ന്യൂദൽഹി : ഈ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ, അദാനി ഗ്രൂപ്പ് ഭക്ഷണം അടക്കമുള്ള സേവനങ്ങളുമായി അണിനിരന്നിരുന്നു. ഇപ്പോൾ ഒഡീഷയിലെ ജഗന്നാഥ പുരി രഥയാത്രയിലും സേവന സന്നദ്ധരായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് . ഒന്നും രണ്ടുമല്ല 40 ലക്ഷം പേർക്കാണ് പുരിയിൽ അദാനി ഗ്രൂപ്പ് ഭക്ഷണം ഒരുക്കുന്നത് .
എല്ലാ വർഷവും, ഒമ്പത് ദിവസത്തെ പുരി രഥയാത്ര പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുക്കാനായി എത്തുന്നുണ്ട് . ഗൗതം അദാനിയുടെ പ്രധാന കാഴ്‌ച്ചപ്പാടായ ‘സേവനമാണ് സാധന’ എന്നതിന് അനുസൃതമായി, ജൂൺ 26 മുതൽ ജൂലൈ 8 വരെ നടക്കുന്ന ഈ രഥയാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്കും സേവന ഉദ്യോഗസ്ഥർക്കും വേണ്ടി പ്രത്യേക സജ്ജീകരണങ്ങളാണ് നൽകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലുടനീളം നിരവധി ഭക്ഷണ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. അവിടെ ഏകദേശം 40 ലക്ഷം പോഷകസമൃദ്ധമായ ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ചൂട് കണക്കിലെടുത്ത് ശീതളപാനീയ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, പുരി ബീച്ചിൽ സുരക്ഷാ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.ബീച്ചുകൾ വൃത്തിയാക്കുന്നതിനായി വളണ്ടിയർമാരുടെ നേതൃത്വത്തിൽ കാമ്പയിൻ നടക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്ക് സുരക്ഷാ ജാക്കറ്റുകൾ നൽകുന്നു. സർക്കാർ വളണ്ടിയർമാർക്ക് സൗജന്യമായി ടി-ഷർട്ടുകൾ, ഭക്തർക്കും ഉദ്യോഗസ്ഥർക്കും റെയിൻകോട്ടുകൾ, തൊപ്പികൾ, ജാക്കറ്റുകൾ, കുടകൾ എന്നിവയും നൽകുന്നു. അദാനി ഗ്രൂപ്പ്, പുരി ഭരണകൂടം, ഇസ്കോൺ, പ്രാദേശിക എൻജിഒകൾ എന്നിവ സംയുക്തമായാണ് ഈ കാമ്പയിൻ നടത്തുന്നത്. ഒഡീഷയിൽ, അദാനി ഫൗണ്ടേഷൻ ഇതിനകം തന്നെ ഗ്രാമീണ ആരോഗ്യം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ട്.
ഹിന്ദുമത വിശ്വാസങ്ങളെ ചേർത്ത് നിർത്തി അദാനി ഗ്രൂപ്പ് നടത്തുന്ന ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: