ന്യൂദല്‍ഹി: സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ അടിയന്തരാവസ്ഥയുടെ സമയത്ത്, അധികാരത്തിന്റെ ബലത്തില്‍ കൂട്ടിച്ചേര്‍ത്തവയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഡോ. അംബേദ്കര്‍ രൂപകല്പന ചെയ്ത ഭരണഘടനയില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ആമുഖത്തില്‍ ഈ വാക്കുകള്‍ തുടരണോ എന്ന് ആലോചിക്കണം. ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് അടിയന്തരാവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയുടെ ആമുഖം ശാശ്വതമാണ്. സോഷ്യലിസം ഭാരതത്തിന് അങ്ങനെയാണോ എന്നത് ചര്‍ച്ച ചെയ്യണം. മതേതരത്വം എന്ന വാക്കും അങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. സര്‍ക്കാര്‍ നയങ്ങളില്‍ അതുണ്ടാകാം. എന്നാല്‍ ഭരണഘടനയില്‍ അതുണ്ടായിരുന്നില്ല. സഭകള്‍ ഇല്ലാതിരുന്ന കാലത്ത്, നിയമങ്ങള്‍ ദുര്‍ബലമായ സമയത്ത് ഈ വാക്കുകള്‍ എന്തിനാവും ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇങ്ങനെ പലതും ഭരണഘടനയില്‍ പിന്നീട് വന്നുചേര്‍ന്നു. ഇവയെല്ലാം അവലോകനം ചെയ്യേണ്ടതാണ്, സര്‍കാര്യവാഹ് പറഞ്ഞു.
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടനയെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്തിയവര്‍ ഇന്നുവരെ ക്ഷമാപണം നടത്തിയിട്ടില്ല. അവര്‍ അത് ഏറ്റെടുത്ത് സ്വയം ചെയ്തില്ലെങ്കില്‍, പൂര്‍വികരുടെ പേരില്‍ ക്ഷമാപണം നടത്തണമെന്ന് സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ വെറും അധികാര ദുര്‍വിനിയോഗമല്ല, മറിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു. അക്കാലത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു, ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു, നിരവധി ജീവിതങ്ങള്‍ എന്നെന്നേക്കുമായി തകര്‍ത്തു, അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഇന്ദിരാഗാന്ധി കലാ കേന്ദ്ര പ്രസിഡന്റും ഹിന്ദുസ്ഥാന്‍ സമാചാര്‍ എഡിറ്ററുമായ റാം ബഹാദൂര്‍ റായ്, മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല, ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസിഡന്റ് അരവിന്ദ് മാര്‍ദികര്‍, രാഷ്ട്രീയ സ്വാഭിമാന്‍ ആന്ദോളന് സ്ഥാപക പ്രസിഡന്റ് കെ.എന്‍. ഗോവിന്ദാചാര്യ എന്നിവരും പങ്കെടുത്തു. ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി സ്വാഗതവും ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടര്‍ ആകാശ് പാട്ടീല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: