ടെഹ്‌റാന്‍ : ഇറാനിലെ ആക്രമണങ്ങളില്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം ഇറാന്‍ വിച്ഛേദിച്ചു. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരവും നല്‍കി.
ഇതോടെ ഐഎഇഎ നിരീക്ഷകര്‍ക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റേതാണ്. ഐഎഇഎ ഏജന്‍സിക്കിനി രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നും ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ഇറാനിലെ ആണവ നിലയങ്ങള്‍ക്കെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണത്തെ ചെറിയ തോതില്‍ പോലും അപലപിക്കാന്‍ ഐഎഇഎ തയാറായില്ല. ഇത് ഏജന്‍സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് വിമര്‍ശിച്ചു.
ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയ സാഹചര്യത്തില്‍ അവിടങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയണമെന്ന് അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐഎഇഎ സംഘത്തിന് ഇറാനില്‍ പരിശോധന നടത്താനുള്ള സുരക്ഷാസാഹചര്യം ഉണ്ടാക്കാനായി ആക്രമണം നിര്‍ത്തണം. ഇറാനും ഇസ്രയേലിനും പശ്ചിമേഷ്യക്കും സമാധാനമാണ് ആവശ്യം. ആക്രമണത്തില്‍ ഭൂമി തുരക്കുന്ന ബോംബ് ഉപയോഗിച്ചതും സ്ഫോടനമുണ്ടാക്കിയ കമ്പനവും, വളരെ സുരക്ഷിതമായ സന്തുലനത്തോടെ സ്ഥാപിച്ചിരിക്കുന്ന സെന്‍ട്രിഫ്യൂജുകളെ താറുമാറാക്കിയിട്ടുണ്ടാകാമെന്ന് ഓസ്ട്രിയയിലെ വിയന്നയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ യോഗത്തില്‍ ഗ്രോസി അറിയിച്ചിരുന്നു.
അതേസമയം തങ്ങള്‍ക്ക് ആണവായുധം ഉണ്ടാക്കാന്‍ ലക്ഷ്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ ആവര്‍ത്തിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക