തൃശൂര്‍: വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.
ആരോഗ്യകരമല്ലാത്ത ദാമ്പത്യ ജീവിതത്തില്‍ നിന്നുള്ള പ്രശ്നങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും ഇപ്പോഴും കൂടിവരികയാണ്. ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിനകത്ത് ജനാധിപത്യപരമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ നല്‍കുമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ സാഹചര്യത്തില്‍ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ ബോധവത്ക്കരണ ക്ലാസുകള്‍ ഊര്‍ജ്ജിതമാക്കും. തൊഴിലിടങ്ങളിലെ പരാതികള്‍ പരിശോധിക്കുമ്പോള്‍ പലയിടത്തും ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് കാണുന്നില്ല. അതിനാല്‍ തൊഴിലിടങ്ങളിലെ പീഢനവുമായി ബന്ധപ്പെട്ട് പോഷ് ആക്ടിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഐടി മേഖലയിലേയും മാളുകളിലേയും വനിതകള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്നത് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: