മലപ്പുറം തൂവൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ മുസ്‌ലിം ലീഗില്‍ ചേരുമെന്ന് പന്തയം വെച്ച സിപിഐയുടെ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പാർട്ടി മാറി. പാര്‍ട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവെച്ച സിപിഐ നേതാവ് ഗഫൂർ ലീഗിൽ ചേർന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സുഹൃത്ത് ഷെരീഫുമായി ജൂണ്‍ 14-നാണ് ഗഫൂര്‍ പന്തയം വെച്ചത്.
ചായക്കടയില്‍ നടന്ന ചര്‍ച്ച ചൂടുപിടിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് സ്വരാജ് പരാജയപ്പെട്ടാല്‍ താന്‍ പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേരുമെന്ന് ഗഫൂര്‍ പറഞ്ഞത്. സ്വരാജ് തോറ്റാല്‍ ഷെരീഫിന്റെ പാര്‍ട്ടിയില്‍ താന്‍ ചേരാമെന്ന് ഗഫൂറും ഷൗക്കത്ത് തോറ്റാല്‍ പൊതുപ്രവര്‍ത്തനം തന്നെ താന്‍ അവസാനിപ്പിക്കാമെന്ന് ഷെരീഫും പരസ്പരം ബെറ്റ് വയ്‌ക്കുകയായിരുന്നു.
പേപ്പറില്‍ എഗ്രിമെന്റ് വരെ തയ്യാറാക്കിയാണ് ഇരുവരും ബെറ്റ് വെച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ വാക്കുപാലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഗഫൂര്‍ ഷെരീഫിന്റെ വീട്ടിലെത്തി.
ഇനിമുതല്‍ മുസ്‌ലിം ലീഗിനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗഫൂര്‍ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ഇരുന്ന് ബെറ്റിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക