World

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

Published by

പാവകളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. വാത്സല്യവും സ്നേഹവും സൗഹൃദവുമൊക്കെയാണ് പാവകളുടെ ഭാവം. എന്നാല്‍, അങ്ങനെ അല്ലാത്ത ഒരു രാജ്യമുണ്ട്. പാവകള്‍ക്ക് അവിടെ ഭീകരരൂപമാണ്. മെക്സിക്കോയിലെ ഒരു ദ്വീപിലാണത്. അവിടെ ചെന്നാല്‍ എല്ലായിടത്തും പാവകളെ കാണാം. പക്ഷെ, ആ പാവകളുടെ മുഖത്ത് ഓമനത്തമല്ല. മറിച്ച് പേടിപ്പെടുത്തുന്ന ഒരുതരം ദുരൂഹതയാണ്. മരങ്ങളിലും ചെടികളിലും വീടിന്റെ ചുമരുകളിലും തുടങ്ങി എല്ലായിടത്തുമുണ്ടാകും ഇത്തരം പാവകള്‍. ‘ചൈനാംപാസ്’ എന്നാണ് ഈ പ്രേതപ്പാവകള്‍ നിറഞ്ഞ് ദ്വീപ് അറിയപ്പെടുന്നത്.

ലാ ഇസ്‌ല ദേ ലാസ് മ്യൂണികാസ് എന്നാണ് മെക്‌സിക്കോയിലെ ഈ ദ്വീപിന്റെ യഥാര്‍ഥ പേര്. തെക്കന്‍ മെക്‌സിക്കോയിലെ ഷോചിമികോ കനാലുകള്‍ക്കിടയിലാണ് ദ്വീപ്. സമ്പന്നമായ ഒരു ഭൂതകാലമോ ചരിത്രമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ സ്ഥലം ഏതാനും വര്‍ഷങ്ങളായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് പാവകളുടെ പേരിലാണ്. അകാലത്തില്‍ ദുര്‍മരണപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയോടുള്ള ആദരസൂചകമായാണ് ദ്വീപില്‍ പാവകളെത്തി തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്

മെക്സിക്കോയില്‍ തന്നെയുള്ള ജൂലിയന്‍ സന്‍റാന ബരാന എന്ന ആര്‍ടിസ്റ്റാണ് ഈ പാവക്കുട്ടികളുടെ ദ്വീപിന്റെ ഉടമസ്ഥന്‍. 1970 കളിലാണ് ബരാന ഈ ദ്വീപിലെത്തിച്ചേര്‍ന്നത്. കാമുകിയുമായി പിരിഞ്ഞ ഇയാള്‍ ഒറ്റക്ക് താമസിക്കാനാണ് ഇവിടെയെത്തിയതെന്നാണ് കരുതുന്നത്. ദ്വീപില്‍ പച്ചക്കറികളും പൂക്കളുമൊക്കെ കൃഷി ചെയ്ത് പട്ടണത്തില്‍ കൊണ്ടു പോയി വിറ്റായിരുന്നു ബരാനയുടെ ജീവിതം. ആരോടും മിണ്ടാതെയും സൗഹൃദത്തിലാവാതെയും അയാളവിടെ ഏകാന്തവാസം നയിച്ചു. മരം കൊണ്ടുണ്ടാക്കിയതായിരുന്നു അയാളുടെ വീട്. ഒരു ദിവസം, ബരാന നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ്, വെള്ളത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരവിച്ച മൃതശരീരം കണ്ടു. എവിടെ നിന്നെത്തി എന്നറിയാത്ത, ആരുടേതാണെന്നറിയാത്ത ഒരു മൃതദേഹം.

ആ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഒരു പാവക്കുട്ടിയുമുണ്ടായിരുന്നു. അതാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് ആ പാവയിലുണ്ടെന്ന് അയാള്‍ വിശ്വസിച്ചു തുടങ്ങി. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്നും. ആ ആത്മാവിനെ സന്തോഷിപ്പിക്കാനാണ് അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ അവിടെയെത്തിച്ചത്. പെണ്‍കുട്ടിയുടെ കഥ അറിഞ്ഞതോടെ അവളുടെ ആത്മാവിനെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്‍കാനും പലരും തയാറായി. അധികം വൈകാതെ തന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ആ ദ്വീപ് നിറഞ്ഞു. പാവകൾ സംസാരിക്കുകയും, രാത്രിയാകുമ്പോള്‍ ചലിക്കുമെന്നും കനാലിലൂടെ സഞ്ചരിക്കുന്നവരെ ദ്വീപിലേക്കു ക്ഷണിക്കുമെന്നുമൊക്കെയായി നൂറു കണക്കിന് കഥകളാണ് ദ്വീപിനെ ചുറ്റിപ്പറ്റി പിന്നെയുണ്ടായത്.

പൂക്കള്‍ തലയിലണിഞ്ഞ ഈ പാവയ്‌ക്കൊഴികെ പതിനായിരത്തോളം വരുന്ന ഒരു പാവയ്‌ക്കും പേരില്ല. അഗസ്റ്റിനിറ്റയെ ദ്വീപിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലിയന്റെ ഏറ്റവും പ്രിയപ്പെട്ട പാവ ഇതാണെന്നാണ് ദ്വീപിന്റെ ഇപ്പോഴത്തെ കെയര്‍ടേക്കറായ ജേവിയര്‍ റൊമേറോ സാന്ത പറയുന്നത്. 2001-ലാണ് ദ്വീപ് ഉടമസ്ഥനായ ജൂലിയന്‍ മരണപ്പെട്ടത്. പെണ്‍കുട്ടി മരിച്ചുകിടന്ന അതേ സ്ഥലത്തായിരുന്നു ജൂലിയന്റെ മൃതദേഹവും കണ്ടെത്തിയത്. ജൂലിയന്റെ ദുരൂഹമരണവും ദ്വീപിനെ സംബന്ധിച്ച ദുരൂഹതയ്‌ക്ക് ആക്കം കൂട്ടി. മരിച്ച പെണ്‍കുട്ടിയുടെ ആത്മാവാണ് ജൂലിയന്റെ മരണത്തിന് പിന്നിലെന്ന് ചിലര്‍ പറയുമ്പോള്‍ ജോലിക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ പറയുന്നു. ജൂലിയന്റെ മരണത്തോടെ ദ്വീപിനെ കുറിച്ചുള്ള ദുരൂഹകഥകളും പ്രചരിക്കാന്‍ തുടങ്ങി. ദ്വീപിനെ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് വേട്ടയാടുന്നുണ്ടെന്നാണ് കഥകള്‍ പരക്കുന്നത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by