Kerala

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീണു: മൂന്ന് പേർ കുടുങ്ങി, പുറത്തെടുത്ത രണ്ടുപേർ മരിച്ചു

Published by

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേർ. ഇതിൽ ഒരാളെക്കൂടെ പുറത്തെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ജീവനുണ്ടെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര്‍ ഓടി രക്ഷപ്പെട്ടു. വളരെ കാലപ്പഴക്കം ചെന്ന കെട്ടിടമാണ് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by