Article

ഇന്ന് ഹെലന്‍ കെല്ലര്‍ ജയന്തി: എന്നും പ്രചോദനം

Published by

ര്‍ക്കും നിര്‍വചിക്കാനാവാത്തതാണ് മനഃസമാധാനം. പണവും സൗന്ദര്യവും വിദ്യാഭ്യാസവും ജോലിയുമൊന്നും അതിനെ അളക്കുന്ന ഘടകങ്ങളേയല്ല. എല്ലാം ഉണ്ടായിട്ടും ഒന്നും നേടാത്തവര്‍, ഒന്നും നേടാതെയും ബഹുമാന്യരായവര്‍ ഇങ്ങനെ മനുഷ്യ ജീവിതം നിര്‍വചിക്കാനും നിശ്ചയിക്കാനും കഴിയാത്ത സമസ്യ തന്നെയാണ്. ഒരാളുടെ സന്തോഷം, സമാധാനം എന്നിവ നിശ്ചയിക്കുന്നത് അവര്‍ അവരുടെ ജീവിതത്തെ എങ്ങനെയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ജീവിതം ഭയത്തോടെയും ആശങ്കകളോടെയും അസ്വസ്ഥതയോടെയും മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നല്ല. കഴിഞ്ഞതിനെക്കുറിച്ചും നാമറിയാതെ വന്നുഭവിച്ച ദുരിതങ്ങളെക്കുറിച്ചും വിലപിച്ച് കഴിച്ചുകൂട്ടേണ്ടതുമല്ല.

ഹെലന്‍ കെല്ലറുടെ ജീവിതകഥ ഇവിടെയാണ് ആരംഭിക്കുന്നത്. ആത്മവിശ്വാസത്തിന്റെ ആത്മകഥയാണ് ഹെലന്റെ ജീവിതം. ചെറുപ്പത്തിലേ അന്ധയായ ഒരു കുട്ടി. ഈ ലോകത്തെ നിറപ്പകിട്ടാര്‍ന്നതൊന്നും കാണാതെ അകക്കാഴ്ചകള്‍ കണ്ടുകൊണ്ട് ലോകത്തെ മുഴുവന്‍ കാണാന്‍ കഴിയുമെന്ന് പഠിപ്പിച്ച വലിയൊരു പാഠശാലയായിരുന്നു അവള്‍. ഹെലന്റെ ജീവിതം അവതരിപ്പിക്കുന്ന ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ വായിക്കുമ്പോള്‍ കേവലമൊരു പുസ്തകമായി വായിച്ച് പോവുകയല്ല, മറിച്ച് നാം ആരാണെന്നും എങ്ങനെ സ്വയം മാറണമെന്നും ഇനിയും എത്ര ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ടെന്നും ഓരോ വ്യക്തിക്കും മനസിലാക്കി കൊടുക്കുന്നു ഈ പുസ്തകം. കേവലമൊരു ആത്മകഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലവിളക്ക് പോലെ ഇരുട്ടിന്റെ ലോകത്ത് പ്രകാശം പരത്തുന്ന ജീവിതത്തെ അവതരിപ്പിക്കുന്നു ഇതിലെ വരികള്‍. മനുഷ്യത്വത്തിന്റെ ഉള്ളകങ്ങള്‍ തുറന്നുകാട്ടുന്ന അതിലെ ഭാഷയും വാക്കുകളും ലോകത്തെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്.

ഹെലന്റെ ജീവിതം

അമേരിക്കയിലെ അലബാമയിലെ ടസ്‌കമ്പിയയില്‍ 1880 ജൂണ്‍ 27 നാണ് ഹെലന്‍ കെല്ലറുടെ ജനനം. പതിമൂന്നാമത്തെ മാസം അവളെ കനത്ത ജ്വരം ബാധിച്ചു. കാഴ്ചയും കേള്‍വി ശക്തിയും നഷ്ടമായി. എന്നാല്‍ അന്ധകാരം അവളുടെ മനസിനെ ബാധിക്കാന്‍ അനുവദിച്ചില്ല. പിന്നീട് ഒരു പോരാട്ടം തന്നെയായിരുന്നു ജീവിതത്തോട്. അവള്‍ ജീവിതത്തിന്റെ പുതിയ അര്‍ത്ഥം കണ്ടെത്തി. അക്ഷരങ്ങളെ സ്പര്‍ശിച്ചു. ചെറുപ്രായത്തില്‍ തന്നെ ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി ജീവിക്കാന്‍ അവള്‍ ശീലിച്ചു.

ആനി സള്ളിവന്‍ എന്ന തിരിനാളം

ശാരീരികമായി തളര്‍ന്നിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ ജീവിതത്തോട് പട പൊരുതിയ ഹെലനെ മഹതിയായ ഒരദ്ധ്യാപിക കണ്ടെത്തിയിടത്തുനിന്നാണ് ആ ജീവിതത്തില്‍ വലിയൊരു മാറ്റം ഉണ്ടാവുന്നത്. ഹെലന്റെ ജീവിതത്തില്‍ പ്രകാശം എത്തിച്ച തിരിനാളമായിരുന്നു ആനി. ഏതൊരു കല്ലും അത് ശരിയായ സ്ഥാനത്ത് വച്ചാല്‍ ഒരു വലിയ പാലമായി പരിണമിപ്പിക്കാന്‍ കഴിയും എന്നതായിരുന്നു സള്ളിവന്റെ വാക്കുകള്‍.

1887 ല്‍ ആ അദ്ധ്യാപിക അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ആനി സള്ളിവന്റെ ഉപദേശം കൊണ്ട് ഹെലന്‍ അക്ഷരങ്ങളുടെ സ്പര്‍ശം അനുഭവിച്ചു. വാട്ടറെന്ന വാക്കിന്റെയര്‍ത്ഥം മനസിലാക്കുന്ന നിമിഷം ഹെലന്‍ വീണ്ടും പിറവിയെടുത്തു. അവര്‍ തമ്മിലുള്ള ബന്ധം ഒരു വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും തമ്മിലുള്ളത് മാത്രമല്ല. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധമായിരുന്നു. പിന്നീട് ലോകം കണ്ടത് പ്രഭാഷകയും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായി മാറുന്ന ഹെലന്‍ എന്ന വലിയ വിപ്ലവകാരിയെയാണ്. ആ യാത്ര അമേരിക്കയില്‍ നിന്ന് ഭാരതത്തിലേക്കും അവിടെ നിന്ന് ഇംഗ്ലണ്ടിലേക്കും പിന്നീട് ലോകമാകെയും വരെ പടര്‍ന്ന ഒരു കൂട്ടായ്മയുടെ പ്രതിനിധിയായി മാറി. ശാരീരിക വൈകല്യമുള്ളവര്‍ക്കായി നിയമനിര്‍മാണങ്ങള്‍ക്കും അവകാശ സംരക്ഷണത്തിനും വേണ്ടി ജീവിതം അവര്‍ സമര്‍പ്പിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട, എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതുന്നവര്‍ക്കുള്ള അതിജീവനത്തിന്റെ പാത അവരുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു എന്നതാണ് ആ ജീവിതത്തിന്റെ പ്രധാന സവിശേഷത.

‘ വിശ്വാസം അതിജീവനമാണ് ‘ എന്ന സന്ദേശമായിരുന്നു അവര്‍ ലോകത്തെ പഠിപ്പിച്ചത്. നാം ആരാണെന്നും നമ്മെ എങ്ങനെ തിരിച്ചറിയാം എന്നുമുള്ള പാഠം അതായിരുന്നു അവരുടെ ആപ്തവാക്യം. ‘ഈ ലോകത്ത് പിറവിയെടുക്കുന്ന ഓരോ മനുഷ്യനും ഈ ലോകത്ത് നിര്‍വഹിക്കാന്‍ ഒരു കര്‍മ്മം ഉണ്ട്. ആരും നിസാരക്കാരനായി ജനിക്കുന്നില്ല. പ്രതിബന്ധങ്ങള്‍ ജീവിതത്തെ നിരാശപ്പെടുത്തേണ്ടതില്ല . അവ നമ്മെ നിസ്സഹായരാക്കേണ്ടതുമില്ല . അങ്ങനെ കരുതി ജീവതം ദരിദ്രം ആക്കേണ്ടതുമില്ല. ആഴം മനസിലാക്കാന്‍ കാഴ്ചയും കേള്‍വിയും വേണ്ടതില്ല. പഠിപ്പിക്കുന്നത് ആത്മവിശ്വാസത്തിന്റെ വിലയാണ്. ഒരുപാട് കാഴ്ചയുള്ളവരല്ല , കാഴ്ചയുടെ അര്‍ത്ഥം അറിയുന്നവരാണ് ജീവിതം കൊണ്ട് കരുത്തുനേടുക’ എന്നതായിരുന്നു ഹെലന്റെ വാക്കുകള്‍. ഈ നിരീക്ഷണം ഇന്നേറെ പ്രസക്തമാണ്. കാരണം ഈ ലോകത്തെ ഭിന്നശേഷിക്കാരുടെ ജനസംഖ്യ ഇന്ന് ആഗോള ജനസംഖ്യയുടെ 16 ശതമാനമാണ്.

അവരെ സഹായിക്കാന്‍ നമുക്കെന്ത് ചെയ്യാം എന്നുള്ളതാണ് അറിവും കഴിവും വിദ്യാഭ്യാസവും ഉള്ള സമൂഹത്തോട് ഹെലന്‍ ബാക്കിവയ്‌ക്കുന്ന ചോദ്യം.

നമുക്ക് ചെയ്യാനുള്ളത്

നിര്‍മ്മിത ബുദ്ധിയും റോബോട്ടുകളും മനുഷ്യനേക്കാള്‍ പുരോഗതി പ്രാപിച്ചിട്ടും ഭിന്നശേഷിയുള്ള മനുഷ്യരുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യകള്‍ കടന്നുവരുന്നത് വളരെ മെല്ലെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കണം. അവര്‍ക്ക് വേണ്ട ബ്രെയ്‌ലി പുസ്തകങ്ങള്‍ ഒരുക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുക, തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുക, അവരെ സമൂഹത്തില്‍ സമതുലിതമായി ഉള്‍പ്പെടുത്താന്‍ സഹായിക്കുക എന്നിവയൊക്കെ പ്രധാനമാണ്. ഇവിടെയാണ് സക്ഷമ പോലെയുള്ള സംഘടനകളുടെ പ്രസക്തി.സാമൂഹ്യ സംഘടനകള്‍ ഏറെയുണ്ടായിട്ടും ചുരുങ്ങിയ കാലം കൊണ്ട് സക്ഷമ ഇത്തരം മേഖലകളില്‍ മഹത്തായ പങ്കു വഹിക്കുന്നു. സക്ഷമ പോലെയുള്ള സാമൂഹ്യ സംഘടനകളുടെ പങ്ക് ഇവിടെയും വളരെ പ്രധാനപ്പെട്ടതാണ്. അന്ധതയും മറ്റു പ്രതിസന്ധികളും അനുഭവിക്കുന്ന ജനങ്ങളെ തേടി നീളുന്ന കൈകളായി നമ്മുടെ സാമൂഹ്യ സംഘടനകള്‍ പ്രവര്‍ത്തിക്കണം. വിജയത്തിന്റെയൊരു വാതില്‍ അടയ്‌ക്കുമ്പോള്‍ ദൈവം മറ്റൊരു വാതില്‍ തുറക്കുന്നു എന്ന ഹെലന്റെ ചിന്തയ്‌ക്ക് ജീവന്‍ പകരുന്ന തരത്തില്‍ സാമൂഹ്യ സേവന സംഘടനകള്‍ പ്രവര്‍ത്തിക്കണം.

ഹെലന്റെ ജീവിതം നമുക്ക് വെളിച്ചമാകുന്നു. സാങ്കേതികതയുടെ കാലത്ത് നാം മറക്കുന്ന ആത്മാവിന്റെ ആഴം പുനരാവിഷ്‌കരിക്കാന്‍ ഹെലന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും നമുക്ക് പ്രചോദനമാകും. ആത്മവിശ്വാസം നഷ്ടപ്പെടുന്ന, ജീവിതം നശിച്ചു എന്ന് തോന്നുന്ന, നിരാശയില്‍ ജീവിക്കുന്ന മനുഷ്യന് എന്നും പ്രചോദനമായി മാറുന്നു ഹെലന്‍ കെല്ലര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by