ലോകസംഘര്‍ഷ സമിതി അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ സമരപരിപാടിക്ക് തീരുമാനമെടുത്തു. 1976 നവംബര്‍ 14 (ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം) മുതല്‍ 1977 ജനുവരി 14 വരെയുള്ള കാലഘട്ടത്തില്‍ ഭാരതമാസകലം താലൂക്ക് കേന്ദ്രങ്ങളില്‍ സത്യഗ്രഹം എന്നതായിരുന്നു പരിപാടി. പത്ത് സത്യഗ്രഹികള്‍ വീതം ദേശീയ പതാകയേന്തി ജനാ
ധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തണം എന്നതായിരുന്നു തീരുമാനം. പോലീസിന്റെ ഭാഗത്തുനിന്ന് എന്തു പ്രകോപനമുണ്ടായാലും സമാധാനപരമായി നേരിടണമെന്നായിരുന്നു നിര്‍ദ്ദേശം.
ലോകസംഘര്‍ഷ സമിതിയിലെ എല്ലാ ഘടക സംഘടനകളും സത്യഗ്രഹത്തില്‍ പങ്കാളികളാകണം എന്നാണ് ലക്ഷ്യമിട്ടതെങ്കിലും പഞ്ചാബിലെ അകാലിദള്‍ ഒഴിച്ച് മറ്റുള്ളവരുടെ പങ്കാളിത്തം തുലോം വിരളമായിരുന്നു. അതിനാല്‍ സത്യഗ്രഹം വിജയിപ്പിക്കേണ്ട ചുമതല സ്വയംസേവകരുടേതായി. മുതിര്‍ന്ന പ്രചാരകനായ ചന്ദ്രശേഖര്‍ജി, ഇഎംഎസിനെക്കണ്ട് ജനദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം ഇങ്ങനെ നിഷ്‌ക്രിയമായിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു. ഇപ്പോള്‍ വിപ്ലവവുമായിറങ്ങിയാല്‍ തല്ലുകൊണ്ട് മരിക്കയല്ലാതെ ഒരു പ്രയോജനവുമില്ല എന്നായിരുന്നു മറുപടി.
ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്തി വേണം സത്യഗ്രഹികളെ തയാറാക്കാന്‍ എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. പോലീസിന്റെ കൈയില്‍ ഉണ്ടയില്ലാത്ത തോക്കുകളാണുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് പാവങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട്, നേതാക്കള്‍ മാറിനിന്ന വയലാര്‍ സമരത്തിന്റെ മാതൃകയായിരുന്നില്ല ഇവിടെ. സത്യഗ്രഹികള്‍ തലേന്നാള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി. ആര്‍ക്കെങ്കിലും അവസാന നിമിഷം പിന്മാറണമെന്നുണ്ടെങ്കില്‍ അതിനും അനുവാദമുണ്ടായിരുന്നു. സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തയാറാകാത്തവരെ രണ്ടാംതരക്കാരായി കണ്ടിരുന്നില്ല. അവര്‍ക്ക് പുറമേ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല കൊടുത്തിരുന്നു.
ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും എല്ലാമുണ്ടാകുമെന്നതിനാല്‍ നനഞ്ഞ തോര്‍ത്ത് അരയില്‍ കെട്ടി കരുതിവയ്‌ക്കണമെന്നും ലാത്തിച്ചാര്‍ജ് സമയത്ത് ചിതറി ഓടാതെ കൈകള്‍ കോര്‍ത്ത് കിടക്കണമെന്നും നിര്‍ദ്ദേശം നല്കി.ആദ്യമാദ്യം സത്യഗ്രഹികളെ മര്‍ദ്ദിച്ച് ഭയപ്പെടുത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ കൊണ്ടുപോയി ഡിഐആര്‍ അനുസരിച്ച് ജയിലിലടയ്‌ക്കുകയായിരുന്നു. പിന്നീട് ജയിലില്‍ സത്യഗ്രഹികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ലാത്തിച്ചാര്‍ജ് നടത്തി സ്‌റ്റേഷനില്‍ കൊണ്ടുപോയി വിട്ടയച്ചു.
കേരളത്തില്‍ പാലക്കാട് ജില്ലയിലൊഴിച്ച് സത്യഗ്രഹികള്‍ക്കുനേരെ മനസ്സാക്ഷി മരവിപ്പിക്കുന്ന മര്‍ദ്ദനമുറകളാണ് നടത്തിയത്. കണ്ണൂരില്‍ സത്യഗ്രഹികളെ അടിച്ചുവീഴ്‌ത്തി, കിടക്കുന്നവരുടെ മേല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ടിട്ട് ചവിട്ടിമെതിച്ചു. അവസാനം അവരെ ജീപ്പിലേക്ക് വലിച്ചിട്ട് കോട്ട മൈതാനത്ത് കൊണ്ടുപോയി വെയിലത്തിട്ടു. ഇവരിവിടെ കിടന്നു ചാകട്ടെ എന്നു പറഞ്ഞു. രണ്ട് പോലീസുകാരെ കാവല്‍ നിര്‍ത്തി. അവശരായി കിടക്കുന്ന അവര്‍ക്ക് ദാഹജലം നല്‍കാന്‍ ചെന്നവരെപ്പോലും പോലീസ് ആട്ടിയോടിച്ചു.
ഇതൊരൊറ്റപ്പെട്ട സംഭവമായിരുന്നില്ല. പരസ്യമായ ഇത്തരം നടപടികള്‍ ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമാകുന്നു എന്നു കണ്ട പോലീസ് മര്‍ദനം ലോക്കപ്പിലേക്ക് മാറ്റി. മര്‍ദ്ദനമുറകള്‍ക്കു പുറമെ സത്യഗ്രഹികളുടെ അച്ഛനേയും അമ്മയേയും പരാമര്‍ശിച്ചുകൊണ്ടു കേട്ടാലറയ്‌ക്കുന്ന തെറി പറയാനുള്ള പ്രത്യേക പരിശീലനം പോലീസിന് നല്കിയിരുന്നു. തുടര്‍ന്ന് സത്യഗ്രഹികളെ അതിവിദൂര മലമ്പ്രദേശങ്ങളിലും കാടുകളിലും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ഇറക്കിവിട്ട് എവിടെ കിടന്നെങ്കിലും ചാകട്ടെ എന്ന സമീപനം സ്വീകരിക്കുകയായിരുന്നു. കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികളായ ഒരുകൂട്ടം സത്യഗ്രഹികളെ വള്ളത്തില്‍ കയറ്റി പുഴയില്‍ തള്ളി കൊല്ലാനുള്ള നടപടിയാണ് സ്വീകരിച്ചത്. ചുറ്റുപാടുമുള്ള നാട്ടുകാരാണ് ഭാഗ്യവശാല്‍ അവരെ രക്ഷിച്ചത്.
പാലക്കാട് ജില്ല മാത്രം ഇതിനൊരപവാദമായിരുന്നു. ആ ജില്ലയിലെ ഓഫീസര്‍ പോലീസുകാര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം സത്യഗ്രഹികളെ തൊടാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കൊണ്ടുപോയി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നുമായിരുന്നു. ശാരീരിക അസ്വസ്ഥതയില്‍ കഴിഞ്ഞിരുന്ന പി. പരമേശ്വര്‍ജി സത്യഗ്രഹത്തിന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അദ്ദേഹത്തെ പാലക്കാട് നഗരത്തില്‍ നിയോഗിക്കാന്‍ അതായിരുന്നു കാരണം.
സംഘടിത വിജയം
ഭാരതത്തില്‍ വ്യാപകമായി ലക്ഷാവധിപേര്‍ പങ്കെടുത്ത പോരാട്ടം സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായ മനോഭാവം സൃഷ്ടിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് രഹസ്യാന്വേഷണ വിഭാഗം അടിയന്തരാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിനെ ഉപദേശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം രണ്ട് വര്‍ഷത്തോളമായി ജയിലിലായിരുന്നത് സംഘടനാ പ്രവര്‍ത്തനത്തെ പൂര്‍ണമായും നിശ്ചലമാക്കിയെന്ന കണക്കുകൂട്ടലായിരുന്നു ഇതിന് പിന്നില്‍. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാമ്പത്തികശേഷിയും, പ്രചാരണ സാധ്യതകളും ഇല്ലെന്നത് ഭരണകൂടത്തിനുതന്നെ വിജയം നല്കുമെന്ന് അവര്‍ കരുതി. ഭാരതം ജനാധിപത്യ രാജ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇത് വളരെ സഹായകരമാവുമെന്നായിരുന്നു നിഗമനം.
തുടര്‍ന്ന് 1977 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് പ്രഖ്യാപിച്ചു. എല്ലാ രാഷ്‌ട്രീയ തടവുകാരേയും മോചിപ്പിച്ചു. എന്നാല്‍ സര്‍സംഘചാലകനടക്കം എല്ലാ സംഘകാര്യകര്‍ത്താക്കളും ജയിലില്‍തന്നെയായിരുന്നു. രാഷ്‌ട്രീയ നേതാക്കള്‍ മോചിതരായെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ക്കാര്‍ക്കും ആത്മവിശ്വാസമുണ്ടായിരുന്നില്ല. സാമ്പത്തികം, പ്രചരണം, സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം ഇവ തന്നെയായിരുന്നു കാരണം. ലോകസംഘര്‍ഷസമിതിയുടെ ചുമതല വഹിച്ചിരുന്ന ദത്തോപാന്ത് ഠേംഗ്ഡി രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് എല്ലാ രാഷ്‌ട്രീയ നേതാക്കന്മാരുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന മാധവറാവു മൂളേ, രാജേന്ദ്രസിങ്, ഭാവുറാവു ദേവറസ് എന്നിവരുമായി അദ്ദേഹം കൂടിയാലോചിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് എതിരായ ശക്തമായ പോരാട്ടത്തിനുള്ള സന്ദര്‍ഭമായി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു. അതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചിന്തിച്ചു. സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഭാരതീയ ജനസംഘം എന്നീ സംഘടനകള്‍ ലയിച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒരു കൊടിക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. അതിന്റെ ആദ്യതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ദല്‍ഹി റാം ലീലയിലാണ് നടന്നത്. ആ സമ്മേളനംതന്നെ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അമര്‍ഷവും മാറ്റത്തിനുവേണ്ടിയുള്ള ആവേശവും പ്രകടമാക്കുന്നതായിരുന്നു.
ഈ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനുള്ള അവസരമാക്കി ഉപയോഗിക്കണമെന്ന് ജയിലില്‍നിന്ന് സര്‍സംഘചാലക് നിര്‍ദേശം നല്കി. എല്ലാ സ്വയംസേവകരും സജീവമായി രംഗത്തിറങ്ങി. അതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇന്ദിരാഗാന്ധി സ്വന്തം നിയോജകമണ്ഡലത്തില്‍ തോറ്റു. ജനതാപാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തുടര്‍ന്ന് സര്‍സംഘചാലകനടക്കമുള്ള കാര്യകര്‍ത്താക്കളെല്ലാം ജയില്‍വിമുക്തരായി.
സംഘത്തിന്റെ നിരോധനം നീക്കിയതിനെത്തുടര്‍ന്ന് സര്‍സംഘചാലകന് എല്ലാ സംസ്ഥാനങ്ങളിലും സ്വീകരണ പരിപാടികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരും, ലക്ഷാവധി സ്വയംസേവകരും പങ്കെടുക്കുന്ന പരിപാടികളായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്ത് നമുക്ക് നേരേ നടന്ന അക്രമങ്ങള്‍ പൊറുക്കാനും മറക്കാനും തയാറാകണമെന്ന് എല്ലാ സമ്മേളനങ്ങളിലും സര്‍സംഘചാലക് ആഹ്വാനം ചെയ്തു. ”ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സ്വയംസേവകരെല്ലാം ആ നിലപാട് സ്വീകരിക്കണം. നമ്മുടെയെല്ലാം ത്യാഗപൂര്‍ണവും കഠിനവുമായ പരിശ്രമത്തിന്റെ ഫലമായാണ് ജനാധിപത്യാവകാശവും പൗരസ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഈ ശ്രമത്തില്‍ നമുക്ക് പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ നമ്മുടെ വ്യക്തിപരമായ കാര്യസാധ്യത്തിനായി ആരുംതന്നെ സര്‍ക്കാരിനെ സമീപിക്കരുത്. അത് ഭരണകൂടത്തെ ദുഷിപ്പിക്കാന്‍ കാരണമാകും. എന്നാല്‍ സമൂഹത്തിന്റെ പൊതു കാര്യത്തിനായി സ്വയംസേവകര്‍ എന്നും എന്ത് കഷ്ടവും സഹിച്ച് ജനങ്ങള്‍ക്കൊപ്പമുണ്ടാകണം”, അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതം സ്ഥായിയായി സ്വേച്ഛാധിപത്യത്തിലേക്ക് പോകാതെ ജനാധിപത്യ അവകാശവും പൗരസ്വാതന്ത്ര്യവും സാധ്യമാക്കാന്‍ സംഘം സൃഷ്ടിച്ച അനുശാസനാബദ്ധവും ജാഗരൂകവുമായ സംഘടിതശക്തിയുടെ പങ്ക് വിവരിച്ചതിന് ശേഷം ഭാവിയിലും സമാജത്തെ സദാ ജാഗ്രത്തും ശക്തവുമാക്കി നിര്‍ത്താനുള്ള ശ്രമത്തില്‍ സര്‍വ്വശക്തിയുമാര്‍ജിച്ച് മുന്നേറണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിന്റെ ഫലമായി സമാജത്തില്‍ സംഘത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടായി. സംഘത്തിന്റെ സ്വയംസേവകരുടെ ധീരതയും സാഹസികതയും ത്യാഗസന്നദ്ധതയും അനുശാസനവും ദേശീയ പ്രതിബദ്ധതയും എല്ലാം ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ ഇത് അവസരമായി. അടിയന്തരാവസ്ഥക്കാലത്ത് തന്നെ പല വിദ്യാര്‍ത്ഥികളും വിസ്താരകന്മാരായി വന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം അവരെല്ലാം പ്രചാരകന്മാരായി തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ഗ്രാമങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം സംഘശാഖകള്‍ ആരംഭിക്കാന്‍ മുന്നോട്ടുവന്നു. അടിയന്തരാവസ്ഥയ്‌ക്ക് മുമ്പ് 700 ശാഖകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് ഇരട്ടിയായതാണ് ചരിത്രം.
അവസാനിച്ചു
തിരുത്ത്
ഇന്നലെ പ്രസിദ്ധീകരിച്ച പോരാട്ട വിജയത്തിന്റെ ഗാഥ എന്ന ലേഖനത്തില്‍ പാര്‍ലമെന്റുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ അടല്‍ ബിഹാരി വാജ്‌പേയ്, അദ്വാനിജി തുടങ്ങിയവരെല്ലാം അറസ്റ്റിലായി എന്നതില്‍ വസ്തുതാപരമായ പിശകുണ്ട്. ഇവര്‍ അറസ്റ്റിലായത് ബെംഗളൂരുവില്‍ വച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക