മലപ്പുറം: പാങ്ങില്‍ മരിച്ച ഒരു വയസുകാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പുറത്തെടുത്തു. ഞായറാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശിനി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് പരാതി.
ഇന്നലെ മരിച്ച കുഞ്ഞിന്റെ കബറടക്കം ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ നടത്തിയത്. പരാതി ഉയര്‍ന്നതോടെ രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാടകയ്‌ക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറയുന്നത്.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കോട്ടക്കല്‍ സ്വദേശി ഹംസത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലേ മരണകാരണം വ്യക്തമാകൂ. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. അക്യുപങ്ചര്‍ ചികിത്സകയായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: