ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ മൗലികാവകാശങ്ങളെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്ത് ഇന്ദിരാ ഭരണകൂടം നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍ നിരവധിയാണ്. അടിയന്തരാവസ്ഥ ഏറെ ഭയാ
നകമായിരുന്നത് കേരളത്തിലായിരുന്നു. ഇവിടെ സിപിഐ നേതാവ് സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ആഭ്യന്തരമന്ത്രി കെ. കരുണാകരനായിരുന്നു ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നത്. ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരെ ഉന്മുലനം ചെയ്യുകയെന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. ഇതിനായി പോലീസിനെ ദുരുപയോഗം ചെയ്തു. മനുഷ്യ ശരീരത്തോട് ചെയ്യാവുന്നതിലും അപ്പുറമുള്ള മര്‍ദ്ദന മുറകളാണ് ആര്‍എസ്എസ് പ്രചാരകന്മാര്‍ക്കും സ്വയംസേവകര്‍ക്കും മേല്‍ പ്രയോഗിക്കപ്പെട്ടത്.
അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് നാളുകളോളം വേദനയും യാതനയും അനുഭവിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയുടെ പേരാണ് വൈക്കം ഗോപകുമാര്‍. കാവടി ആട്ടം, ഉരുട്ടല്‍ തുടങ്ങിയ മാരക മര്‍ദ്ദന മുറകളെല്ലാം ആര്‍എസ്എസ് പ്രചാരകനെന്ന ഒറ്റക്കാരണത്താല്‍ അനുഭവിക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്‌ട്ര സ്‌നേഹത്തെയും, ദേശീയവാദത്തെയും തകര്‍ക്കാന്‍ ഭരണകൂടത്തിനായില്ല.
അധികാരം നിലനിര്‍ത്താനായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപികരിച്ച ലോക് സംഘര്‍ഷ സമിതിയുടെ നൂറുകണക്കിന് പ്രവര്‍ത്തകരെയാണ് പോലീസ് ജയിലിലടച്ചത്. ലോക് സംഘര്‍ഷ സമിതിയുമായി സഹകരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടിയായ സിപിഎം തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ട ചുമതല ആര്‍എസ്എസിനും ജനസംഘത്തിനുമായിരുന്നു. ദേശീയതലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ വളരെ ചിട്ടയായി കേരളത്തില്‍ നടപ്പിലാക്കി. ഈ പ്രവര്‍ത്തനം രഹസ്യമായി സംഘടിപ്പിക്കാനുള്ള സൗകര്യത്തിനായി സംഘപരിവാര്‍ സംവിധാനത്തെ സിംഗിള്‍ കമാന്‍ഡിന്റെ കീഴിലാക്കി. അടിയന്തരാവസ്ഥക്കാലത്ത് എല്ലാവരും അമ്മാവന്‍ എന്ന് വിളിച്ചിരുന്ന, ശിവരാമനെന്ന പേര് സ്വീകരിച്ച ഭാസ്‌കര്‍റാവുജി ആയിരുന്നു ആ സിംഗിള്‍ കമാന്‍ഡന്റ്. ഒളിപ്രവര്‍ത്തനത്തിനിടയില്‍ ആരെങ്കിലും പിടിക്കപ്പെട്ടാലും രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ സംഘടനയ്‌ക്ക് പ്രത്യേക പദ്ധതിയുണ്ടായിരുന്നു. അതുകൊണ്ട് പരസ്പരം ആര്‍ക്കും ഒരു കാര്യവും അറിയില്ല. ബന്ധവിച്ഛേദം അതായിരുന്നു നയം. അടിയന്തരാവസ്ഥക്കെതിരെയും ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരേയും പോസ്റ്റര്‍ പതിക്കുക, അടിയന്തരാവസ്ഥയുടെ ക്രൂരതയും ജനാധിപത്യവിരുദ്ധതയും ജനങ്ങളിലെത്തിക്കുന്നതിനായുള്ള ‘കുരുക്ഷേത്ര’- വാര്‍ത്താപത്രിക വിതരണം നടത്തുക. സത്യഗ്രഹത്തിനായി ആളുകളെ സജ്ജരാക്കുക എന്നതൊക്കെയായിരുന്നു ഒളിപ്രവര്‍ത്തനങ്ങള്‍.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ വൈക്കം ഗോപകുമാര്‍ ആലപ്പുഴ ജില്ലാ പ്രചാരക് ആയിരുന്നു. ജില്ലയുടെ ഏതാണ്ട് എല്ലാ ഭാഗത്തും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. ഒരു ദിവസം ആലപ്പുഴയിലാണ് സത്യഗ്രഹമെങ്കില്‍ അടുത്ത ദിവസം ചേര്‍ത്തലയില്‍ നടക്കും. തൊട്ടടുത്ത ദിവസം ചെങ്ങന്നൂരില്‍. ഇതേ സമയം തന്നെ ജില്ലയുടെ മറ്റിടങ്ങളില്‍ ഇന്ദിരക്കെതിരായ പോസ്റ്റര്‍ പ്രത്യക്ഷപ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ ഉറക്കം കെടുത്തി. സൂത്രധാരനെ പിടികിട്ടിയില്ല. ചിലരെ അറസ്റ്റു ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇത് പോലീസിലെ ഉന്നതര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ചെറുതായിരുന്നില്ല.
1976 ആഗസ്ത് ഒന്നിന് ചില ദൗത്യങ്ങളുമായി ചെങ്ങന്നൂര്‍ക്ക് പോകുന്നതിനായി വൈക്കം ഗോപകുമാര്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി. ഇത് പരിചയക്കാരായ ചില യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ടു. അവര്‍ പോലീസിനെ അറിയിച്ചു. വളരെ പെട്ടെന്നുതന്നെ പോലീസ് ബസ് സ്‌റ്റേഷന്‍ വളഞ്ഞു. ഒരുവിധത്തിലും രക്ഷപെടാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ ഗോപകുമാര്‍ നിമിഷനേരം കൊണ്ട് പോലീസിനെ വെട്ടിച്ച് തന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിച്ചു. വീണ്ടും സ്റ്റാന്‍ഡിലെത്തി ഒരു ബസില്‍ കയറി ഒന്നുമറിയാത്ത പോലെയിരുന്നു. പോലീസ് ബസ് വളഞ്ഞ് ഗോപകുമാറിനെ കസ്റ്റഡിയിലെടുത്തു.
പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ 25 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. പിന്നീട് രഹസ്യ സങ്കേതത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ക്രൂര മര്‍ദ്ദനവും ചോദ്യം ചെയ്യലും. ഇത് വിവരണാതീതമാണ്. പോലീസിന് അറിയേണ്ടിയിരുന്നത് ആരാണ് ഭാസ്‌കര്‍ റാവു, എവിടെയുണ്ടയാള്‍ എന്നായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ ശിരസ് മുതല്‍ ഉള്ളങ്കാല്‍ വരെ ചതഞ്ഞു. സര്‍വ്വ നാഡീ ഞരമ്പുകളും നീരുകെട്ടി. വൃഷ്ണങ്ങള്‍ പോലും തല്ലിച്ചതച്ചു. ഗോപകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയില്ല. ഈ സാഹചര്യത്തില്‍ അഡ്വ. ഗോവിന്ദ ഭരതന്‍ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആംബുലന്‍സിലാണ് പോലീസ് ഗോപകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.
ജനകീയ പ്രതിഷേധങ്ങള്‍ നിയന്ത്രണാതീതമായതോടെ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരാ ഭരണകൂടം തയ്യാറായി. ഇതോടെ ജനാധിപത്യ ധ്വംസനത്തിന്റെ മറവില്‍ അറസ്റ്റിലായവരെല്ലാം മോചിതരായി. തുടര്‍ന്ന് വൈക്കം ഗോപകുമാര്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ അദ്ദേഹം വീണ്ടും കര്‍മ്മരംഗത്തിറങ്ങി. ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും കാരണം പ്രതിസന്ധിയിലായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ കര്‍മ്മത്തിന് നേതൃപരമായ പങ്ക് വഹിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മനിരതനായത്. 2019 ആഗസ്റ്റ് 30 ന് 68-ാമത്തെ വയസില്‍ വൈക്കം ഗോപകുമാര്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: