല്‍ ധനുമാസ തിരുവാതിര നാളില്‍ മംഗളകാരികളായ നിങ്ങളെയല്ലേ സ്ത്രീകള്‍ ഭക്തിപൂര്‍വ്വം മുടിയില്‍ ചൂടുന്നത്? പവിത്രമായ നവരാത്രി ആഘോഷത്തിന് നിങ്ങളെക്കൊണ്ടല്ലേ ദേവിക്ക് പൂജ സമര്‍പ്പിക്കുന്നത്? കാഴ്ചയില്‍ ചെറിയവരായ നിങ്ങളുടെ വലിപ്പം നിങ്ങള്‍പോലും തിരിച്ചറിയുന്നില്ല. അതുകൊണ്ടല്ലേ മറ്റു ചെടികള്‍ പരിചരിക്കപ്പെടുന്നതില്‍ സങ്കടപ്പെട്ടു കഴിയുന്നത്? കഷ്ടം!”
എല്ലാം കേട്ടുകൊണ്ട് ഇത്രയും നേരം നിശ്ശബ്ദയായിരുന്ന ഉഴിഞ്ഞ:
”എന്തൊക്കെപ്പറഞ്ഞാലും മനുഷ്യര്‍ക്ക് അവരോട് വല്ലാത്ത ആകര്‍ഷണമാണ്. അവരെ കാണുമ്പോള്‍ത്തന്നെ കണ്ണുകളില്‍ ചിരിയുതിരും. അവരുടെ സുഗന്ധമാസ്വദിച്ച് ഏതോ മാസ്മരലഹരിയില്‍ മയങ്ങുന്നതുകാണാം.”
കയ്യൂന്നിയുടെ നിരാശയും പുറത്തുവരുന്നു:’
”നമ്മള്‍ എത്രകാലം ഇങ്ങനെ കാത്തു കഴിയേണ്ടി വരുമോ എന്തോ? വല്ല വനത്തിലുമായിരുന്നെങ്കില്‍ വനവാസികള്‍ നമ്മെ ആദരവോടെ കാത്തേനെ.”
എന്നാല്‍ പൂവാംകുരുന്നിന് അശോകത്തിന്റെ വാക്കുകള്‍ വലിയ ആശ്വാസമായി. നെടുവീര്‍പ്പോടെ കൂട്ടുകാരെ നോക്കിക്കൊണ്ടുള്ള ഗദ്ഗദം:
”അശോകത്തെപ്പോലെ അറിവ് നേടാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍!”
ചെറൂളയുടെ പ്രതികരണം:
”അദ്ദേഹത്തോട് ചോദിച്ചറിയേണ്ട പലതുമുണ്ട്. ഒരുപക്ഷേ അശോകവൃക്ഷം തന്നെയായിരിക്കുമോ സീതാദേവിക്ക് തണലേകിയത്? ദേവിയുടെ അനുഗ്രഹം ആ വംശത്തിന് അറിവായി കിട്ടിയതാകുമോ?”
ദശപുഷ്പങ്ങളുടെ ഉള്ളറിഞ്ഞ അശോകം വെളിപ്പെടുത്തി:
”കൂട്ടുകാരേ, എന്റെ പൂര്‍വ്വികര്‍ പറഞ്ഞുകേട്ടത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം:
വാനര ശ്രേഷ്ഠന്‍ മാരുതി സീതയെ കണ്ടെത്താനായി ലങ്കാപുരി ലക്ഷ്യമാക്കിക്കൊണ്ട് ഗരുഡന് തുല്യം പറന്നു സഞ്ചരിക്കവേ പല മാര്‍ഗ തടസങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതിശക്തിമതിയായ സുരസ എന്ന നാഗദേവതയുടെ വായിലകപ്പെട്ട ഹനുമാന്‍ സ്വന്തം ശരീരം പെട്ടെന്ന് കടുകുമണി പോലെ ചെറുതാക്കി നാഗത്തിന്റെ വായിലൂടെ തന്നെ പുറത്തിറങ്ങി. ആ പരീക്ഷണത്തില്‍ വിജയിച്ച പ്ലവഗപ്രവീരന്‍ യാത്ര തുടരവെ, നിഴലില്‍ പിടിച്ചുനിര്‍ത്തി ജീവികളെ കൊന്നു തിന്നുന്ന സിംഹിക എന്ന ഭയങ്കര രാക്ഷസിയെ അദ്ദേഹം വധിച്ചു. മാര്‍ഗ തടസങ്ങളെയെല്ലാം നീക്കി, തന്റെ കരുത്തുകൊണ്ട് മഹാസമുദ്രം കടന്ന് ആ ശക്തിശാലി മറുകരയിലിറങ്ങി ത്രികൂടത്തിന്റെ കൊടുമുടിയിലുള്ള ലങ്കാപുരിയില്‍ എത്തി. ആ കപീന്ദ്രനെക്കണ്ട് ലങ്കാനഗരി സ്വയം രൂപംപൂണ്ട് പ്രത്യക്ഷയായി ഹനുമാനെ തടഞ്ഞു. പക്ഷേ, ആ വീരന്റെ പ്രഹരമേറ്റ് അവശയായ അവള്‍ മുമ്പ് ബ്രഹ്‌മദേവന്‍ അവളോട് അരുളിയ വാക്കുകള്‍ ഓര്‍ത്തു: ”എന്നാണോ ഒരു വാനരന്‍ നിന്നെ പരാജയപ്പെടുത്തുന്നത് അന്ന് രാവണനും രാക്ഷസന്മാര്‍ക്കും നാശം സംഭവിക്കുന്നതാണ്”. അതിനാല്‍ അവള്‍ ആ കപിസത്തമനെ ലങ്കയിലേക്ക് സ്വാഗതം ചെയ്തു.

സീതയെ തിരഞ്ഞുകൊണ്ട് വിവിധാകൃതിയിലുള്ള അനേകം ഭവനങ്ങള്‍ കടന്ന് ഒടുവില്‍ ഹനുമാന്‍ ഉത്തമ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോപ്പിലേക്ക് ചാടിക്കടന്നു. അവിടെ അതിമനോഹരമായ ഒരു അശോക വനികയില്‍ പൂക്കള്‍ നിറഞ്ഞ ഒരു ശിംശപാ വൃക്ഷത്തില്‍ കയറിക്കൂടിയ ഹനുമാന്‍ കണ്ടത് അതിനു താഴെത്തന്നെ രാക്ഷസിമാരാല്‍ ചുറ്റപ്പെട്ടവളും ജ്വലിക്കുന്ന സൗന്ദര്യത്തോടുകൂടിയവളും അശ്രുപൂര്‍ണ്ണമുഖിയുമായ ഒരു സ്ത്രീരൂപത്തെയാണ്. അത് സീത തന്നെയെന്ന് ബോധ്യപ്പെട്ട ശേഷം ഹനുമാന്‍ മരക്കൊമ്പിലിരുന്നുകൊണ്ടുതന്നെ മധുര വാക്കുകളില്‍ രാമകഥ ചൊല്ലി. വിസ്മയം പൂ
ണ്ട വൈദേഹിയുടെ വിശ്വാസമാര്‍ജ്ജിച്ചശേഷം രാമദൂതുമായെത്തിയ ഹനുമാന്‍ കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെടുത്തി ക്കൊണ്ട് സീതയെ സാന്ത്വനിപ്പിച്ചു. രാമന്റെ പേരുകൊത്തിയ മോതിരവും ദേവിക്ക് നല്‍കി. ജാനകിയുടെ വിരഹ വേദന നേരിട്ട് അറിഞ്ഞ മാരുതി സീതയെ തന്റെ ചുമലിലിരുത്തി ആകാശമാര്‍ഗം സ്വന്തം പതിയുടെ സമീപമെത്തിക്കാമെന്ന് പറഞ്ഞു. പക്ഷേ തന്റെ പതി സ്വയം ലങ്കയിലെത്തി രാക്ഷസാധമന്‍ രാവണനെ ജയിച്ച് തന്നെ മുക്തയാക്കുന്നതാണ് ഉചിതം എന്ന വിചാരത്താല്‍ സീത അത് നിരസിച്ചു. ആ വരാംഗനയുടെ നീതി ബോധത്തിന്റെ ദൃഢത ഹനുമാന്റെ ഹൃദയത്തില്‍ മതിപ്പുളവാക്കി. ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന എന്റെ പൂര്‍വ്വികര്‍ ഭാഗ്യാതിരേകത്താല്‍ ഹര്‍ഷപു
ളകിതരായത്രേ.”

അശോകം തുടര്‍ന്നു:
”കാഴ്ചയിലും ആസ്വാദനത്തിലും മാത്രം ഒതുങ്ങുന്നതല്ല ജീവിതം. അരോഗദൃഢഗാത്രരായി ജീവിക്കുന്നത് എല്ലാത്തരം സന്തോഷങ്ങള്‍ക്കും അത്യാവശ്യമാണ്. ഇടിച്ചുപിഴിഞ്ഞാലെന്താണ്. നിങ്ങളുടെ സാരം മനുഷ്യര്‍ ഉള്ളിലേക്കെടുത്ത് അതവരുടെ ഭാഗമാക്കുകയാണ്. ഇത് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമാണ് കൂട്ടരേ. മറ്റൊരു പ്രധാന കാര്യം കൂടി അറിയണം. നമുക്ക് മാത്രമാണ് മറ്റു ജീവികളെ ആശ്രയിക്കാതെ വളരാന്‍ സാധിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഗുണകരമാകുന്നത് നമ്മുടെ വര്‍ഗത്തിന്റെ സവിശേഷഗുണമാണെന്ന് മനസിലാക്കണം. അതിനായി ചതച്ചരച്ചെന്നിരിക്കും. പക്ഷേ, മനുഷ്യജന്മത്തിന്റെ ഭാഗമാകാന്‍ നമുക്ക് സാധിക്കുന്നില്ലേ?”

കുഞ്ഞുപൂക്കള്‍ ഏറെ കൃതാര്‍ത്ഥരായി. അവര്‍ക്ക് അശോകത്തോട് വലിയ ആദരവ് തോന്നി. രാമായണ കഥ കേട്ടുമതിയായില്ല. ബാക്കി കഥ ഓരോ ദിവസവും കുറേശ്ശെ പറഞ്ഞുകൊടുക്കാമെന്ന് അശോകം സന്തോഷപൂര്‍വ്വം ഏറ്റു. അവരിപ്പോള്‍ ക്ഷമയോടെ തിരുവാതിരയും നവരാത്രിയും സ്വപ്നം കണ്ടുകൊണ്ടും, ആരെങ്കിലുമൊക്കെ തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയോടുകൂടിയും അതിരിന്നപ്പുറം കാത്തുകഴിയാന്‍ തീരുമാനിച്ചു.

Tags: Malayalam LiteratureStory: Athirukalkkappuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

Varadyam

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

Literature

ലഹരിയുടെ കുഞ്ഞ്

Literature

കവിത: മേളം

Literature

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

പുതിയ വാര്‍ത്തകള്‍

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies