ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് മുന്‍സിപ്പാലിറ്റിയുടെ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇറങ്ങി കുളിച്ചത്.
ഇവര്‍ ഇറങ്ങി കുളിച്ചതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്.ശനിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയുമായിരുന്നു.
ഉടന്‍ നാട്ടുകാര്‍ എത്തി മൂന്ന് യുവാക്കളെയും തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരോട് യുവാക്കള്‍ ക്ഷുഭിതരായി. ചേര്‍ത്തല മുന്‍സിപാലിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. ഈ വെള്ളമാണ് യുവാക്കള്‍ മലിനമാക്കിയത്.
യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്. മുന്‍സിപാലിറ്റി രേഖാ മൂലം പരാതി നല്‍കേണ്ടതുണ്ട്. വാട്ടര്‍ അതോറിറ്റിയും പരാതി നല്‍കണം. പരാതി ലഭിച്ചാല്‍ മാത്രമേ പൊലീസിന് നിയമപരായി മുന്നോട്ട് പോകാന്‍ കഴിയൂ. മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: