ആലുവ : ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. നേപ്പാൾ മൊറാംഗ് വിരാട്നഗർ സ്വദേശികളായ ഷിബു സഹാനി (31), മനീഷ് കുമാർ ദാസ് (24) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിലിൽ ആണ് ഹരിയാന സ്വദേശിയായ ബെൻസലിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ മോഷണം നടന്നത്. ഏപ്രിൽ 12 മുതൽ 22 വരെയുള്ള പത്ത് ദിവസം ബൻസലിനും കുടുംബവും മുംബൈയിൽ വിവാഹത്തിനായി പോയിരിക്കുകയായിരുന്നു. 22ന് രാത്രി തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മൂന്നുലക്ഷം രൂപയും എട്ടു പവനോളം സ്വർണ്ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഒരു വർഷമായി ബൻസലിന്റെ ഫ്ലാറ്റിൽ നേപ്പാൾ സ്വദേശിയായ ഷിബു സഹാനി ജോലി ചെയ്യുന്നുണ്ടായിരുന്നു. ബൻസലിനും കുടുംബവും തിരികെ വന്നപ്പോൾ ഷിബുവിനെ കാണാനില്ലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരു ജോലി കിട്ടി ബംഗലൂരുവിലാണെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
രണ്ട് എസ്ഐമാർ ഉൾപ്പെടെ പോലീസ് സംഘം 20 ദിവസത്തോളമായി ബീഹാർ, മഹാരാഷ്‌ട്ര, ദൽഹി, ഗോവ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. തുടർന്ന് ഷിബുവിനെ ഹരിയാനയിലെ ഇന്ദ്രിയിൽ നിന്നും മനുഷ് കുമാർ ദാസിനെ മഹാരാഷ്‌ട്രയിലെ സാവന്തവാടി എന്ന സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടി.
കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും ഒരേസമയമാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും അന്വേഷസംഘം വേഷം മാറി താമസിച്ചാണ് ഇവരെ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ ഫോൺ ഇവരിൽനിന്ന് കണ്ടെത്തി. ലഹരി ഉപയോഗത്തിനും, ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഇവർ പണം ഉപയോഗിച്ചത്.
അന്വേഷണസംഘത്തിൽ ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, എസ് ഐ മാരായ എസ്.എസ്.ശ്രീലാൽ, എൻ.പി.മധു, സിപിഒ മാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, എം. ശ്രീകാന്ത്,മുഹമ്മദ് ഷാഹിൻ,അരവിന്ദ് വിജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: