Kerala

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

Published by

തിരുവനന്തപുരം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് എയിഡഡ് കോളജ് പ്രിന്‍സിപ്പലായ ഡോ. കെ.എസ്. അനില്‍കുമാറിനെ കേരളാ സര്‍വ്വകലാശാല രജ്‌സ്ട്രാറായി നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും. അനില്‍കുമാറിന് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് യോഗത്തില്‍ തന്നെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടിയതാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും ആവശ്യപ്പെട്ടു.

2021ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെയാണ് സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡിക്കേറ്റ് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി രജിസ്ട്രാറായി നിയമിക്കുന്നത്. കേരള സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ച് എയ്ഡഡ് കോളജുകളില്‍ നിന്നുള്ള അധ്യാപകരെ സര്‍വ്വകലാശാല രജിസ്ട്രാറായി നിയമിക്കാനാവില്ല. സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ട് നിയമനം സംബന്ധിച്ച് വിശദമാക്കുന്ന നാലാം പാരഗ്രാഫില്‍ ഡെപ്യൂട്ടേഷന്‍ ഉേദ്യാഗസ്ഥന്റെ നിയമനാധികാരം സംസ്ഥാന സര്‍ക്കാരിലോ കേന്ദ്രസര്‍ക്കാരിലോ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം അധ്യാപക സംഘടനയുടെ നേതാവായതുകൊണ്ടു മാത്രമാണ് അനില്‍കുമാറിനെ നിയമിച്ചത്.

ചാന്‍സലറുടെ സെനറ്റ് ഹാളിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ രജിസ്ട്രാര്‍ ശ്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രജിസ്ട്രാര്‍ അനധ്യാപക ഉദ്യോഗസ്ഥനാണ്. വിസിയെ മറികടന്ന് രജിസ്ട്രാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകില്ല. സെനറ്റ് ഹാള്‍ വാടകയ്‌ക്ക് നല്‍കിയ ശേഷം ഇടപെടാനും രജിസ്ട്രാര്‍ക്ക് അധികാരമില്ല. സിപിഎം സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം രജിസ്ട്രാര്‍ ചട്ടം ലംഘിച്ച് ഗവര്‍ണറുടെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക