Kerala

മോഹന്‍ കുന്നുമ്മലിന് അധികച്ചുമതല നല്കിയ ചാന്‍സലറുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങളുടെ ഹര്‍ജി തള്ളി

Published by

കൊച്ചി: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12ലും സ്ഥിരമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാതെ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. നിയമന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും താത്കാലിക ക്രമീകരണങ്ങളെ വെല്ലുവിളിക്കുന്ന ഹര്‍ജികള്‍ ഉള്‍പ്പെടെ ഫയല്‍ ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ട്.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത്‌സയന്‍സ് (കുഹാസ്) വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ അധികച്ചുമതല നല്കിയ ചാന്‍സലറുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങളായ ഡോ. എ. ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശനന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വ്യാഴാഴ്ച ഹര്‍ജി തള്ളിയെങ്കിലും, വിശദമായ വിധി ഇന്നലെ ലഭ്യമായി.

ഹര്‍ജിക്കാര്‍ തന്നെ സെനറ്റ് അംഗങ്ങളാണെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ വാദിച്ചു. ചാന്‍സലറുമായി സെനറ്റ് നിസ്സഹകരണ മനോഭാവം സ്വീകരിച്ചു. ഇത് പ്രതിസന്ധിക്ക് കാരണമായി. വൈസ് ചാന്‍സലറുടെ പതിവുനിയമനം വൈകിപ്പിക്കുകയും ചെയ്തു. താമസത്തിന് കാരണക്കാരായി പ്രവര്‍ത്തിച്ച ശേഷം, ചാന്‍സലര്‍ നടത്തിയ താത്കാലിക ക്രമീകരണം പോലും തടസ്സപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ ശ്രമിക്കുകയാണ്. മറ്റൊരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ ചുമതലയേല്‍പ്പിക്കുകയല്ലാതെ വേറെ മാര്‍ഗവുമില്ലായിരുന്നു, അഭിഭാഷകന്‍ വാദിച്ചു. സര്‍വകലാശാലാ ഭരണത്തിന്റെ താത്പര്യങ്ങള്‍ക്കായി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയും ചാന്‍സലറുടെ അഭിഭാഷകന്‍ ഉന്നയിച്ചു.
സെനറ്റും ചാന്‍സലറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ് താത്കാലിക ക്രമീകരണങ്ങളെ തുടര്‍ന്നും ആശ്രയിക്കുന്നതെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക