ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലെ കര്‍ണാടക സംഗീത വിദ്വാന്‍മാരില്‍ ഏറ്റവും സുന്ദരനും ശക്തമായ വേദിസാന്നിദ്ധ്യത്തിന് ഉടമയും ആരെന്ന് ചോദിച്ചാല്‍ അത് കെവിഎന്‍ എന്ന പ്രശസ്തനായ കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി ആയിരിക്കും എന്ന കാര്യത്തില്‍ വലിയ തര്‍ക്കത്തിന് സാദ്ധ്യത കുറവാണ്. വേദിയിലുള്ള ശാരീരത്തിന്റെയും ശരീരത്തിന്റെയും ലാവണ്യാംശങ്ങളെ കുറിച്ച് തന്റെ ഇതിഹാസ സമാനനായ ഗുരു അരിയക്കുടി രാമാനുജ അയ്യങ്കാരെ ഓര്‍മ്മിപ്പിക്കും വിധം ഏറെ ശ്രദ്ധാലുവായിരുന്നു കെ.വി. നാരായണസ്വാമി.
പാലക്കാട്ടെ കൊല്ലങ്കോട് ചന്ദ്രശേഖരപുരത്ത് വിശ്വനാഥയ്യരുടെയും മുത്തുലക്ഷ്മി അമ്മാളിന്റെയും മകനായി 1923 നവംബര്‍ 15 നാണ് പാലക്കാട് നാരായണസ്വാമി ജനിച്ചത്. പ്രശസ്ത സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും കുടുംബമായിരുന്നു അത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ വിശ്വം ഭാഗവതര്‍ അഷ്ടപദികള്‍ പാടുന്നതില്‍ പേരുകേട്ട കലാകാരനായിരുന്നു, 1860 മുതല്‍ 1880 വരെ അദ്ദേഹം തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാളിന്റെ കൊട്ടാരത്തില്‍ സദസ്യനായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിശ്വം ഭാഗവതര്‍ക്ക് ചില സര്‍ക്കാര്‍ സഹായങ്ങളും രാജകീയ പദവികളും ലഭിക്കുകയും ചെയ്തിരുന്നു. വിശ്വം ഭാഗവതരുടെ മകന്‍ നാരായണ ഭാഗവതര്‍ ‘ഫിഡില്‍’ വിശ്വനാഥയ്യര്‍ എന്നറിയപ്പെട്ടു. അങ്ങിനെ കെ.വി. നാരായണസ്വാമിക്ക് പിതാവിന്റെയും മുത്തച്ഛന്റെയും കീഴില്‍ അടിസ്ഥാന സംഗീത പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചു.
പിന്നീട് കോയമ്പത്തൂരിലേക്ക് താമസം മാറിയ കെവിഎന്നിന് ആകാരസൗഷ്ഠവത്തിന്റെയും ശാരീരലാവണ്യത്തിന്റെയും അടിസ്ഥാനത്തില്‍ കണ്ണപ്പ നായനാര്‍ എന്ന സിനിമയില്‍ യുവ കണ്ണപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോലും കഴിഞ്ഞു. പക്ഷേ ആ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. കര്‍ണാടകസംഗീതത്തിന്റെ ഭാഗ്യം!
പിന്നീടാണ് മൃദംഗ മാന്ത്രികന്‍ പാലക്കാട് മണി അയ്യരുടെ കീഴില്‍ നാരായണസ്വാമി വിപുലമായ പരിശീലനം ആരംഭിച്ചത്. സി.എസ്. കൃഷ്ണയ്യരുടെ കീഴിലും പ്രമുഖ വയലിന്‍ മേധ പാപ്പാ വെങ്കടരാമയ്യയുടെ കീഴിലും സംഗീതം അഭ്യസിക്കാന്‍ മണിഅയ്യര്‍ തന്നെയാണ് വഴിയൊരുക്കിയത്. അരിയാകുടിയുടെ കീഴില്‍ ഗുരുകുലവാസത്തിന് കെവിഎന്‍ യോഗ്യനാണെന്ന് മണിഅയ്യര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് 1967 മുതല്‍ അരിയക്കുടിയുടെ മരണം വരെ അദ്ദേഹത്തിന് പ്രിയപ്പെട്ട ശിഷ്യനായി തുടരുകയും ചെയ്തു.
1951-ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ നടന്ന ഒരു സംഗീത പരിപാടി നാരായണസ്വാമിക്ക് വലിയ വഴിത്തിരിവായി. തന്റെ ഗുരുവായ അരിയാകുടി രാമാനുജ അയ്യങ്കാറിന് അപ്രതീക്ഷിതമായി ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ പകരം പാടാന്‍ നിയോഗം കിട്ടിയത് കെ വി എന്നിന്! പാലക്കാട് മണി അയ്യര്‍, പപ്പാ വെങ്കിട്ടരാമയ്യ എന്നീ അതികായന്മാരോടൊപ്പം നടന്ന ഈ സംഗീത പരിപാടി നാരായണസ്വാമിയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറി. പാലക്കാട് മണിഅയ്യരുടെ കീഴില്‍ ലഭിച്ച പരിശീലനം താളാത്മകമായ സൂക്ഷ്മതകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് വളര്‍ത്തിയെടുക്കാന്‍ നാരായണസ്വാമിയെ സഹായിച്ചു. ഇത് പളനി സുബ്രഹ്മണ്യം പിള്ള, പാലക്കാട് ആര്‍. രഘു, ഉമയാല്‍പുരം കെ. ശിവരാമന്‍ തുടങ്ങിയ താളവാദ്യ ഇതിഹാസങ്ങളുടെ കൂട്ടായ്മയില്‍ അദ്ദേഹത്തിന് ഭംഗിയായി പാടാന്‍ ഒട്ടല്ലാ നിമിത്തമായത്. അധികം വൈകാതെ റ്റി.എന്‍. കൃഷ്ണന്‍, പാലക്കാട് രഘു എന്നിവരോട് ചേര്‍ന്നുള്ള നാരായണസ്വാമിയുടെ കച്ചേരികള്‍ക്ക് ഏറെ ജനസമ്മതി കിട്ടി. നവരാത്രി കൃതികളുടെ സമര്‍ത്ഥമായ ആലാപനത്തിലൂടെ കെ.വി. നാരായണസ്വാമി തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയതും, 1964 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന ഈസ്റ്റ്-വെസ്റ്റ് എന്‍കൗണ്ടര്‍ കച്ചേരികളില്‍ പങ്കെടുത്തതും കെവി എന്നിന്റെ സംഗീതസപര്യയിലെ നാഴികക്കല്ലുകള്‍ തന്നെ. തുടര്‍ന്ന് 1965 ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് ഫെസ്റ്റിവലില്‍ നടന്ന കച്ചേരിയും വ്യാപക പ്രശംസ നേടി.
1962-ല്‍ മുസിരി സുബ്രഹ്മണ്യ അയ്യര്‍ പ്രിന്‍സിപ്പലായിരിക്കെ അദ്ദേഹം മദ്രാസിലെ സംഗീത കോളജില്‍ ലക്ചററായി ചേര്‍ന്നു, 1982-ല്‍ സംഗീത പ്രൊഫസറായി വിരമിച്ചു. 1984-ല്‍, ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംഗീതജ്ഞനായി നാരായണസ്വാമി മാറി. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ടിസ്റ്റ്-ഇന്‍-റെസിഡന്‍സായി അദ്ദേഹം ചേര്‍ന്നു. ഒമ്പത് മാസക്കാലം അദ്ദേഹം സര്‍വകലാശാലയില്‍ പഠിപ്പിക്കുകയും വടക്കേ അമേരിക്കയിലുടനീളം കച്ചേരികള്‍ നടത്തുകയും ചെയ്തു.
നാരായണസ്വാമിയുടെ ആലാപനത്തില്‍ സ്വന്തം ഗുരു അരിയക്കുടിയുടെ ബാണി പ്രകടമായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അദ്ദേഹം ഒരു തനത് ശൈലി രൂപപ്പെടുത്തിയെടുത്തു. കണിശമായ ക്ലാസിസിസവും ശുദ്ധമായ ആലാപനവും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ചില വ്യതിരിക്ത മുഖങ്ങളാണ്. ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലു, കാംബോജിയിലെ ശ്രീസുബ്രഹ്മണ്യായ നമസ്‌തേ, ഭൈരവിയിലെ ബാലഗോപാല, ഖരഹരപ്രിയയിലെ സതതം താവക, നാട്ടകുറിഞ്ഞിയിലെ പാഹി ജനനി തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളായി കണക്കാക്കപ്പെടുന്നു.
‘സംഗീതത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് കൃത്യമായി ഉള്‍പ്പെടുത്തപ്പെടുന്ന നിശ്ശബ്ദതയുടെ ഇടവേളകളിലാണ്’ എന്ന കെവിഎന്‍ വാക്കുകള്‍ ആ സംഗീതത്തിന്റെ മായികമാന്ത്രികതയുടെ വിസ്മയപ്പെട്ടിയാണ്. ഗുരുതുല്യനായ പാലക്കാട് മണി അയ്യരും താളവട്ടങ്ങളിലെ നിശ്ശബ്ദതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.
ഏതൊരു ഗാനത്തിനും ഭാവ-രാഗ-താള നിര്‍ണ്ണീതമായ ഒരു കാലപ്രമാണമുണ്ടെന്നും അത് നിലനിര്‍ത്തപ്പെടേണ്ട ഒരു സംഗീതമാനകമാണെന്നും കെവിഎന്‍ വിശ്വസിച്ചിരുന്നു. സംഗീതാവതരണത്തെ ഒരു പ്രബന്ധരചനയ്‌ക്ക് സമാനമായും അദ്ദേഹം കണക്കാക്കിയിരുന്നു. ആകര്‍ഷകമായ ആമുഖം, വാചകഘടനയിലെ വൈവിധ്യം, വിരാമം മുതല്‍ കേള്‍വി ചിച്‌നം വരെയുള്ള ഘടകങ്ങള്‍, രചനയുടെ താളം, വാക്കുകളിലെ സംഗീതം, മൗനങ്ങളില്‍ ഒളിച്ചിരിക്കുന്ന തിളക്കം – ഇതെല്ലാം നല്ലൊരു കച്ചേരിയുടെ, കൃതിയുടെ, അവതരണത്തിന്റെ ഭംഗിയിയറ്റുന്നു എന്ന കെവിഎന്‍ വാക്കുകള്‍ തന്നെ ആ സംഗീതത്തിന്റെ ഛായാചിത്രമായി മാറുന്നു!
2002 ഏപ്രില്‍ ഒന്നാം തീയതി 77ാം വയസ്സില്‍ നമ്മെ വിട്ടു പിരിയുമ്പോള്‍ അടുത്ത കച്ചേരി ഇനി എന്നാണ് എന്ന ആകാംക്ഷയാണ് ലോകമെങ്ങുമുള്ള കെ വി എന്‍ ആരാധകര്‍ പങ്കുവച്ചത്. ആ സംഗീതത്തിന്റെ ആകര്‍ഷണീയതയ്‌ക്ക് ഇതില്‍പരം ഒരു തെളിവ് ഉണ്ടാകനിടയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: