Kerala

അടിയന്തരാവസ്ഥ: ഭാരതത്തെ രക്ഷിച്ചത് നിരക്ഷരരെന്ന് പരിഹസിക്കുന്നവര്‍: ശ്രീധരന്‍ പിള്ള

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: അടിയന്തരാവസ്ഥയ്‌ക്കെതിരെ ബാലറ്റിലൂടെ വിധിയെഴുതി നഷ്ടമായ സ്വാതന്ത്ര്യം വീണ്ടെടുത്തതിനും ജനാധിപത്യം സംരക്ഷിച്ചതിനും രാഷ്‌ട്രം കടപ്പെട്ടിരിക്കുന്നത് പശു ബെല്‍റ്റ് എന്നറിയപ്പെടുന്ന പത്ത് സംസ്ഥാനങ്ങളിലെ നിരക്ഷരരായ ജനങ്ങളോടാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. 1975 അടിയന്തരാവസ്ഥ ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതി സമിതി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണസാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളം 20 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചപ്പോള്‍ കേവലം രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഈ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും വിജയിച്ചത്. ജനതാ പാര്‍ട്ടി അന്ന് അധികാരത്തിലെത്തിയിരുന്നില്ലെങ്കില്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറുമായിരുന്നു. മന്വന്തരങ്ങളുടെ ചരിത്രമുള്ള രാഷ്‌ട്രത്തെ ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് അപമാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും ജനസംഘത്തിന്റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ രാജ്യദ്രോഹികളുമായി ഒഴികെ വേറെ ഏത് രാഷ്‌ട്രീയ സംഘടനകളും പരസ്പരം സഹകരിക്കുന്നതില്‍ തെറ്റില്ല.
ജയപ്രകാശ് നാരായണന്റെ ലോക് സംഘര്‍ഷ സമിതിക്ക് ശക്തമായ പിന്തുണ നല്‍കിയത് ആര്‍എസ്എസാണ്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന് സ്മൃതിനാശമോ വിഷാദരോഗമോ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കണം. 1947ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ ഹിതപരിശോധന നടത്താനും 16 ആയി വിഭജിക്കാനും ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

അടിന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം ജലന്തറില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അടിന്തരാവസ്ഥക്കെതിരെ സമരം നടത്താത്തത് തെറ്റായിപോയെന്ന വിശകലനം മാറ്റിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. സംസ്‌കൃതഭാരതി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിനേശ് കാമത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.ഗോപാലകൃഷ്ണ റിട്ട.ഐഎഎസ് അധ്യക്ഷനായി. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ആര്‍ക്കിടെക്ട്, കാസര്‍കോട് ജില്ലാ സംഘചാലക് പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Recent Posts