കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന്റെ വിജയമായി കണക്കാക്കാന്‍ ആകില്ലെന്നും മതതീവ്രവാദ-രാഷ്ട്ര വിരുദ്ധ സംഘടനയായ ജമാത്തെ ഇസ്ലാമിയുടെ വിജയമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ വിജയമല്ല എന്നു മാത്രമല്ല എല്‍ഡിഎഫിന്റെ വലിയ പരാജയവുമാണ് തെരഞ്ഞെടുപ്പ്.
നിലമ്പൂരില്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ക്ക് വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായി. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിക്ക് വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു. ഇരു കക്ഷികളും ജാതിയും മതവും പറഞ്ഞാണ് വോട്ടു പിടിച്ചത്. ബിജെപി നയിക്കുന്ന എന്‍ഡിഎ ആവട്ടെ വികസന രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് വോട്ട് തേടിയത്. എട്ട് തവണ യുഡിഎഫ് വിജയിച്ച മണ്ഡലം ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ചുവെന്നേയുളളൂ. മത തീവ്രവാദികളെ കൂട്ടുപിടിച്ചിട്ടും യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് നിലനിര്‍ത്താനായില്ല. എന്‍ഡിഎ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനേക്കാള്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു. വോട്ട് വര്‍ദ്ധിപ്പിച്ച ഏക പാര്‍ട്ടി എന്‍ഡിഎയാണ്.
പിഡിപിയേയും ജമാത്തെ ഇസ്ലാമിയേയും കൂടെകൂട്ടിയും അധികാര ശക്തി ഉപയോഗിച്ചും പണമൊഴുക്കിയുമാണ് ഇടതും വലതും പ്രചാരണം നടത്തിയത്. പഹല്‍ഗാം അക്രമത്തെ അപലപിക്കാനും സിന്ദൂര്‍ ഓപ്പറേഷനെ അനുകൂലിക്കാന്‍ തയ്യാറാവുകയും ചെയ്യാത്ത രണ്ട് മത തീവ്രവാദ സംഘടനകളെ കൂടെ കൂട്ടിയാണ് രണ്ട് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരു മുന്നണികളുടെയും തീവ്രവാദ നിലപാടുകള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള പ്രചരണങ്ങള്‍ നടത്തുമെന്നും പി .കെ. കൃഷ്ണദാസ് പറഞ്ഞു.
അന്‍വറിന് ലഭിച്ച വോട്ടുള്‍പ്പെടെ രണ്ട് മുന്നണികള്‍ക്കുമെതിരെ മണ്ഡലത്തിലെ 30 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണ കക്ഷിയായ എൽഡിഎഫിന്റേതും പ്രതിപക്ഷമായ യുഡിഎഫിന്റെയും കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റ് നേടുമെന്ന വി.ഡി. സതീശന്റെ അഭിപ്രായം മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍, കോഴിക്കോട് മേഖലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഗംഗാധരന്, ടി.സി. മനോജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: