തിരുവണ്ണാമലൈ: മക്കളുടെ കടുത്ത അവഗണനയിൽ മനംനൊന്ത്, വിരമിച്ച ഒരു സൈനികൻ തന്റെ നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ക്ഷേത്രത്തിന് സമർപ്പിച്ചു. നാല് കോടി രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളുടെ അസ്സൽ ആധാരങ്ങൾ ആണ് തമിഴ്നാട് സ്വദേശിയായ എസ്. വിജയൻ എന്ന 65-കാരൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചത്. ഇനിയെല്ലാം ദൈവത്തിന് എന്ന ചിന്തയായിരുന്നു വിജയന്റെ മനസ്സില്‍.
തിരുവണ്ണാമലൈ ജില്ലയിലെ അരുൾമിഗു രേണുകാമ്പാൾ അമ്മൻ ക്ഷേത്രത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. ജൂൺ 24-ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തുറന്ന് എണ്ണുന്നതിനിടെയാണ് ജീവനക്കാർ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രണ്ട് ആധാരങ്ങൾ കണ്ടെത്തിയത്. ഒപ്പം, തന്റെ സ്വത്തുക്കൾ ക്ഷേത്രത്തിന് പൂർണ്ണമനസ്സോടെ സമർപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു കൈയെഴുത്ത് കുറിപ്പും ഉണ്ടായിരുന്നു.
വാര്‍ധക്യത്തില്‍ ജീവിതം മാറ്റിമറിക്കുമ്പോള്‍
അരണി ടൗണിനടുത്തുള്ള കേശവപുരം ഗ്രാമവാസിയാണ് വിജയൻ. ഭാര്യയുമായി പിണങ്ങി കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. ഈ കാലയളവിൽ മക്കളിൽ നിന്ന് യാതൊരുവിധ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. മാത്രമല്ല, സ്വത്തുക്കൾ അവരുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നിരന്തരം സമ്മർദ്ദം ചെലുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വിജയന്റെ കുടുംബചരിത്രം അന്വേഷിച്ചപ്പോള്‍ ക്ഷേത്രം അധികൃതര്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്.
“എന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും മക്കൾ എന്നെ അപമാനിച്ചു. അതുകൊണ്ട് എടുത്ത ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. നിയമപ്രകാരം ക്ഷേത്രത്തിന്റെ പേരിൽ സ്വത്ത് രജിസ്റ്റർ ചെയ്തു നൽകും,” വിജയൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
സ്വത്ത് തിരിച്ചുപിടിക്കാന്‍ ശ്രമവുമായി വിജയന്റെ കുടുംബം
കാണിക്കവഞ്ചിയിൽ ആധാരം നിക്ഷേപിച്ചതുകൊണ്ട് മാത്രം സ്വത്ത് ക്ഷേത്രത്തിന്‍റേതായി മാറില്ലെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. ചിലമ്പരശൻ പറഞ്ഞു. ദാതാവ് നേരിട്ടെത്തി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ദാനം നിയമപരമായി നിലനിൽക്കൂ. നിലവിൽ ആധാരങ്ങൾ ക്ഷേത്രം അധികൃതർ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ, വിജയന്റെ കുടുംബം സ്വത്തുക്കൾ തിരികെ ലഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: