കൽപറ്റ ; മനഃസാക്ഷിയെ ഞെട്ടിച്ച റാഗിങ് ക്രൂരതയ്‌ക്ക് ഇരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥിന്റെ മരണത്തിൽ കള്ളക്കളിയുമായി പിണറായി സർക്കാർ . സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് കഴിഞ്ഞ ഒരു മാസത്തിലേറെയായി പൂഴ്‌ത്തി വച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത് . അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. 2024 മാർച്ച് മൂന്നാം തീയതിയാണ് അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത് . ഇത് പരിഗണിച്ച കമ്മീഷൻ സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിട്ട് ഒരു മാസമായി.
എന്നാൽ ഉത്തരവ് സർക്കാർ നടപ്പാക്കാൻ വൈകിയതോടെ 8% പലിശ സഹിതം തുക നൽകാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതും പാലിക്കാൻ പിണറായി സർക്കാർ തയ്യാറായില്ല . ഇതേ തുടർന്ന് ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: