കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലിം മതമൗലികവാദസംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത് സൂംബ ഡാന്‍സിലും ആവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയമാറ്റം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ വരച്ചവരയില്‍ ഇടതു സര്‍ക്കാര്‍ വഴങ്ങി. 220 പ്രവൃത്തിദിനങ്ങള്‍ സാധ്യമാക്കി പഠന സമയം പുന:ക്രമീകരിക്കാനുള്ള ഹൈക്കോടതിയുടെ അന്ത്യശാസനവും കാറ്റില്‍പറത്തി.
ഓരോ ദിവസവും അരമണിക്കൂര്‍ വീതം പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ശിപാര്‍ശപ്രകാരമായിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വെള്ളിയാഴ്ചകളെ ഒഴിച്ചുനിര്‍ത്തി. സമസ്തയടക്കമുള്ള മുസ്ലിം സംഘടനകളുടെയും മുസ്ലിം അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ സമയമാറ്റം മരവിപ്പിച്ച മട്ടാണ്. രാവിലെ 9.30ന് ക്ലാസ് തുടങ്ങണമെന്ന നിര്‍ദ്ദേശത്തെ മദ്രസ പഠനം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നു പറഞ്ഞാണ് എതിര്‍ത്തത്. 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമാണെന്ന ഭീഷണിയായിരുന്നു മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയത്. 9.45 മുതല്‍ 4.15 വരെ സമയം ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പായില്ല. ഫലത്തില്‍ അരമണിക്കൂര്‍ ദീര്‍ഘിപ്പിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടു. 2022ല്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ദ്ദേശവും വെള്ളത്തിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ ന്യായീകരണം. സ്‌കൂള്‍ യൂണിഫോം മുസ്ലിം മതനിയമപ്രകാരം മതിയെന്ന തിട്ടൂരമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നടപ്പിലായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കാമെന്നുള്ള നിര്‍ദ്ദേശവും പിന്‍വലിച്ചു.
തുടര്‍ച്ചയായി മുസ്ലിംസംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങി തീരുമാനങ്ങള്‍ പിന്‍വലിക്കുന്ന പിണറായി സര്‍ക്കാറിന്റെ പതിവാണ് സൂംബാ ഡാന്‍സിന്റെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്. വിവാദമാക്കേണ്ടെന്നും ചര്‍ച്ച ചെയ്യാമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മയപ്പെടുത്തല്‍ പ്രസ്താവന ഇതിനുവേണ്ടിയുള്ളതാണ്. ആവശ്യമുള്ളവര്‍ക്ക് ആവാമെന്ന ഒത്തുതീര്‍പ്പിലേക്കെത്തിക്കാനാണ് നീക്കം. ഇതോടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അവസാനിപ്പിക്കാനെന്ന് പറഞ്ഞ് നടപ്പിലാക്കിയ പരിഷ്‌കാരവും പിന്‍വലിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക