കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് സമരം ചെയ്തിട്ടില്ല എന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കുന്നതും യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുന്നതുമാണെന്ന് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സെക്രകട്ടറി ആര്‍. മോഹനന്‍.
നുണ പ്രചാരണത്തില്‍ ഹിറ്റ്‌ലറുടെ അനുയായിരുന്ന ഗീബല്‍സിനെ തോല്‍പ്പിക്കുന്നതാണ് ഈ അഭിപ്രായം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആര്‍എസ്എസിനെ നിരോധിച്ചു. സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിനേയും പ്രമുഖ നേതാക്കളേയും തുറുങ്കിലടച്ചു. എന്നാല്‍ രണ്ടാം നിര നേതാക്കള്‍ ലോക സംഘര്‍ഷ സമിതി രൂപീകരികരിച്ച് ഭാരതത്തിലങ്ങോളമിങ്ങോളം ഇന്ദിരാ സര്‍ക്കാരിനെതിരെ സത്യഗ്രഹ സമരം നടത്തി. 1975 ഒക്ടോബര്‍ 2 ന് ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ അസത്യം, അന്യായം, അധര്‍മ്മം ഇവയ്‌ക്കു മുമ്പില്‍ തലകുനിക്കുന്നത് ഭീരുത്വമാണ് എന്ന വാക്യത്തോടെ ഭാരതത്തില്‍ എല്ലായിടത്തും പ്രചരിപ്പിക്കുകയും പതിക്കുകയും ചെയ്തു. തുടര്‍ന്നു രണ്ടു മാസം താലൂക്ക് തലത്തില്‍ 11 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹരം നടത്തി. ഭാരതമൊട്ടാകെ നടന്ന ഈ സമരത്തില്‍ 1,75,000 പേരോളം പങ്കെടുത്തു. ഇതില്‍ ഭൂരിപക്ഷവും ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കേരളത്തില്‍ അന്നു സിപിഐ, കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരായിരുന്നു ഭരണത്തില്‍. സിപിഎമ്മിലെ ചിലരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മോചിപ്പിച്ചു. സത്യഗ്രഹ സമരവുമായി സഹകരിയ്‌ക്കുവാന്‍ സിപിഎം തയാറായിയുമില്ല.കേരളത്തില്‍ അറസ്റ്റിലായ എണ്ണായിരത്തോളം ആര്‍എസ്എസ് – ജനസംഘ പ്രവര്‍ത്തകര്‍ക്കുമേല്‍ പോലീസ് നടത്തിയ ക്രൂരപീഡനങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിയ്‌ക്കുന്നതായിരുന്നു.
ആയ്യായിരത്തോളം സത്യഗ്രഹികള്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. ഭാരതത്തിലുടനീളം പല ഭാഷകളില്‍ അച്ചടി- വാര്‍ത്താ പത്രികകള്‍ നിലവിലുണ്ടായിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം എന്ന പേരില്‍ ആയിരുന്നു വാര്‍ത്താ പത്രിക. ലോക്‌സഭയില്‍ സഖാവ് എ.കെ. ഗോപാലന്റെ പ്രസംഗം പല സിപിഎം നേതാക്കളും വായിച്ചത് കുരുക്ഷേത്രത്തില്‍ കൂടിയായിരുന്നു.
ഈ വസ്തുതകളെ മറച്ചു പിടിച്ചു കൊണ്ട് എം.എ ബേബി, തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് ആര്‍എസ്എസ് -ജനസംഘം പ്രവര്‍ത്തകര്‍ ചെയ്തിനെ തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ, നുണകള്‍ ആവര്‍ത്തിക്കുന്ന ഗീബല്‍സിന്റെ തന്ത്രം ഈ മണ്ണില്‍ വിലപോകില്ലെന്ന് ബേബി അറിയണമെന്നും ആര്‍. മോഹനന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: