Kerala

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കാട്ടി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയുടെ സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി

Published by

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തില്‍ രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍.ശനിയാഴ്ച ഉച്ചയ്‌ക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്.വിസിയുടെ അനുമതി ഇല്ലാതെ ഡിജിപിക്ക് പരാതി നല്‍കിയതിലാണ് വിശദീകരണം തേടിയത്.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കാട്ടി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയുടെ സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കുന്നതിന് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിധേയമായി അവര്‍ ആവശ്യപ്പെട്ട 64,658 രൂപ മുന്‍കൂറായി അടച്ചതോടെ പരിപാടിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പരിപാടിക്കിടെ ഭാരതാംബചിത്രം മാറ്റണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടത് അപമാനമായെന്നാണ് പരാതി.

വിവിഐപി സുരക്ഷാ പ്രോട്ടോകോള്‍ രജിസ്ട്രാര്‍ ലംഘിച്ചെന്നും ആരോപണമുണ്ട്. പരിശോധന കഴിഞ്ഞ വേദിയിലേക്ക് രജിസ്ട്രാര്‍ കയറിയത് നിയമലംഘനമാണ്. രജിസ്റ്റര്‍ വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചെന്നും സുരക്ഷാ വീഴ്ച രജിസ്ട്രാറുടെ നിര്‍ദ്ദേശാനുസരണമാണെന്നും ആരോപണമുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്ത് സംഘടിച്ചതിന് പിന്നിലും രജിസ്ട്രാറുടെ വഴിവിട്ട നീക്കമുണ്ട്.സുരക്ഷാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ രജിസ്ട്രാര്‍ക്കെതിരെ നടപടി വേണമെന്നാണ് ശ്രീ പത്മനാഭ സേവാ സമിതിയുടെ ആവശ്യം.

വൈകുന്നേരം5.30ന് ആരംഭിക്കേണ്ട പരിപാടി 6.35 വരെ നീട്ടിക്കൊണ്ട് പോയതും രജിസ്ട്രാറുടെ ഇടപെടല്‍ മൂലമാണെന്ന് ശ്രീ പത്മനാഭ സേവാ സമിതി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ പരിപാടി റദ്ദ് ചെയ്തു എന്ന ഇമെയില്‍ രജിസ്ട്രാര്‍ അയച്ചത് ഗുരുതരമായ കൃത്യവിലോപവും പ്രോട്ടോക്കോള്‍ ലംഘനവമാണെന്ന് പരാതിയില്‍ പറയുന്നു.രജിസ്ട്രാര്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോട് ശ്രീ പത്മനാഭ സേവാ സമിതി അഭ്യര്‍ത്ഥിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക