India

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍: പ്രദര്‍ശനം ഇന്ദിരാഗാന്ധി സെന്ററിലായത് ആലോചനാമൃതം: രാജീവ് ചന്ദ്രശേഖര്‍

Published by

ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന പ്രദര്‍ശനം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി സെന്ററിലായത് ഏറെ ഉചിതവും അതിലേറെ ആലോചനാമൃതവുമായ നടപടിയെന്ന് ബിജെപി കേരള ഘടകം അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍.

‘ഇത് വളരെ ഉചിതമായി. ഭാരതത്തിനുമേല്‍ സ്വന്തം കുടുംബവാഴ്ചയും ഒപ്പം തങ്ങളുടെ അധികാരവും ഊട്ടിയുറപ്പിക്കുന്നതിന് ജനാധിപത്യ ധ്വംസനങ്ങള്‍ നടത്തി സാധാരണ ജനങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ട അതേ നേതാവിന്റെ പേരിലുള്ള പ്രദര്‍ശനശാലയില്‍ത്തന്നെയാണ് അടിയന്തരാവസ്ഥയുടെ അതിക്രമങ്ങള്‍ അനാവരണം ചെയ്യപ്പെടേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ദല്‍ഹി ജന്‍പഥ് റോഡിലെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആര്‍ട്സിലാണ് അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് സംബന്ധിച്ച പ്രദര്‍ശനം നടക്കുന്നത്. പൗരസ്വാതന്ത്ര്യത്തിന്റെയും ജനകീയ പ്രതിരോധങ്ങളുടെയും നഷ്ടനാളുകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും അവയെക്കുറിച്ച് യുവതലമുറയെ ബോധവല്‍കരിക്കുകയുമാണ് ഒരു വര്‍ഷം നീളുന്ന പ്രദര്‍ശനം ലക്ഷ്യമിടുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് സംഘാടകര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക