Editorial

ഷാങ്ഹായിയില്‍ കേട്ട കരുത്തിന്റെ ശബ്ദം

Published by

വേണ്ടിടത്തു വേണ്ടപോലെ പറയുമ്പോഴാണ് വാക്കുകള്‍ക്കു കരുത്തുണ്ടാവുന്നത്. കരുത്ത് ആശയങ്ങള്‍ക്കും ശക്തിനല്‍കും. ആ ശക്തി കാര്യങ്ങളെ വരുതിയില്‍ കൊണ്ടുവരും. അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചൈനയിലെ ഷാങ്ഹായിയില്‍ ഭാരത പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞകാര്യങ്ങള്‍. ഭാരതത്തെ ഒറ്റപ്പെടുത്താനും പാകിസ്ഥാനെ സഹായിക്കാനുമായി ചൈന തയ്യാറാക്കിയ ഗൂഢ പദ്ധതിയെ അവരുടെ മണ്ണില്‍ നിന്നുകൊണ്ട് നിഷ്പ്രഭമാക്കിക്കളഞ്ഞു രാജ്നാഥിന്റെ പ്രസംഗം. ഷാങ്ഹായ് ഉച്ചകോടിയില്‍ പാകിസ്ഥാന് അനുകൂലമായ സംയുക്ത പ്രസ്താവനയില്‍, എല്ലാ രാജ്യങ്ങളെക്കൊണ്ടും ഒപ്പുവയ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. വിജയിച്ചാല്‍ അത് ഭാരതത്തിന് വന്‍ തിരിച്ചടിയും പാകിസ്ഥാനു വന്‍ നേട്ടം ആവുകയും ചെയ്യുമായിരുന്നു. പക്ഷേ, രാജ്നാഥിന്റെ പ്രസംഗത്തോടെ ചൈനയുടെ പദ്ധതി തകര്‍ന്നു. സംയുക്ത പ്രസ്താവന ഒഴിവാക്കുകയും ചെയ്തു. നിലപാടുകള്‍ വ്യക്തതയോടെ സമര്‍ത്ഥിക്കുകയും അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം സംയുക്ത പ്രസ്താവനയിലെ പരാമര്‍ശങ്ങളെ കൃത്യമായി ഖണ്ഡിക്കുകയും ചെയ്യുന്നതായിരുന്നു പ്രസംഗം. ഭാരതത്തിന്റെ നിലപാടിന് മറ്റു രാജ്യങ്ങളിലെ പ്രതിനിധികളില്‍ നിന്നു ലഭിച്ച അംഗീകാരമാണ് പ്രസ്താവന ഉപേക്ഷിക്കപ്പെടാന്‍ കാരണം. രാജ്യാന്തര രംഗത്തും ആഭ്യന്തര രംഗത്തും എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നയങ്ങളിലെ വ്യക്തതയുടെ തുടര്‍ച്ചയായിരുന്നു അത്. നേര്‍വഴിക്കു ചിന്തിക്കുകയും കാര്യകാരണ സഹിതം വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കു ബോധ്യപ്പെടുന്നതാണ് ഭാരതത്തിന്റെ നിലപാടുകള്‍. അതില്‍ തീവ്ര ചിന്തകളല്ല മാനവികതയാണ് അടങ്ങിയിരിക്കുന്നത്. സ്വയ രക്ഷയ്‌ക്ക് ശക്തമായ പ്രഹരങ്ങളും നല്‍കും. ഇങ്ങോട്ടു വന്നാല്‍ തിരിച്ചുകൊടുക്കാനുള്ള കഴിവ്, യുദ്ധമുഖത്തു മാത്രമല്ല ആശയങ്ങളുടെ പോരാട്ടത്തിലും ഭാരതത്തിനുണ്ടെന്നും ഉള്ള ശക്തമായ സന്ദേശവും അതിലടങ്ങിയിരുന്നു.
പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലായിരുന്നു പാകിസ്ഥാന്‍ അനുകൂല സംയുക്ത പ്രസ്താവനയുമായി ചൈനയുടെ നീക്കം. മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങളെ ആകെ എതിര്‍ക്കുന്ന നിലപാടാണ് ഭാരതത്തിന്റേതെന്നും പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സംഭവങ്ങള്‍ മാത്രം എടുത്തുപറയുകയും പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചു മൗനം പാലിക്കുകയും ചെയ്യുന്ന പ്രമേയം സ്വീകാര്യമല്ലെന്നും രാജ്നാഥ് സിങ് ഉറപ്പിച്ചു പറഞ്ഞു. ഭീകരതയെ താലോലിക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങളെ അതിശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ചൈനയുടെ ഒളി പ്രയോഗത്തിനേറ്റ കനത്ത പ്രഹമായിരുന്നു അത്. ഈ രാഷ്‌ട്രത്തിന്റെ ശബ്ദമാണ് ആ പ്രസംഗത്തില്‍ മുഴങ്ങിക്കേട്ടത്. ഉച്ചകോടിയിലെ അംഗരാജ്യങ്ങളുടെ മുഴുവന്‍ പിന്‍തുണ ഭാരതത്തിനു കിട്ടാന്‍ ഇടയാക്കിയത് പ്രസംഗത്തിലെ തുറന്ന സമീപനവും ആശയങ്ങളുടെ കരുത്തും അവതരണത്തിലെ വ്യക്തതയുമായിരുന്നു. ഭാരതം ഭാരതമാണെന്നു ലോകത്തോടുള്ള പ്രഖ്യാപനമായിരുന്നു അത്.

പഹല്‍ഗാം പ്രശ്നത്തിനും ഭാരതത്തിന്റെ തിരിച്ചടിക്കും ശേഷവും യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായ പ്രസ്താവനകളും നിലപാടുകളുമായി ആശയക്കുഴപ്പമുണ്ടാക്കാന്‍ തുടരെ ശ്രമിച്ച പാകിസ്ഥാന് ആ നിലപാടില്‍ പിടിച്ചു നില്‍ക്കാനാവാത്തത് സമീപകാലത്തെ അനുഭവമാണ്. പറഞ്ഞതു വിഴുങ്ങി തിരുത്താന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. രണ്ടു രാഷ്‌ട്രങ്ങളും തമ്മിലുള്ള നിലവാരത്തിലേയും നയതന്ത്രത്തിലേയും മാറ്റം ഇവിടെ വ്യക്തമാകുന്നു. പാകിസ്ഥാന്റെയടക്കം മറ്റുരാജ്യങ്ങളുടെ ജല്‍പനങ്ങളുടെ പേരിലും അവ ഏറ്റുപിടിച്ചും ഭാരതത്തിനകത്ത് ആശയക്കുഴപ്പമുണ്ടാക്കാനും രാഷ്‌ട്രീയ മുതലെടുപ്പു നടത്താനും ശ്രമം നടത്തിയവര്‍ ഇന്നും നിലപാടുമാറ്റുന്നില്ലെന്നത് അവരുടെ നിലവാരത്തേയും വിശ്വാസ്യതയേയും അടിവരയിട്ട് അടയാളപ്പെടുത്തുന്നുണ്ട്.

നിലപാടില്‍ ചാഞ്ചല്യമില്ലാത്തതാണ് ഭാരതത്തിന്റെ ശക്തി. ലോക പൊലീസ് ചമയുന്ന അമേരിക്കയോടുപോലും നേര്‍ക്കുനേര്‍ നിന്നു സ്വന്തം നിലപാടു വ്യക്തമാക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ലോകം അത് അംഗീകരിച്ചു കഴിഞ്ഞു. അതിശക്തരെന്നു സ്വയം അഭിമാനിക്കുന്ന ചൈനയ്‌ക്കും വളഞ്ഞവഴി പരീക്ഷിക്കേണ്ടിവരുന്നത് ഭാരതത്തിനുള്ള അംഗീകാരം തന്നെയാണ്. ചൈനയതു കണ്ടറിഞ്ഞു പിന്‍വാങ്ങി. പക്ഷേ, കണ്ടാലും അറിയാത്തവര്‍ അയല്‍വക്കത്തും അകത്തും ഉണ്ടെന്നതാണ് തലവേദനയായി ബാക്കി നില്‍ക്കുന്നത്. കണ്ടാലറിയാത്തവര്‍ കൊണ്ടാലേ അറിയൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by