തൃശൂര്‍: കൊടകരയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇരുനില കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ പുറത്തെടുത്ത മൂന്ന് തൊഴിലാളികളും മരിച്ചു. മൂന്ന് പേരായിരുന്നു കെട്ടിടത്തിനുള്ളിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് പേരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ നടത്തിയ തിരച്ചിലിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും പുറത്തെടുത്തു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ജോലിക്ക് പോകാൻ തയാറാകുന്നതിനിടെയാണ് കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണത്. കെട്ടിടത്തില്‍ 12 തൊഴിലാളിലകളാണ് താമസിച്ചിരുന്നത്. ഇവരിൽ 9 പേര്‍ അപകടമുണ്ടായ സമയം പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. വളരെ കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നുവീണത്.
നാൽപ്പത് വർഷം പഴക്കമുള്ള കെട്ടിടമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇപ്പോഴത്തെ ഉടമയുടെ മുത്തച്ഛന്റെ കാലത്താണ് ചെങ്കല്ല് പാകി നിർമിച്ച ഈ ഓടിട്ട കെട്ടിടം പണിതത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക